ആക്ടിവിസ്റ്റും നടിയുമായ രഹ്‌ന ഫാത്തിമ അറസ്റ്റില്‍; ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് രഹ്നയെ അറസ്റ്റ് ചെയ്തത്

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റും നടിയുമായ രഹ്‌ന ഫാത്തിമ അറസ്റ്റില്‍. പത്തനംതിട്ട പൊലീസാണ് രഹ്‌നയെ അറസ്റ്റ് ചെയ്തത്. രഹ്‌ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് രഹ്നയെ അറസ്റ്റ് ചെയ്തത്.
രഹ്നാ ഫാത്തിമ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് ശബരിമലയിൽ കയറാനായി പോയത്. ചുംബന സമരത്തിലൂടെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയും വലിയ വിമര്‍നങ്ങള്‍ ഏറ്റുവാങ്ങിയ ആളാണ് രഹന. പോലീസ് അധികാരികളെയും ജില്ലാകളക്ടറെയും നേരത്തെ അറിയിച്ചിട്ടാണ് ഇവര്‍ മലചവിട്ടാനെത്തിയത്. പോലീസ് യൂണിഫോമും ഹെല്‍മറ്റും ധരിച്ച് കനത്ത പോലീസ് സുരക്ഷയില്‍ എത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോയി. നടപ്പന്തല്‍ വരെ എത്താന്‍ രഹനയ്ക്ക് സാധിച്ചു. രഹനയ്ക്ക് പോലീസ് യൂണിഫോം നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
രഹനയുടെ പശ്ചാത്തലം പരിശോധിക്കാതെ പോലീസ് ഇവർക്ക് സുരക്ഷ നൽകിയത് വൻ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ രഹന ഫേസ്ബുക്കിൽ പ്രതികരണങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ രഹന മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജാമ്യഹർജിയെ പോലീസ് ശക്തമായി എതിർത്തതോടെ ഹൈക്കോടതി അപേക്ഷ തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിഎസ്എൻഎൽ ജീവനക്കാരിയാണ് രഹന. വിവാദങ്ങൾക്ക് പിന്നാലെ ബിഎസ്എൻഎല്ലും രഹനയ്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























