ശബരിമലയിൽ കടുത്തനിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഭക്തർക്കുമേൽ നിയന്ത്രണം; കാല്‍നടയായി വരുന്ന തീര്‍ഥാടകര്‍ക്ക് പാസ് നിർബന്ധമാക്കി: തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്നത് എരുമേലിയില്‍ നിന്ന് കാല്‍നടയായി കാനന പാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്ക്

ശബരിമലയില്‍ തീർത്ഥാടകർക്ക് മേൽ കൂടുതല്‍ നിയന്ത്രണം. യുവതീപ്രവേശ വിധിയുമായിബന്ധപ്പെട്ട് കടുത്തനിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി കാല്‍നടയായി വരുന്ന തീര്‍ഥാടകര്‍ക്കും പാസ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൊലീസ് ആരംഭിച്ചു.
എരുമേലിയില്‍ നിന്ന് കാല്‍നടയായി കാനന പാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്കാകും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുക. മതിയായ രേഖകള്‍ പരിശോധിച്ച ശേഷം പൊലീസ് തയാറാക്കിയ പാസ്നല്‍കും. ഇതുധരിച്ചുവേണം കാനനപാതയിലൂടെ തീര്‍ഥാടകര്‍ക്ക് സന്നിധാനത്തേക്ക് പോകാന്‍. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ക്കാവശ്യമായ നടപടികള്‍ പൊലീസ് ആരംഭിച്ചു.
തുലാമാസ പൂജയ്ക്കും, ചിത്തിരാട്ട പൂജയ്ക്കും നടതുറന്നപ്പോള്‍ ഭക്തര്‍ കാനനപാത വഴി എത്തിയിരുന്നില്ല. എന്നാല്‍ തീര്‍ഥാടന കാലത്ത് നൂറുകണക്കിന് ഭക്തരാണ് കാനന പാതയിലൂടെ ശബരിമലയിലേക്ക് എത്തുന്നത്. യുവതി പ്രവേശ വിധിനിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് നടപ്പാക്കുന്ന കര്‍ശന ഉപാധികള്‍ ഭക്തരെ ബുദ്ധിമുട്ടിലാക്കുന്നു എന്ന വിമര്‍ശം നിലനില്‍ക്കുന്നുണ്ട്.
മണ്ഡലകാലത്തെ സുരക്ഷാ സംവിധാനത്തില്‍ അടിമുടിമാറ്റാമാണ് വരുത്തുന്നത്. വിവിധ മേഖലകളിൽ പോലീസിനെ വിന്യസിച്ചതുകൊണ്ടുമാത്രം യുവതീപ്രവേശം സാധ്യമാകില്ലെന്ന വിലയിരുത്തലിലാണ് പൊലീസ് പുതിയ പദ്ധതി തയാറാക്കുന്നത്.
തുലാമാസ പൂജ സമയത്തും ചിത്തിര ആട്ടത്തിരുന്നാള്‍ ദിനവും കനത്ത സുരക്ഷാവിന്യാസമായിരുന്നു പൊലീസ് ശബരിമലയിലും വഴികളിലുമെല്ലാം ഒരുക്കിയത്. എ.ഡി.ജി.പിയും ഐ.ജിയുമൊക്കെ നേതൃത്വം നല്‍കിയെങ്കിലും യുവതി പ്രവേശത്തെ എതിര്‍ക്കാനെത്തിയവരുടെ മുന്നില്‍ പലപ്പോഴും പൊലീസ് തന്ത്രങ്ങള്‍ തകര്‍ന്നടിഞ്ഞു. ചിത്തിര ആട്ട പൂജ സമയത്ത് സന്നിധാനത്തിന്റെ നിയന്ത്രണം പകുതിയിലേറെയും നഷ്ടമായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
തൃശൂര്‍ സ്വദേശി ലളിതയെ തടഞ്ഞപ്പോഴും തുടര്‍ന്ന് പ്രതിഷേധക്കാര്‍ തന്നെ വഴിയൊരുക്കിയപ്പോഴും ആര്‍.എസ്.എസ് നേതാവ് പൊലീസ് മൈക്കിലൂടെ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചപ്പോഴുമെല്ലാം എസ്.പി അടക്കമുള്ളവര്‍ ഓടിയൊളിച്ചത് നാണക്കേടായെന്നും വിലയിരുത്തുന്നു. മണ്ഡലകാലത്ത് ഇതിന്റെ പത്ത് ഇരട്ടിയിലേറെ തീർഥാടകരും അക്രമം ലക്ഷ്യമിട്ട് പ്രതിഷേധക്കാരുമെത്തും. അപ്പോള്‍ ഇതേ പൊലീസ് വിന്യാസവും സുരക്ഷാപദ്ധതിയും ഏര്‍പ്പെടുത്തിയാല്‍ വിജയിക്കില്ലെന്ന് പൊലീസ് നേതൃത്വം വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയുടെയും ഐ.ജി. മനോജ് എബ്രഹാമിന്റെയും നേതൃത്വത്തില്‍ പുതിയ പദ്ധതിയുടെ രൂപരേഖ തയാറാക്കി. ഐ.ജി റാങ്കിലുള്ള കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെത്തും. പൊലീസ് സേനയുടെ എണ്ണം ആറായിരത്തിലേറെയാക്കും. ഇതര സംസ്ഥാനത്ത് നിന്നടക്കം കൂടുതല്‍ ആയുധധാരികളായ സംഘത്തെ ശബരിമലയിലെത്തിക്കാനും ആലോചനയുണ്ട്.
https://www.facebook.com/Malayalivartha























