ശബരിമല നട തുറക്കാനിരിക്കെ സന്നിധാനമുൾപ്പടെ കനത്ത പോലീസ് വലയത്തിൽ; വിവിധ സന്നാഹങ്ങൾക്കൊപ്പം പ്രതിഷേധക്കാരെ പൂട്ടാന്‍ 'ഫേസ് ഡിറ്റക്ഷൻ' സാങ്കേതിക വിദ്യയും

ചിത്തിര ആട്ടത്തിരുനാളിനു നാളെ ശബരിമല നട തുറക്കാനിരിക്കെ സാങ്കേതിക സംവിധാനങ്ങളുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി പോലീസ് ശക്തമായ മുന്‍കരുതലുകളൊരുക്കിയിരിക്കുകയാണ്. സംഘര്‍ഷങ്ങളിലെ പ്രതികളടക്കം പോലീസിന്റെ പട്ടികയിലുള്ളവര്‍ ശബരിമലയിലെത്തിയാല്‍ മുഖം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കാനുള്ള 'ഫേസ് ഡിറ്റക്ഷന്‍' സാങ്കേതിക വിദ്യയും ഒരുക്കിട്ടുണ്ട്.
ഇതോടെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട 'പ്രശ്‌നക്കാര്‍' വീണ്ടുമെത്തിയാല്‍ പോലീസിന് ഇവരെ തിരിച്ചറിയുന്നത് നിസ്സാരമാവും. കമാന്‍ഡോകളടക്കം 1850 പോലീസുകാരെ യാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. തുലാമാസപൂജയ്ക്കു നട തുറന്ന ദിവസങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട 450 പേരടക്കം 1500 പേരുടെ ചിത്രങ്ങള്‍ പോലീസിന്റെ 'ഫേസ് ഡിറ്റക്ഷന്‍' സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് തയ്യാറാക്കിയ ആല്‍ബത്തില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്ന 350 ലേറെപ്പേരും ഇതില്‍പ്പെടും. വീഡിയോയില്‍ പതിയുന്ന ഒാരോ മുഖവും കമ്പ്യൂട്ടർ സ്വയം വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണ് ഫേസ് ഡിറ്റക്ഷന്‍.
പുതിയതായി സ്ഥാപിക്കുന്ന 22 ക്യാമറകളില്‍ 12 എണ്ണത്തിലാണ് ഫേസ് ഡിറ്റക്ഷന്‍ ഉള്ളത്. ഇത് ആള്‍ക്കാരുടെ ഉയരത്തിനൊപ്പിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളില്‍ പൊലീസ് സ്ഥാപിച്ചു. മുൻപ് കേസില്‍പ്പെട്ടവര്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ 1500 പേരില്‍ ആരെങ്കിലും എത്തിയാല്‍ ഈ ക്യാമറകള്‍ മുഖം തിരിച്ചറിഞ്ഞു പോലീസ് കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പുകള്‍ നല്‍കും. അത്തരക്കാരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. അതേസമയം മുഖം മറച്ചെത്തിയാല്‍ പ്രത്യേകം പരിശോധന നടത്തും. താടിയുടെയോ മുടിയുടെയോ രീതി മാറ്റിയാല്‍ പോലും ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളെ വെട്ടിക്കാന്‍ പറ്റില്ല.
ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരും സമരം ചെയ്തവരുമടക്കം 4000 പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ചിത്രമടക്കമുള്ള വിവരങ്ങള്‍ ശബരിമലയിലെ പോലീസിനു ലഭ്യമാക്കിയിട്ടുണ്ട്. ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ ഭക്തരായ സ്ത്രീകളെത്തിയാല്‍ നേരിടാനായി വനിതാ പോലീസുകാരെയും സജ്ജരാക്കിയിട്ടുണ്ട്.
എസ്‌ഐ, സിഐ റാങ്കിലുള്ള മുപ്പത് വനിതാ ഉദ്യോഗസ്ഥര്‍ തയ്യാറായിക്കഴിഞ്ഞു. പമ്പയില്‍നിന്നു സന്നിധാനത്തേക്കു നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീര്‍ഥാടനക്കാരെ കയറ്റുക. ദര്‍ശനം കഴിഞ്ഞു സ്വാമി അയ്യപ്പന്‍ റോഡിലൂടെ മാത്രം മലയിറങ്ങണം. 3 ദിവസത്തെ നിരോധനാജ്ഞ പ്രാബല്യത്തിലായി.
അതേസമയം, ശബരിമലയില്‍ മാധ്യമങ്ങള്‍ക്കു വിലക്കില്ലെന്ന് ഡിജിപി വ്യക്തമാക്കി. വൈകിട്ട് പമ്പയിലേക്ക് പോകാമെന്നു താല്‍ക്കാലികനിയന്ത്രണം മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെക്കരുതിയാണെന്നും ബെഹ്‌റ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























