ശബരിമല സമരം സ്ത്രീകള്‍ വരുന്നോ പോകുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ല ; ശബരിമലയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരം കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായുള്ളതാണെന്ന് പി.എസ് ശ്രീധരന്‍ പിള്ള
ശബരിമലയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരം കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായുള്ളതാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സമരം യുവതീ പ്രവേശനത്തിന് എതിരെയല്ലെന്നു പറഞ്ഞ ശ്രീധരന്‍ പിള്ള സമരം സ്ത്രീകള്‍ വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ലെന്നും പറഞ്ഞു. സ്ത്രീകള് വരാതിരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ ബി.ജെ.പി സമരത്തില്‍ നിന്ന് പിന്മാറുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘സ്ത്രീകള് വരുന്നതിനെ സംബന്ധിച്ചല്ല ഈ സമരം. കമ്മ്യൂണിസ്റ്റുകാര്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണ് ഞങ്ങളുടെ സമരം. കോടിക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരിക്കാന്‍ അവരുടെ വീട്ടില്‍ പോകുന്നത് അതിനുവേണ്ടിയാണ്. അല്ലാതെ അവിടെ സ്ത്രീകൾ വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ല എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആര്‍എസ്എസുകാര്‍ക്കും ബിജെപികാര്‍ക്കും സംഘപരിവാരുകാര്‍ക്കും എല്ലാവര്‍ക്കും ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയില്‍ ഇന്നലെ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിഎസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
ഏഴ് കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ക്ക് അറസ്റ്റ് ഒഴിവാക്കണമെന്ന് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. നോണ്‍ബൈലബിള്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ അതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് വിവേചനാധികാരം ഉപയോഗിക്കാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. അറസ്റ്റ് എന്തിനെന്ന് രേഖപ്പെടുത്തണം. അറസ്റ്റ് കഴിയുന്നത്ര ഒഴിവാക്കണം എന്നാണ് സുപ്രീംകോടതിയുടെ ഒടുവിലത്തെ നിര്‍ദ്ദേശം. അത് ലംഘിച്ച് എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പിഎസ് ശ്രീധരന്‍ പിള്ള ചോദിച്ചു.
ഐപിസിയിലെ നിയമങ്ങള്‍ പൊലീസ് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍, പൊലീസല്ല അന്തിമ വിധികര്‍ത്താവ്. പൊലീസിനെ വിശ്വസിച്ചല്ല ഇന്ത്യയിലെ ശിക്ഷാ സമ്പ്രദായവും ഇന്ത്യയിലെ ക്രിമിനല്‍ നടപടി ക്രമവും നിലനില്‍ക്കുന്നത്. അതുകൊണ്ട് പൊലീസിന് എന്തധികാരമാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്യാനായിട്ടുള്ളത്. ഇന്നലെ അവിടെ ആരെങ്കിലും പൊലീസിനെ അക്രമിച്ചോ എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി സമരവുമായി രംഗത്തുവന്നത്. വിധി വരുന്നതിനു മുമ്പ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം വിധി വന്നതിനു പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് നിലപാട് മാറ്റിയത്.
അതേസമയം സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി പറയുന്നത് മാത്രമേ സര്‍ക്കാരിന് ചെയ്യാന്‍ കഴിയൂ. ശബരിമലയില്‍ സര്‍ക്കാരിന് യാതൊരുവിധ പിടിവാശിയും ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. ശബരിമലയില്‍ അറസ്റ്റിലായവര്‍ ഭക്തരല്ല. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്ത് വരുന്നുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ആളുകളെത്തിയെന്നും, ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍എസ്‌എസ് പദ്ധതിയിട്ടിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha