അടിയന്തരാവസ്ഥയെ നേരിട്ടത് പോലെ ശബരിമല വിധിയെ എതിര്‍ക്കും; കോടതി വിധിക്ക് പകരം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമമാണ് ശബരിമലയില്‍ നടക്കുന്നത്; സിപിഎമ്മിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള

സിപിഎമ്മിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. എല്ലാ വര്‍ഷവും അഞ്ച് കോടിയിലേറെ പേര്‍ എത്തുന്ന ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു.
കോടതി വിധിക്ക് പകരം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമമാണ് ശബരിമലയില്‍ നടക്കുന്നത്. മതാചാരങ്ങള്‍ അനുഷ്ഠിക്കുകയോ മതാചാരങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്ബത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരത്തല്‍ രേഖയില്‍ പറയുന്നത്. ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് വളഞ്ഞ വഴിയില്‍ ഇക്കാര്യം നടപ്പിലാക്കുന്നത്. നാണക്കേടേ നിന്റെ പേരോ സി.പി.എം എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ശബരിമലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സിപിഎമ്മുകാര്‍ വന്നില്ലെങ്കില്‍ കേരളത്തിലെ അമ്ബലങ്ങളും പള്ളികളും അടച്ചിടേണ്ടി വരുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരാണ് ഇത്. സിപിഎമ്മിന്റെ പരാജയമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം പത്തനിട്ടയില്‍ വെച്ച് പഴയകാല എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള 12 പേര്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വെറും ദിവാസ്വപ്നമാണെന്നായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ആരും ബി.ജെ.പിയിലേക്ക് പോകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha

























