ഇലവുങ്കല്‍ കവലയിൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെ പോലീസ് തടഞ്ഞപ്പോൾ വിലക്കുകൾ ലംഘിച്ച് സന്നിധാനത്തിന്റെ ഇന്നത്തെ ദൃശ്യങ്ങള്‍ ജനം ടിവിയില്‍; പോലീസിനെ വെല്ലുവിളിച്ച് സംഘപരിവാർ സന്നിധാനത്തെത്തി....

ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ശബരിമലയിൽ ഒരുക്കിയത് കർശന സുരക്ഷയായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയിൽ പോലീസ് തടഞ്ഞിരുന്നു. പക്ഷെ വിലക്കുകൾ ലംഘിച്ച് സന്നിധാനത്തിന്റെ ഇന്നത്തെ ദൃശ്യങ്ങള്‍ ജനം ടിവിയില്‍ എത്തി.
പൊലീസും മറ്റും ശബരിമലയില്‍ എത്തുന്നതും സോപനവുമാണ് ജനം ടിവി സംപ്രേഷണം ചെയ്തത്. ഇതോടെ സന്നിധാനത്ത് സംഘപരിവാർ എത്തിയെന്ന് വ്യക്തമാവുകയാണ്. ജനം ടിവിയിലെ ലേഖകരേയും ക്യാമറാമാന്മാരേയും പൊലീസ് തിരിച്ചറിയുകയും തടയുകയും ചെയ്തു. എന്നിട്ടും ദൃശ്യങ്ങള്‍ ജനം ടിവിയിലെത്തിയത് ഏതോ സംഘപരിവാറുകാരൻ മൊബൈലില്‍ പകര്‍ത്തിയതെന്നാണ് സൂചന. ഇതോടെ ദൃശ്യം പുറത്തു പോയത് എങ്ങനെയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും പൊലീസിനൊപ്പം നില്‍ക്കുകയും ചെയ്ത മാധ്യമങ്ങളെ പോലും പമ്ബയിലേക്ക് കടത്തി വിട്ടില്ല. ഇത് ഏറെ വിവാദമാവുകയും ചെയ്തു. ശബരിമല: സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയിലും ജനം ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സര്‍ക്കാരിനും പൊലീസിനും തിരിച്ചടിയാണ്.
ശബരിമലയിലും പരിസരത്തും മാധ്യമ പ്രവര്‍ത്തകരെ തടയുന്നതായി വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഡിജിപിയും വിശദീകരിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനാലാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കാത്തത്. ശബരിമലയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കഴിഞ്ഞ മാസത്തെ തീര്‍ത്ഥാടന വേളയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയുന്നതിന് പൊലീസ് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സ്ത്രീകളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് സംഘടനകള്‍ ശ്രമം നടക്കുത്തുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശബരിമലയിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമ പ്രവർത്തകരെ ആദ്യം പോലീസ് തടഞ്ഞത്.
യുവതീപ്രവേശനത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ കര്‍ശനപരിശോധനയ്‌ക്കുശേഷമാകും നാളെ തീര്‍ഥാടകരെ കടത്തിവിടുന്നത്. നിലയ്‌ക്കല്‍ മുതല്‍ സന്നിധാനംവരെ 41 മണിക്കൂര്‍ നിരോധനാജ്‌ഞ നിലവിലുണ്ട്. ശബരിമലയുടെ ചരിത്രത്തിലാദ്യമായി പോലീസിന്റെ കണ്ണീര്‍വാതക, ജലപീരങ്കി സംവിധാനങ്ങളും ഇക്കുറി സുരക്ഷാസംവിധാനങ്ങളുടെ ഭാഗമാകും യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയുന്നവരെ കൈകാര്യം ചെയ്യാനാണിത്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ പോലീസ് കമാന്‍ഡോ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് എത്തിക്കുന്ന കണ്ണീര്‍വാതക, ജലപീരങ്കി വാഹനങ്ങളായ വജ്രയും വരുണും ബേസ് ക്യാമ്പായ നിലയ്‌ക്കലില്‍ സദാസജ്‌ജമായിരിക്കും. ഇലവുങ്കൽ മുതൽ പമ്പ വരെയുള്ള ഭാഗത്ത് പ്രശ്നമുണ്ടായാൽ നിലയ്ക്കലിൽ ഇട്ടിരിക്കുന്ന ജല പീരങ്കിയും ഉപയോഗിക്കും.
https://www.facebook.com/Malayalivartha

























