ശബരിമല പ്രതിഷേധങ്ങൾ കനക്കവേ കൂടുതൽ കരുതലോടെ സർക്കാർ ; മണ്ഡല -മകരവിളക്ക് തീർത്ഥാടന കാലത്ത് പതിനയ്യായിരത്തോളം പോലീസുകാർ അടങ്ങുന്ന സേനയെ വിന്യസിക്കാൻ നീക്കം; വിശദമായ സുരക്ഷാ പദ്ധതിയൊരുക്കാൻ ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ തുടർന്ന് തുലാ മാസ പൂജകൾക്കായും ചിത്തിര ആട്ടവിശേഷത്തിനായും നട തുടർന്നപ്പോഴുണ്ടായ പ്രതിഷേധങ്ങളെ കണക്കിലെടുത്ത് സന്നിധാനത്ത് മണ്ഡല -മകരവിളക്ക് തീർഥാടനകാലത്ത് സുരക്ഷാ കർശനമാക്കാൻ സർക്കാർ നീക്കം . ഇതിനായി സന്നിധാനത്ത് 15,059 പോലീസുകാരെ നിയമിക്കും.
സുരക്ഷയൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി പല ഘട്ടങ്ങളായാണ് ഇത്രയും പേരെ നിയമിക്കുക. നവംബർ 14 മുതൽ ജനുവരി 16 വരെയാണ് ക്രമീകരണങ്ങൾ. ഇതിനുപുറമെ ആകാശനിരീക്ഷണവും ഏർപ്പെടുത്തും.വിശദമായ സുരക്ഷാ പദ്ധതിയൊരുക്കാൻ ഇന്റലിജൻസ് റിപ്പോർട്ടുകളും പോലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
ഓരോഘട്ടത്തിലും ശബരിമലയിൽ മൊത്തം നാലായിരത്തോളം പോലീസുകാർ ചുമതലയിലുണ്ടാകും. ഇതു കൂടാതെ, റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളെ കൂടി സന്നിധാനത്ത് നിയമിക്കും., പത്തനംതിട്ട, കോട്ടയം , ഇടുക്കി, ആലപ്പുഴ, കൊല്ലം റൂറൽ ജില്ലകളിലെ സ്ഥിരം സംവിധാനങ്ങൾ കൂടാതെയാണ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പ്രത്യേക സുരക്ഷ ഒരുക്കുന്നത് .
ജലപീരങ്കി ഉൾപ്പെടെയുള്ള പ്രതിരോധസംവിധാനങ്ങളും ശബരിമലയിലെത്തിക്കും. ഇതിനൊപ്പം അക്രമികളെ തിരിച്ചറിയാൻ മുഖംതിരിച്ചറിയൽ സോഫ്‌റ്റ്‌വേറുകളും ഉപയോഗിക്കും.
അതേസമയം, ശബരിമലയെയും പരിസരപ്രദേശങ്ങളെയും നാല് മേഖലകളായി തിരിക്കും. സുരക്ഷാക്രമീകരണങ്ങളും നാല് ഘട്ടങ്ങളായാണ്. ഒാരോ ഘട്ടത്തിലും നാലായിരം പോലീസുകാരുണ്ടാകും.
* എസ്.പി.മാർ/എ.എസ്.പി.മാർ - 55
* ഡിവൈ.എസ്.പി.മാർ - 113
* എസ്.ഐ./എ.എസ്.ഐ. - 1450
* സിവിൽ പോലീസ് ഓഫീസർ - 12162
* വനിതാ എസ്.െഎ. - 60
* വനിതാ സിവിൽ പോലീസ് ഓഫീസർ - 860
നാല് മേഖലകൾ
പമ്പ
* ഒരേസമയം 600 പോലീസുകാർ.
* കൂടാതെ, സായുധസേനയിൽനിന്നും വനിതാ ബറ്റാലിയനിൽനിന്നുമായി 320 പേർ വീതം.
2. നിലയ്ക്കൽ, വടശ്ശേരിക്കര-മരക്കൂട്ടം
* 500 പേർ
3. സന്നിധാനം
* തുടക്കത്തിൽ 1100 പോലീസുകാർ, പിന്നീട് 1500 ആക്കും.
* സായുധസേനയിൽനിന്ന് 138 പേർ.
4. ആകാശനിരീക്ഷണം
* വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തിൽ.
* പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നോഡൽ ഓഫീസർ.
* കൊച്ചി നേവൽ ബേസിൽനിന്നാകും നിരീക്ഷണ പറക്കലുകൾ നടത്തുക.
* ഐ.പി.എസ്. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ നിരീക്ഷണസമയത്ത് ഒപ്പമുണ്ടാകും.
* നിലയ്ക്കലിലെ ഹെലിപാഡ് അവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ തയ്യാറാക്കും.
https://www.facebook.com/Malayalivartha
























