ശബരിമലയില്‍ കനത്തസുരക്ഷാ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്തിട്ടും പോലീസ് തന്ത്രങ്ങള്‍ പാളി, അതിസുരക്ഷാ മേഖലയായിരുന്നിട്ടും സ്ത്രീകളെ ഇന്നലെ തടഞ്ഞു , വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മണ്ഡലകാല സുരക്ഷയുടെ കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കും

ശബരിമലയില്‍ കനത്തസുരക്ഷാ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്തിട്ടും പോലീസ് തന്ത്രങ്ങള്‍ പാളി. സന്നിധാനത്തിനു സമീപത്തുള്‍പ്പെടെ അതിസുരക്ഷാ മേഖലയായിരുന്നിട്ടും ചൊവ്വാഴ്ച സ്ത്രീകളെ തടഞ്ഞ സാഹചര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും മണ്ഡലകാല സുരക്ഷയുടെ കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കുക. മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് പ്രതിഷേധങ്ങളുണ്ടായത് പോലീസ് തന്ത്രങ്ങളുടെ പാളിച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷയില്‍ വിള്ളലുണ്ടായതിന്റെ തെളിവാണിത്. സന്നിധാനത്തു തങ്ങുന്നതിന് സമയം നിശ്ചയിച്ചും വാഹനങ്ങള്‍ക്കും ഭക്തര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയുമാണ് പോലീസ് സുരക്ഷയൊരുക്കിയത്.
എന്നാല്‍, അവസാനനിമിഷം കാര്യങ്ങള്‍ കൈവിട്ടു. സന്നിധാനം എന്ന പരിമിതിയും വെല്ലുവിളിയായി. തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ചിത്തിര ആട്ടവിശേഷത്തിന് പഴുതടച്ച സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാക്കി വിവിധയിടങ്ങളിലേക്കായി എ.ഡി.ജി.പി.മാരുടെ നേരിട്ടുള്ള ചുമതലയില്‍ തന്നെ സുരക്ഷയൊരുക്കുകയും ചെയ്തു. എന്നിട്ടും അതിസുരക്ഷാ മേഖലയില്‍പ്പോലും പ്രതിഷേധം അരങ്ങേറി. 52 വയസ്സുള്ള സ്ത്രീയെ തടഞ്ഞു. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന് പോലീസിന്റെ മെഗാഫോണ്‍ ആര്‍.എസ്.എസ്. നേതാവിനു നല്‍കി. ശബരിമല സന്നിധാനത്തുപോലും പോലീസിന് നിയന്ത്രണമില്ലാത്ത അവസ്ഥ വന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
ശബരിമലയിലെ നിയന്ത്രണം പോലീസിന് തന്നെയെന്നു മുഖ്യമന്ത്രിക്ക് ആവര്‍ത്തിച്ചു പറയേണ്ട സാഹചര്യവുമുണ്ടായി. ഇതേത്തുടര്‍ന്നാണ് മണ്ഡലകാല സുരക്ഷ സംബന്ധിച്ച് വിശദചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ രഹസ്യാന്വേഷണ വിവരങ്ങളില്‍ പാളിച്ചയുണ്ടാകുന്നുവെന്നും വിലയിരുത്തലുണ്ട്. പോലീസ് സുരക്ഷയൊരുക്കാന്‍ വിവിധ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും അവയ്ക്ക് പരിമിതികളുണ്ട്. ഈ പരിമിതികളാണ് പ്രതിഷേധക്കാരും മറ്റും മുതലെടുത്തത്. ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാകും പോലീസ് ചര്‍ച്ചചെയ്യുക.
https://www.facebook.com/Malayalivartha


























