ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് പ്രതിഷേധക്കാര്‍ നിറയും യുവതികള്‍ക്ക് പോലീസ് സുരക്ഷ കഠിനം; ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല നടതുറക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്ത്

ആചാര സംരക്ഷണത്തിനായി വിശ്വാസികളും, അവര്‍ക്കൊപ്പം ബിജെപിയും ഹൈന്ദവ സംഘടനകളും അണി നിരക്കുന്നത് സാധാരണ പ്രതിഷേധ ധര്‍ണ്ണയോ, മാര്‍ച്ചോ പോലെയല്ല ഇരുമുടിക്കെട്ടുമായി വ്രതമെടുത്ത് നാളെ അതിരാവിലെ തന്നെ അവര്‍ നിലയ്ക്കലിലെത്തു. ആയിരങ്ങളാണ് കടന്നു വരുന്നത്. ഇന്നു വൈകിട്ടു തന്നെ നിലയ്ക്കലിലെത്താനാണ് പലരും പദ്ധതിയിടുന്നത്. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ശരി വയ്ക്കുന്നതാണ് ശബരിമലയില്‍ വിശ്വാസി സമരവുമായി ബന്ധപ്പെട്ടു നടന്നു കൊണ്ടിരിക്കുന്ന മുന്നൊരുക്കങ്ങള്‍.
ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല നടതുറക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്ത് ഉണ്ട്. ഒരു ദിവസത്തേക്കാണ് നട തുറക്കുന്നതെങ്കിലും ഏത് തരത്തിലുള്ള പ്രശ്‌നങ്ങളേയും നേരിടാനുള്ള സജ്ജീകരണത്തിലാണ് പോലീസ്. ഇന്ന് മാദ്ധ്യമപ്രവർത്തകർക്ക് പമ്പയിലേക്കോ സന്നിധാനത്തെക്കോ പ്രവേശനം ഇല്ല. ദർശനത്തിനായി സ്ത്രീകൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് സന്നിധാനത്ത് 50 വയസ് കഴിഞ്ഞ സി.ഐ, എസ്.ഐ റാങ്കിലുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്.
ഇവരെല്ലാം ശനിയാഴ്ച വൈകിട്ട് തന്നെ നിലയ്‌ക്കലിൽ എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ വനിതാ പൊലീസിനെ സന്നിധാനത്ത് വിന്യസിക്കാനാണ് തീരുമാനം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കുക.
ശബരിമലയിൽ സ്ത്രീകളെ മുൻനിറുത്തി സംഘർഷമുണ്ടാക്കാൻ ചില സംഘടനകൾ ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് വൻ പൊലീസ് സുരക്ഷയൊരുക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനെതുടർന്ന് ഇലവുങ്കലിൽ വച്ച് തന്നെ തീർത്ഥാടകരെ ബാരിക്കേഡ് വച്ച് പൊലീസ് തടയുകയാണ്. നേരത്തെ നിലയ്‌ക്കൽ വരെ തീർത്ഥാടകരെ കയറ്റി വിടുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സന്നിധാനത്തേക്ക് നാളെ മാത്രമേ പ്രവേശനം അനുവദിക്കൂ.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമേ മലയിലേക്ക് യാത്രാവിലക്കുമുണ്ട്. തിരിച്ചറിയൽ രേഖയില്ലാത്ത ആർക്കും പമ്പ, നിലയ്ക്കൽ ചെക്ക്‌പോസ്റ്റുകൾ കടക്കാനാവില്ല. യുവതീ പ്രവേശനത്തെ എതിർക്കുന്നവർ ശക്തമായി പ്രതിഷേധിക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്.മല ചവിട്ടാനെത്തുന്നവർ നിലയ്ക്കൽ മുതൽ പൊലീസ് നിരീക്ഷണത്തിലായിരിക്കും. ചെക്ക്‌പോസ്റ്റുകളിൽ എല്ലാ വാഹനങ്ങളും പരിശോധിക്കും. എ.ഡി.ജി.പിമാരായ എസ്.ആനന്ദകൃഷ്ണൻ, അനിൽകാന്ത് എന്നിവരുടെ നേതൃത്വത്തിൽ 2,300 പൊലീസുകാരെ ഇന്നുച്ചയോടെ വിന്യസിക്കും. നൂറിലേറെ വനിതാ പൊലീസുമുണ്ട്. 500 പേരെ കരുതലായി നിലയ്‌ക്കലിൽ സൂക്ഷിക്കും.
പമ്പ മുതൽ സന്നിധാനം വരെ കാനനപാത പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. കമാൻഡോകളടക്കം സായുധ സംഘം ഇവർക്കൊപ്പമുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്നുമുതൽ അവിടെ ക്യാമ്പ് ചെയ്യും. മുഖം തിരിച്ചറിയാൻ കാമറകൾ ഉപയോഗിച്ച് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























