ബന്ധു നിയമനം നിയമാനുസൃതം ;ഫിറോസ് ആരോപണമുന്നയിച്ചത് ലീഗ് ബന്ധുക്കളുടെ കിട്ടാക്കടം തിരിച്ചുപിടിച്ചപ്പോള്‍;ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കെ ടി ജലീൽ

ബന്ധു നിയമന വിവാദത്തിൽ വിശദീകരണവുമായിമന്ത്രി കെടി ജലീല്‍ രംഗത്ത് . യൂത്ത്‌ലീഗ് ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് മന്ത്രി പറഞ്ഞു. കിട്ടാക്കടം തിരിച്ചു പിടിക്കാനുളള നടപടി ന്യൂനപക്ഷ കമ്മീഷന്‍ ശക്തമാക്കിയതിന് പിന്നാലെയാണ് യൂത്ത് ലീഗ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് . കടക്കാരെ അന്വേഷിച്ച് ചെല്ലുമ്പോള്‍ പലരും ലീഗുമായി ബന്ധമുളളവരാണെന്നും മന്ത്രി പറഞ്ഞു. അഴിമതി ഉണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെ. പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും പരസ്യം നല്‍കിയാണ് നിയമനം നടത്തിയത്.മുമ്പും ഇത്തരം നടത്തിയിട്ടുണ്ട് .
ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുടെ സേവനം ആവശ്യമായി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്യം നടത്തി ആളെ ക്ഷണിച്ചിരുന്നു. ഇതില്‍ യോഗ്യരായവരെ കിട്ടാത്തതിനാൽ നിയമപരമായാണ് ജനറൽ മാനേജറെ നേരിട്ടു നിയമിച്ചത്.
യോഗ്യത തിരുത്തിയെന്ന വാദവും മന്ത്രി തളളി, ബാങ്കിംഗ് മേഖലയില്‍ ബിടെക് ഇപ്പോള്‍ സാധാരണ യോഗ്യതയാണ്. കൂടുതൽ പേർക്ക് അവസരം നൽകാനാണ് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയത്.ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ബിടെക് യോഗ്യതയുളള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു. രഘുറാം രാജന്‍ ഇലക്ട്രിക്കല്‍ മാനേജര്‍ ആയിരുന്നുവെന്നും ജലീല്‍ പറഞ്ഞു.
കോര്‍പ്പറേഷനുകളില്‍ ഓഡിറ്റുകള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. കമ്പ്യൂട്ടര്‍വത്കരിക്കാനും കഴിഞ്ഞിട്ടില്ല. നോണ്‍ബാങ്കിങ് ലൈസന്‍സ് ആര്‍.ബി.ഐയില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. അതിനാല്‍ പരിചയ സമ്പന്നനായ ഒരാളെ നിയമിക്കണം എന്നുണ്ടായിരുന്നു.
ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജി.എം ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാരനാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കാണ്. കെ.എസ്.എസ്.ആറിലെ 9 ബി വകുപ്പ് പ്രകാരം സര്‍ക്കാരിന് താല്‍പര്യമുള്ള ആരെയും നിയമിക്കാം. നേരത്തെയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നിട്ടുണ്ട്. കെ.എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നായിരുന്നു.ബാങ്കില്‍ ലഭിക്കുന്ന പല അലവന്‍സുകളും ഡെപ്യൂട്ടേഷനില്‍ ലഭിക്കില്ല. അതിനാലാണ് ബാങ്ക് ജീവനക്കാര്‍ ഈ പോസ്റ്റില്‍ ഡെപ്യൂട്ടേഷനില്‍ വരാന്‍ തയ്യാറാവാത്തത്- മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരെ ഡപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണു സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ മന്ത്രി നിയമിച്ചതെന്നു കോര്‍പറേഷന്‍ എംഡി സ്ഥിരീകരിച്ചു. ഡപ്യൂട്ടേഷന്‍ മാനദണ്ഡം പാലിക്കാത്തതിനാല്‍ നേരത്തേ അപേക്ഷിച്ച മൂന്നുപേരെ ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന മൈനോരിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ.ടി അദീപിനെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനൊണെന്നുും യൂത്ത് ലീഗ് ആരോപിച്ചു.
സാധാരണ ഡെപ്യൂട്ടേഷന്‍ വഴി നികത്തിയിരുന്ന നിയമനമാണ് ഇപ്പോള്‍ നിയമം തെറ്റിച്ച് അദീപിന് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























