കോണ്‍ഗ്രസ് നേതാവും വളപട്ടണം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന തന്റെ വീട്ടില്‍ നിന്ന് വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തതിന് പിന്നില്‍ പൊലീസും സി.പി.എം നടത്തിയ നാടകമെന്ന് മനോരമ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ്‌കുമാറിനെതിരെ പ്രചരിച്ച ലഘുലേഖയ്ക്ക് പിന്നില്‍ സി.പി.എം ആണെന്ന് വളപട്ടണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്‍.പി മനോരമ. കെ.എം ഷാജിയുടെ ഒപ്പിട്ട ലഘുലേഖകള്‍ മനോരമയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് പരാതി. സംഭവ ദിവസം ഇരുന്നൂറോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ തന്റെ വീട് വളഞ്ഞെന്നും അവരില്‍ ആരോ പിന്നിലൂടെ ഈ നോട്ടീസുകള്‍ വീട്ടിനുള്ളില്‍ ഇട്ടതാണെന്നും മനോരമ പറയുന്നു. വീട്ടില്‍ നിന്ന് പിടിച്ചെടുക്കുന്നതിന് മുമ്പ് അത് കണ്ടിട്ടില്ലെന്നും മനോരമ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ സി.പി.എം പറയുന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകയായ മനോരമയുടെ വീട്ടില്‍ നിന്നും യുഡിഎഫ് പ്രവര്‍ത്തകരുടെ കൈയില്‍ നിന്നുമാണ് നികേഷ് കുമാറിനെതിരെ വര്‍ഗീയത പ്രചരിപ്പിക്കുന്നതും അപകീര്‍ത്തികരവുമായ നോട്ടീസുകള്‍ ലഭിച്ചെന്നാണ്. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്നും സി.പി.എം രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും മനോരമ പറയുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാജിയെ പരാജയപ്പെടുത്താനാന്‍ സിപിഎം തയ്യാറാക്കിയതാണ് ലഘുലേഖകള്‍. അവര്‍ തന്നെ അത് പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ശേഷം വിവരാവകാശനിയമപ്രകാരം വാങ്ങി ഔദ്യോഗിക രേഖയാക്കി. എന്നിട്ടാണ് കേസ് നല്‍കിയതെന്നും അവര്‍ പറഞ്ഞു.
പൊലീസുകാര്‍ തന്റെ വീട്ടില്‍ നിന്ന് ലഘുലേഖകള്‍ കണ്ടെത്തിയെന്നത് ശരിയാണ്, പക്ഷെ സി.പി.എമ്മും പൊലീസും ഒരുമിച്ച് നടത്തിയ നാടകമായിരുന്നു അത്. അന്ന് മയ്യില്‍ പൊലീസ് മനോരമയ്ക്കും മറ്റ് ചില യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും എതിരെ കേസ് എടുത്തു. ആ കേസ് കോടതിയിലാണ്. അതിന്റെ വിധി വരുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മനോരമ പറഞ്ഞു. വര്‍ഗീയ പോസ്റ്ററുകള്‍ ലഭിച്ചെന്ന് ഒരു മുസ്ലിംകുടുംബം പോലും ഇതുവരെ രംഗത്തുവന്നില്ല എന്നത് ശ്രദ്ധേയമാണെന്നും പ്രദേശത്ത് സി.പി.എം അനുഭാവികളായ നിരവധി മുസ്്‌ലിംങ്ങളുണ്ടെന്നും മനോരമ പറഞ്ഞു.
https://www.facebook.com/Malayalivartha

























