അയ്യപ്പ ദർശനത്തിന് തയ്യാറായി മൂന്ന് തരുണികൾ ; മലചവിട്ടാൻ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും പൊലീസിനെയും സമീപിച്ചിച്ചു; ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം പ്രസ് ക്ലബിന് പുറത്ത് നാമജപ പ്രതിഷേധവുമായി നിരവധി പേർ
ശബരിമലയിലേക്ക് പോകുന്നതിന് താത്പര്യമുണ്ട്, പക്ഷേ നിലവിലെ സാഹചര്യത്തില്‍ പോകുന്നില്ലെന്ന് അറിയിച്ച് യുവതികള്‍. വിശ്വാസിയെന്ന നിലയിലാണ് മാലയിട്ടതെന്നും എന്നാൽ ഇതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നും കണ്ണൂർ സ്വദേശിനി രേഷ്‌മാ നിഷാന്ത് പറഞ്ഞു. മലചവിട്ടാൻ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ ഉറപ്പായും സന്നിധാനത്തേക്ക് പോകുമെന്നും ഇവർ വ്യക്തമാക്കി. ശബരിമലയിൽ പോകാൻ മാലയിട്ട മറ്റ് രണ്ട് യുവതികളുമായി എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
രേഷ്‌മാ നിഷാന്തിന് പുറമെ കണ്ണൂർ സ്വദേശിനിയായ ശനില, കൊല്ലം സ്വദേശിനി ധന്യ മറ്റൊരു യുവാവ് എന്നിവരാണ് വാർത്താ സമ്മേളനം നടത്തിയത്. ഇക്കാര്യം അറിഞ്ഞ് ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ പ്രസ് ക്ലബിന് പുറത്ത് നാമജപ പ്രതിഷേധവുമായി നിരവധി പേർ തടിച്ചു കൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
പുലര്‍ച്ചെ നാലുമണിയോടെയാണ് മലബാറില്‍ നിന്ന് ട്രെയിനിൽ യുവതികള്‍ കൊച്ചിയിലെത്തിയത്. നേരത്തെ തന്നെ യുവതികള്‍ എത്തുമെന്ന കാര്യം പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന്, കൊച്ചിയിലെത്തിയിരിക്കുന്ന ഇവരുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ച് വരികയാണ് . ഇവർ യഥാര്‍ത്ഥ ഭക്തരാണോ അതോ ആക്ടിവിസ്റ്റുകളാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ , ഇവര്‍ എപ്പോള്‍ സന്നിധാനത്തേക്ക് പോകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. യുവതികളുടെ പശ്ചാത്തലം പരിശോധിച്ചശേഷം മാത്രമാണ് പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നിലയ്ക്കല്‍ വരെ ഇവർ എത്തിയാല്‍ ദര്‍ശനത്തിനുള്ള സഹായം പോലീസ് നല്‍കുമെന്നാണ് വിവരം. അതേസമയം നിലയ്ക്കല്‍ വരെ ഇവര്‍ സ്വന്തം നിലയില്‍ എത്തണമെന്നാണ് പോലീസ് നിലപാട്.
https://www.facebook.com/Malayalivartha