തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. മാമൂട് ഗോകുലത്തിൽ ഹരികുമാറിന്റെയും ശ്രീലതയുടെയും മകൻ എച്ച്.അരുൺ (24) ആണ് മരിച്ചത്. ശ്രീപെരുംപുദൂരിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30-ന് ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ തണ്ടളം ലുഷാലെ കട്ട് റോഡിൽവെച്ചാണ് അപകടം സംഭവിച്ചത്. ചെന്നൈ അപ്പോളൊ ആശുപത്രിയിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ മകന്റെ അവയവങ്ങൾ ദാനംചെയ്യാനായി ഹരികുമാറും ശ്രീലതയും അനുമതി നൽകി. അരുണിന്റെ അവയവദാനത്തിലൂടെ പത്തുപേർക്കാണ് പുതുജീവൻ ലഭിച്ചത്. അരുണിന്റെ രണ്ടു വൃക്കകളും രണ്ടു കണ്ണുകളും ഹൃദയവാൽവുകളും കരളും ശ്വാസകോശവും കുടലും ചർമവുമാണ് ദാനംചെയ്തത്.
കൊട്ടിയം എസ്.എൻ. പോളിടെക്‌നിക് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയ അരുണിന് കാമ്പസ് സെലക്‌ഷൻ ലഭിച്ചിരുന്നു. ആദ്യ കമ്പനി വിട്ടശേഷം ശ്രീപെരുംപുദൂരിലെ വാഹനങ്ങളുടെ സ്‌പെയർ പാർട്ടുകളുണ്ടാക്കുന്ന എച്ച്.എൽ. ക്ലെമോവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലിനേടി.
ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കിൽ താമസസ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം സംഭവിച്ചത്. കമ്പനി ബസിൽ പിന്നാലെയെത്തിയ സഹപ്രവർത്തകരാണ് താമസസ്ഥലത്തിന് 200 മീറ്റർ അകലെ റോഡിൽ പരിക്കേറ്റനിലയിൽ അരുണിനെ കണ്ടത്. ആംബുലൻസ് എത്തുമ്പോഴേക്കും അരുൺ തലയ്ക്കു പിന്നിൽ പരിക്കേറ്റ് 15 മിനിറ്റോളം റോഡിൽ കിടക്കുകയായിരുന്നു. സഹപ്രവർത്തകർ സമീപത്തെ സ്വകാര്യ മെഡിക്കൽ കോേളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
വ്യാഴാഴ്ച വൈകുന്നേരം നാലോടെ ആശുപത്രിയിലെത്തിയ കുടുംബാംഗങ്ങൾ അരുണിനെ ഇവിടെനിന്ന് ചെെന്നെ അപ്പോളൊ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കേ, ശനിയാഴ്ച അധികൃതർ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഇവിടെനിന്ന് വെന്റിലേറ്റർ സഹായത്തോടെ ചെെന്നെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
കുടുംബാംഗങ്ങളുടെ സമ്മതം ലഭിച്ചതോടെ ജനറൽ ആശുപത്രിയിൽ അവയവദാനത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലാണ് അരുണിന്റെ അവയവങ്ങൾ 10 പേരിൽ മാറ്റിവച്ചത്. അവയവങ്ങൾ സ്വീകരിച്ചവരുടെ വിവരങ്ങൾ പിന്നീട് കുടുംബാംഗങ്ങൾക്ക് ലഭ്യമാക്കും.
അരുണിന്റെ അച്ഛൻ ഹരികുമാർ ഇലക്‌ട്രീഷ്യനാണ്. അഖിൽ (ദുബായ്) സഹോദരനാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് മാമൂട്ടിലെ വീട്ടുവളപ്പിൽ നടക്കും
https://www.facebook.com/Malayalivartha



























