കൂട്ടുകാരൻ ആദ്യം ആത്മഹത്യ ചെയ്തപ്പോൾ ‘പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ് എന്ന് പോസ്റ്റിട്ട് രണ്ടാമൻ; ജീവനൊടുക്കുന്നതിന്റെ തലേ ദിവസം ‘ഞാൻ മരിച്ചാൽ നീ എന്നെ കാണാൻ വരുമോ’ എന്ന് മറ്റൊരു സുഹൃത്തിന് വാട്സാപ്പ് സന്ദേശവും: ഉച്ചത്തിൽ പാട്ട് വച്ചതിന് ശേഷം കഴുത്തിൽ കുരുക്കിട്ട് ഉറ്റ സുഹൃത്തുക്കളുടെ ആത്മഹത്യ; സ്‌കെച്ച് പെന്‍ ഉപയോഗിച്ച് 5 പേരുകള്‍ ചുമരില്‍ കുറിച്ച് മറ്റൊരു സുഹൃത്തിന്റെ മരണവും... പിന്നിൽ സോഷ്യൽ മീഡിയയിലെ മരണ ഗ്രൂപ്പുകൾ...

വയനാട്ടിൽ കഴിഞ്ഞ ഒരു മാസത്തിനിടെ, ദുരൂഹസാഹചര്യത്തിൽ ജീവനൊടുക്കിയത് സമപ്രായക്കാരായ 3 വിദ്യാർഥികൾ. അടുത്ത സുഹൃത്തുക്കളായ കൗമാരക്കാർ അടുത്തടുത്ത ദിവസങ്ങളിൽ ജീവനൊടുക്കിയതിനു പ്രേരണയായത് സമൂഹമാധ്യമങ്ങളിലെ 'മരണ' ഗ്രൂപ്പുകളെന്ന നിഗമനത്തിലാണ് പോലീസ്.
ജീവിതത്തിന് അർത്ഥമില്ലെന്ന തരത്തിലുള്ള ഗ്രൂപ്പുകളും പേജുകളും സമൂഹമാധ്യമങ്ങളിൽ ഇവർ സ്ഥിരമായി പിന്തുടർന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവൻ സുബൈർ - റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ്(17) തൂങ്ങിമരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കമ്പളക്കാട് പൊലീസ് അന്വേഷണമാരംഭിച്ചത്. ഷമ്മാസിന്റെ ഉറ്റ സുഹൃത്തായ കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (17) കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു.
ആത്മഹത്യചെയ്ത രണ്ടു പേരുള്‍പ്പെടെ 15 കുട്ടികളാണ് 'സൈക്കോ ചെക്കന്‍' എന്ന ഇന്‍സ്റ്റാഗ്രാം പേജിനെ പിന്തുടര്‍ന്നത്. ഇരുവരുടെയും മരണത്തിന് ശേഷം ബാക്കിയുള്ളവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൂട്ടുകാരിൽ ചിലർ വിഷാദ രോഗത്തിനു സമാനമായ മാനസികാവസ്ഥയിലെത്തിയതിലും അസ്വാഭാവികതയുണ്ടെന്നാണു പൊലീസ് പറയുന്നത്. ഈ കുട്ടികളുടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്ന്, മരണത്തിന്റെയും ഏകാന്തതയുടെയും മഹത്വം വിവരിക്കുന്ന ചില കൂട്ടായ്മകളിൽ ഇരുവരും അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂട്ടുകാരന്‍ ആദ്യം ആത്മഹത്യ ചെയ്തപ്പോള്‍ 'പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്' എന്നാണ് രണ്ടാമന്‍ പോസ്റ്റിട്ടത്. ജീവനൊടുക്കിയതിന്റെ തലേ ദിവസം, 'ഞാന്‍ മരിച്ചാല്‍ നീ എന്നെ കാണാന്‍ വരുമോ' എന്ന് മറ്റൊരു സുഹൃത്തിന് വാട്‌സാപ് സന്ദേശം അയയ്ക്കുകയും ചെയ്തു. മുഹമ്മദ് ഷെബിന്‍ മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് പനമരം സ്വദേശിയായ വിദ്യാര്‍ത്ഥി കട്ടാക്കാലന്‍ മൂസയുടെ മകന്‍ നിസാം (16) വീടുവിട്ടിറങ്ങി മാനന്തവാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങിമരിച്ചിരുന്നു. സ്‌കെച്ച് പെന്‍ ഉപയോഗിച്ച് 5 പേരുകള്‍ ചുമരില്‍ കുറിച്ച ശേഷമായിരുന്നു ആത്മഹത്യ. ഷമ്മാസിനെയും ഷെബിനെയും നിസാമിന് അറിയാമായിരുന്നു. ഇതും സംശയത്തിന് ഇട നല്‍കുന്നു.
മരിച്ച മൂന്നു പേരും ഫോളോ ചെയ്തിരുന്ന വിവിധ ഇന്‍സ്റ്റഗ്രാം, ഫേസ്‌ബുക്ക് പേജുകളാണ് ഇവരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഇത്തരം പേജുകള്‍ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ജീവനൊടുക്കിയ കൗമാരക്കാരുടെ സാമൂഹികമാധ്യമങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിവിധ പേജുകള്‍ കണ്ടെത്തിയത്. ഈ പേജുകളെല്ലാം ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇതിന് പിന്നില്‍ മയക്കുമരുന്ന ലോബിയുടെ ഇടപെടലുണ്ടെന്നാണ് സൂചന. വിഷാദത്തിലേക്ക് കുട്ടികളെ തട്ടിവിട്ട് ലഹരിക്കച്ചവടം പൊടിപൊടിപ്പിക്കാനാണ് നീക്കം.
ജീവനൊടുക്കും മുമ്പ് ഇവര്‍ കൂട്ടുകാര്‍ക്ക് വിരുന്ന് നല്‍കിയിരുന്നു. നിരാശയാണ് പൊതുവികാരം. ജീവിതവിരക്തിയും മരണത്തോടുള്ള പ്രണയവും ദൈവത്തെക്കാള്‍ സാത്താന് പ്രാമുഖ്യം നല്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇവിടെ സജീവം. ലഹരി വിശുദ്ധവത്കരിക്കുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന ഈ കുട്ടികള്‍ ഓണ്‍ലൈന്‍ ബിസിനസുകള്‍ വഴിയാണ് പണം കണ്ടെത്തുന്നത്. വീട്ടിലും വിദ്യാലയങ്ങളിലും നല്ല കുട്ടികളായിതന്നെയാണ് ജീവിക്കുന്നത്. മരിച്ചവര്‍ തൂങ്ങിമരിക്കാന്‍ കഴുത്തിലിട്ട കുരുക്കുപോലും തയ്യാറാക്കിയത് വിദഗ്ധമായാണ്.
രണ്ടു പേരുടെയും ആത്മഹത്യാ രീതികളിലും സമാനതകളുണ്ട്. ഇവര്‍ പിന്തുടര്‍ന്നിരുന്ന 'സൈക്കോ ചെക്കന്‍' പേജില്‍ ഏകാന്തതയോടും മരണത്തോടുമുള്ള പ്രണയത്തിന്റെ സൂചനകളുണ്ട്. വിഷാദരോഗത്തിലേക്കു നയിക്കുന്ന സംഗീത ആല്‍ബങ്ങളുടെ ആരാധകരായിരുന്നു ഇവര്‍. ആത്മഹത്യാ പ്രേരണാഗാനമായി കരുതപ്പെടുന്ന 'ഗ്ലൂമി സണ്‍ഡേ' തുടങ്ങിയ ഗാനങ്ങള്‍ ജീവനൊടുക്കിയ രണ്ടുകുട്ടികളും പിന്തുടര്‍ന്നിരുന്നു. ഉച്ചത്തിൽ പാട്ടു വച്ചതിനു ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്.
സംഘത്തിലെ മറ്റു കുട്ടികളെ കണ്ടെത്തി മനഃശാസ്ത്രജ്ഞരുടെയും അധ്യാപകരുടെയും സഹായത്തോടെ കൗൺസലിങ് നൽകാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലെ റസിഡന്റ്സ് അസോസിയേഷനുകളും വാർഡ്തല ജാഗ്രതാ സമിതികളും സ്കൂളുകളും കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്യാംപുകളും സംഘടിപ്പിക്കുമെന്ന് കൽപറ്റ ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം പറഞ്ഞു.
https://www.facebook.com/Malayalivartha

























