യതീഷ് ചന്ദ്രയും ഹരിശങ്കറും ഉൾപ്പെട്ട പോലീസ് സംഘം ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അനുഭവിച്ച സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പുതിയതായി ചുമതലയേൽക്കുന്ന ഐ.ജിമാരും എസ്.പിമാരും കനത്ത ജാഗ്രതയിൽ

യതീഷ് ചന്ദ്രയും ഹരിശങ്കറും ഉൾപ്പെട്ട പോലീസ് സംഘം ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അനുഭവിച്ച സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പുതിയതായി ചുമതലയേൽക്കുന്ന ഐ.ജിമാരും എസ്.പിമാരും കനത്ത ജാഗ്രതയിൽ. 30 ന് ചുമതലയേൽക്കുന്ന പുതിയ ടീം ശബരി മലയിൽ വിവാദങ്ങൾ ഉണ്ടാക്കില്ലെന്ന കഠിനവ്രതത്തിലാണ്.
കർശനമായ അച്ചടക്കം പാലിക്കണമെന്നും യാതൊരു തരത്തിലും പ്രകോപനം സൃഷ്ടിക്കരുതെന്നുമുള്ള നിർദ്ദേശമാണ് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ ഇവർക്ക് നൽകിയത്. ബഹ്റയുമായി കൂടിക്കാഴ്ച നടത്തിയ ഉദ്യോഗസ്ഥരോട് ആരെങ്കിലും പ്രകോപിപ്പിച്ചാലും യാതൊരു വിധത്തിലും വിവാദമുണ്ടാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്രേ.
ഇപ്പോൾ നിയമിതരായ ടീമിനെയല്ല ആദ്യം നിയോഗിക്കാൻ തീരുമാനിച്ചത്. പരിചയ സമ്പന്നരായ, ശബരിമലയെ കുറിച്ചറിയുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനായിരുന്നു തീരുമാനം.. എന്നാൽ പല ഉദ്യോഗസ്ഥരും കാനനവാസത്തിന് തയ്യാറായില്ല. പഴയ അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ നിലപാട് മാറ്റം. ശബരിമലയിൽ ജോലി ചെയ്താൽ സൽപേര് ഇല്ലാതാകുമെന്ന ചൊല്ല് പോലീസുകാർക്കിടയിലുണ്ട്. ശബരി മലയിൽ വിഷയമുണ്ടാക്കുന്നവർ മലയാളികൾക്ക് തന്നെ എതിരാകുന്ന കാഴ്ചയാണ് കാണുന്നത്.
ഇപ്പോൾ ശബരിമലയിലുള്ള ടീമിൽ യതീഷ്ചന്ദ്രക്കും ഹരിശങ്കറിനുമെതിരെയാണ് ഏറ്റവുമധികം അധിക്ഷേപങ്ങൾ ഉള്ളത്. യതീഷ് ചന്ദ്ര താൻ കാണിച്ച പ്രവൃത്തികൾക്ക് എവിടെയൊക്കെ മറുപടി പറയണമെന്നറിയാതെ കുഴങ്ങുകയാണ്. ശബരിമല ദർശനത്തിയ കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയുടെ വാഹനം പരിശോധിച്ചതിനെതിരെ കേരളഹൈക്കോടതിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഡി.ജി.പി ബഹ്റക്ക് പരാതി നൽകി.
ജഡ്ജിയെ അറിയില്ലായിരുന്നു എന്നാണ് യതീഷ് ചന്ദ്രയുടെ വിശദീകരണം. ഹരിവരാസനം കേള്‍ക്കാനാണ് താന്‍ രാത്രി സന്നിധാനത്ത് എത്തിയതെന്നാണ് മറ്റുള്ളവരോട് യതീഷ് ചന്ദ്ര നല്‍കിയ വിശദീകരണം. എന്നാൽ ജഡ്ജി ശബരിമലയിൽ വരുന്ന വിവരം ഹൈക്കോടതിയിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വാഹനം നിലയ്ക്കലിൽ തടയുമ്പോൾ തന്നെ കാറിലുള്ളത് ഹൈക്കോടതി ജഡ്ജിയാണെന്ന കാര്യം ഒപ്പമുണ്ടായിരുന്ന ജീവനക്കാർ യതീഷ്ചന്ദ്രയെ അറിയിച്ചു. എന്നിട്ടും അദ്ദേഹം പരിശോധനതുടർന്നു എന്നിടത്താണ് പ്രതിഷേധം.
വാവരുനടക്ക് സമീപം നടന്ന കാര്യങ്ങളും ജഡ്ജി നേരിട്ട് കണ്ടു. താൻ കൂടി ഉൾപ്പെട്ട ഹൈക്കോടതി ബഞ്ച് ഉത്തരവിട്ട വിധിക്കെതിരെ പോലീസ് പ്രവർത്തിച്ചത് ജഡ്ജിയുടെ സാന്നിധ്യത്തിലാണ്. അതായത് കേസ് പരിഗണിക്കുന്ന ജഡ്ജിയോട് കൃത്യമായും അദ്ദേഹം കാര്യങ്ങൾ ധരിപ്പിക്കും എന്നാണർത്ഥം. ജഡ്ജി സന്നിധാനത്തുണ്ടെന്ന വിവരം അറിഞ്ഞിട്ടാണ് പോലീസ് ഇങ്ങനെ പെരുമാറിയത്. ഇതിനെ പോലീസിന്റെ ധാർഷ്ട്യമായാണ് ജനങ്ങൾ കാണുന്നത്.
ബി ജെ പി നേതാവ് കെ. സുരേന്ദ്രനെതിരെ പോലീസ് കെട്ടിചമക്കുന്ന കേസുകൾ അനാവശ്യമാണെന്ന ചിന്തയും പോലീസിൽ തന്നെയുണ്ട്. ഇത്രയധികം വിവാദം എന്തിനാണെന്ന് ചോദിക്കുന്ന മുതിർന്ന ഉദ്യേഗസ്ഥരും ധാരാളം. എന്നാൽ ഉപതെരഞ്ഞടുപ്പിന് ഒരുക്കുന്ന മഞ്ചേശ്വരത്ത് നിന്നും സുരേന്ദ്രനെ മാറ്റിനിർത്തുക എന്ന ഉദ്ദേശം സി പി എമ്മിനുണ്ട്. അതേസമയം ഇപ്പോഴത്തെ കേസുകൾ സുരേന്ദ്രനെ ജയിക്കാൻ സഹായിക്കുമെന്ന് ബിജെപി നേതാക്കൾ കരുതുന്നു. ശബരിമല സമരത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയിരിക്കുകയാണ് സുരേന്ദ്രൻ.അദ്ദേഹത്തെ വളർത്തിയത് യതീഷ്ചന്ദ്രയാണെന്ന് കരുതുന്നവരും പോലീസിൽ നിരവധിയുണ്ട്.
https://www.facebook.com/Malayalivartha

























