ശബരിമല വിഷയം പുകയുന്നു... ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും സര്‍ക്കാരും തമ്മില്‍ അകലുന്നു; സര്‍ക്കാരിന്റെ തന്നിഷ്ട പ്രകാരമുള്ള പ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത് ഉന്നതോദ്യോഗസ്ഥര്‍

ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും സര്‍ക്കാരും തമ്മില്‍ അകലുന്നതായി റിപ്പോര്‍ട്ട്. എ.ഡി. ജി. പി, ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് സര്‍ക്കാരിന്റെ തന്നിഷ്ട പ്രകാരമുള്ള ഫ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത് നിഷ്‌ക്രിയരാവുന്നത് . ഉമ്മന്‍ ചാണ്ടിക്കും വേണുഗോപാലിനുമെതിരെ സരിത നല്‍കിയ മൊഴിയില്‍ അന്വേഷണം നടത്താന്‍ തയ്യാറാകാത്ത അനില്‍ കാന്ത്, ശബരിമല വിഷയത്തില്‍ ഐ.ജി. എം.ആര്‍. അജിത് കുമാര്‍, എസ്. ശ്രീജിത്ത് തുടങ്ങിയ ഉദ്യോഗസ്ഥരും സര്‍ക്കാരുമായി തെറ്റി.
അജിത് കുമാറിനെ തൃശൂര്‍ റേഞ്ച് ഐ. ജി. സ്ഥാനത്ത് നിന്ന് നീക്കാനും അപ്രധാന തസ്തികയില്‍ നിയമിക്കാനും തീരുമാനമുണ്ടായതായാണ് വിവരം. ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ച കാരണമാണ് നടപടിയുണ്ടാകുന്നത്.
അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി മുഖ്യമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു. അജിത്കുമാര്‍ സംഘപരിവാറുകാരെ സഹായിച്ചു വെന്നാണ് ആരോപണം. ശബരിമല സന്നിധാനത്തെ അശാന്തിയിലേക്ക് തള്ളിവിട്ടു. വത്സന്‍ തില്ലങ്കേരിയെ പോലൊരു നേതാവിന് പോലീസിന്റെ മെഗാഫോണ്‍ പ്രസംഗിക്കാന്‍ നല്‍കി. ശബരിമലയില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തപ്പോള്‍ ഐ.ജി. സന്നിധാനത്തെ തന്റെ മുറിയിലിരുന്നു. ഉദ്യോഗസ്ഥര്‍ അമ്പരപ്പിലായത് ഐ.ജി യുടെ അസാന്നിധ്യം കാരണമാണ്. സന്നിധാനത്ത് ആര്‍.എസ്.എസ്. നേതാവ് പോലീസിന്റെ മെഗാഫോണിലൂടെ സംസാരിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ചാനലില്‍ കാണേണ്ടി വന്നു. താന്‍ എന്താണ് കാണുന്നതെന്ന് അദ്ദേഹം ചോദിച്ചത്രേ.
രഹന ഫാത്തിമയെ ശ്രീജിത്തിന് ശബരിമലയിലേക്ക് കൊണ്ടു പോകേണ്ടി വന്നതും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഓഫീസിലുള്ളവരുടെ ഇടപെടലാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. രഹന ആരാണെന്ന കാര്യം ഓഫീസിനെ അറിയിച്ചിട്ടും അദ്ദേഹം ശബരിമലയിലേക്ക് കൊണ്ടു പോകണമെന്ന് നിര്‍ബന്ധിച്ചത്രേ. പഴി മുഴുവന്‍ പോലീസ് കേള്‍ക്കേണ്ടി വന്നത് ഈ ഇടപെടല്‍ കാരണമാണ്. വീണ്ടു വിചാരമില്ലാതെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന പൊതുവായ വികാരമാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്.
സമവായത്തിനു പകരം ധാര്‍ഷ്ട്യത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ആരെയും പിണക്കാതെ മുന്നോട്ടു പോകുന്നതിനു പകരം സര്‍ക്കാര്‍ വാശിക്കും വൈരാഗ്യത്തിനും വഴിപ്പെടുന്നു. സര്‍ക്കാര്‍ പറയുന്ന പ്രാവര്‍ത്തികമാകാത്ത കാര്യങ്ങള്‍ നടപ്പാക്കാതിരുന്നാല്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിരുദ്ധരായി മുദ്രകുത്തുന്ന സാഹചര്യവുമുണ്ട്. ചുരുക്കത്തില്‍ സംസ്ഥാനത്ത് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
അനില്‍കാന്തിന്റെ തലയില്‍ സരിത കേസ് കെട്ടിവച്ചതാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹം കേസ് ഏറ്റെടുത്തെങ്കിലും അതുമായി മുന്നോട്ടു പോകാനാവില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. സരിതയുടെ മൊഴി വിശ്വസിച്ച് മുന്നോട്ടു നീങ്ങിയാല്‍ കോടതിയില്‍ നിന്നും പണി കിട്ടുമെന്നാണ് അനില്‍ കാന്ത് പറഞ്ഞത്. സരിത പലവട്ടം മൊഴിമാറ്റി. ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാതൊരു ക്രെഡിബിലിറ്റിയും ഇല്ലാതെയാണ് ആരോപണം ഉന്നയിക്കുന്നത്. നേരത്തെ രാജേഷ് ദിവാന്‍ ഇതേ കാരണം ചൂണ്ടി കാണിച്ച് സരിത കേസില്‍ നിന്നും പിന്‍മാറിയിരുന്നു. സരിത കേസ് അന്വേഷിക്കാന്‍ ടീമിലുള്ള പോലീസുകാര്‍ക്ക് പോലും താത്പര്യം ഇല്ലെന്നാണ് വിവരം.
അതേസമയം മുഖ്യമന്ത്രിയില്‍ നിന്നും ഇവര്‍ക്ക് ഒരു കാര്യത്തിലും സമ്മര്‍ദ്ദമില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ കാരണം ജോലി ചെയ്യാനാവാത്ത സാഹചര്യമുണ്ട്. എന്തു പറഞ്ഞാലും എതിര്‍ക്കും. പ്രാവര്‍ത്തികമായി ഒന്നും നടപ്പിലാക്കാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രി ശ്രദ്ധിച്ചാല്‍ തങ്ങള്‍ക്ക് ജോലി ചെയ്യാമെന്ന സാഹചര്യമാണ് ഉള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ആരെയും പിണക്കാതെ മുന്നോട്ടു പോകുന്ന ഉദ്യോഗസ്ഥരുടെ സാഹചര്യമാണ് വിഷയങ്ങള്‍ക്ക് കാരണമെന്ന് എതിര്‍പക്ഷവും പറയുന്നു. അജിത്കുമാര്‍ കേന്ദ്രസര്‍ക്കാരിനെ പിണക്കിയില്ല. അനില്‍ കാന്ത് അടുത്ത സര്‍ക്കാരിനെ പിണക്കുന്നില്ല. ഇതാണ് വാദം. ചെന്നിത്തലക്കെതിരായ വിജിലന്‍സ് കേസിന്റെ അവസ്ഥയും ഇങ്ങനെയായി തീരും.
"
https://www.facebook.com/Malayalivartha
























