വാക്കുതർക്കത്തിനൊടുവിൽ കാര്‍ വരുന്നത് കണ്ടിട്ടും മന:പ്പൂര്‍വം സനലിനെ തള്ളിയിട്ടു; ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവ് വാഹനമിടിച്ച കേസിൽ നിർണായകമായി ദൃക്‌സാക്ഷി മൊഴി...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ നിർണായകമായ ദൃക്‌സാക്ഷി മൊഴി പുറത്ത്. കാര്‍ വരുന്നത് കണ്ടിട്ടും ഡിവൈഎസ്പി സനലിനെ മുന്നിലേക്ക് തള്ളിയിട്ടെന്ന് നാട്ടുകാരന്‍ അനീഷ്. സംഭവത്തിനുശേഷം ഡിവൈഎസ്പി ഹരികുമാര്‍ ഒളിവിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തു. കാറിടിച്ച സനലിനെ ആശുപത്രിയിലെത്തിക്കാതെയാണ് ഡിവൈഎസ്പി രക്ഷപെട്ടത്. കൂടാതെ റിപ്പോര്‍ട്ട് റൂറല്‍ എസ്.പി ഇന്ന് ഡി.ജി.പിക്ക് കൈമാറും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി.അശോകിനു അന്വേഷണച്ചുമതല നല്കി.
ഇന്നലെ രാത്രി പത്തരയോടെ നെയ്യാറ്റിൻകര കിടങ്ങാം വിളയിലെ ചായക്കടയുടെ മുന്നിലാണ് സംഭവം നടക്കുന്നത്. കൊടങ്ങാവിളയിലെ വനിത സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഡി.വൈ.എസ്.പി ബി. ഹരികുമാര്‍. വീട്ടില്‍ നിന്ന് ഇറങ്ങി കാര്‍ എടുക്കാന്‍ എത്തിയപ്പോഴാണ് സനലിന്റെ വാഹനം സമീപത്ത് നിര്‍ത്തിയിട്ടത് കണ്ടത്. ഇതോടെ കാര്‍ മാറ്റി തരാന്‍ ഡി.വൈ.എസ്.പി സനലിനോട് ആവശ്യപ്പട്ടു. സിവില്‍ ഡ്രെസ്സിലായിരുന്ന ഡി.വൈ.എസ്.പിയെ സനലിന് തിരിച്ചറിയാനായില്ല. തുടർന്ന് വാഹനം മാറ്റാൻ പറഞ്ഞു കൊണ്ടു സനലിനോടു കയർക്കുകയായിരുന്നു. മർദനമേറ്റ സനൽ റോഡിലേക്ക് വീഴുകയും എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.
പരുക്കേറ്റ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകാനും ഡിവൈഎസ്പി കൂട്ടാക്കിയില്ല. എസ്. ഐ എത്തി ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും ആയിരുന്നു.മെഡിക്കൽ കോളജിലെത്തിയപ്പോഴും സനൽ മരിച്ചിരുന്നു. ഇതിനിടെ ഡിവൈഎസ്പിക്കെതിരെ കൊലപാതകത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.
സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. റൂറല്‍ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സനലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും അതിയന്നൂര്‍ പഞ്ചായത്തിലും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























