ശബരിമല വിവാദങ്ങളെ തുടർന്ന് ദേവസ്വം ബോര്‍ഡ് നിര്‍ണായക യോഗം ഇന്ന് ;മണ്ഡലകാലം, ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങൾ യോഗം വിലയിരുത്തും;സുപ്രീംകോടതിയില്‍ ഇതുവരെ 42 പുനഃപരിശോധനാ ഹർജി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ യോഗം വിലയിരുത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലും തന്ത്രി കണ്ഠരര് രാജീവരരിൽ നിന്ന് വിഷയത്തില്‍ വിശദീകരണം തേടിയതും യോഗത്തിൽ ചർച്ചയാകും.
തന്ത്രിയില്‍ നിന്ന് വിശദീകരണം ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. സന്നിധാനത്ത് ഭക്തര്‍ക്ക് നേരിടേണ്ടി വന്ന പൊലീസ് നടപടികള്‍, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയെന്ന തന്ത്രിയുടെ പ്രസ്താവന, സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ നല്‍കേണ്ട മറുപടികള്‍ എന്നിവയും ചര്‍ച്ചയാകും.
തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും തന്ത്രിയുടെ വിശദീകരണത്തിനു ശേഷമാകും തുടര്‍നടപടികളെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തിനെതിരെ പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തിലടക്കം രാഷ്ട്രീയമുണ്ടോയെന്നും ദേവസ്വം ബോര്‍ഡ് സംശയിക്കുന്നുണ്ട്.എന്നാൽ, ശബരിമലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും പ്രസിഡന്‍റ് എ. പത്മകുമാര്‍ പറഞ്ഞു.
തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയെയും അതിന്‍റെ സംസ്ഥാന അധ്യക്ഷനെയും ആണെന്നും നടയടയ്ക്കുന്ന കാര്യത്തില്‍ താന്‍ നല്‍കിയ വാക്കാണ് ദൃഡമായ തീരുമാനമെടുക്കാന്‍ തന്ത്രിക്ക് ശക്തി നല്‍കിയത് എന്നുമായിരുന്നു യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍ പിളളയുടെ പ്രസംഗം.
യുവതി പ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഇതുവരെ 42 പുനഃപരിശോധനാ ഹര്‍ജികളാണ് വെളളിയാഴ്ച വരെ സുപ്രീംകോടതിയില്‍ എത്തിയത്.
ഇതിന് പുറമെ മൂന്ന് റിട്ട് ഹര്‍ജികള്‍ കൂടി നവംബര്‍ 13നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. എന്‍എസ്എസ്, തന്ത്രി കുടുംബവും പന്തളത്തെ മുന്‍ രാജകുടുംബവും, അയ്യപ്പ പ്രചാരസഭ, അയ്യപ്പ സേവാസംഘം, മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരടക്കം പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























