മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിലെ നടപടികളിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും, മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാരും സമൂഹവും എപ്പോഴും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ .
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന അതിക്രമ വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുതിർന്നവരോട് ക്രൂരമായി പെരുമാറുന്നവരോടും അവരെ അപമാനിക്കുന്നവരോടും സർക്കാർ യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്നവർക്ക് പ്രത്യേക പരിഗണന നൽകുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി അവർക്ക് വേണ്ടി മാത്രം പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്നവർക്കായി ‘സിൽവർ ഇക്കോണമി’ എന്ന ആശയമാണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രായമായവരെ എല്ലാ കാര്യങ്ങളിലും സജീവമാക്കുക, അവർക്ക് വരുമാനവും സാമൂഹിക - സാമ്പത്തിക മേഖലകളിൽ കൃത്യമായ പങ്കാളിത്തവും ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ തലമുറ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോൾ വീടുകളിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളെ ചേർത്തുനിർത്താൻ സമൂഹത്തിന് വലിയ കടമയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും. വരാനിരിക്കുന്ന ബജറ്റിൽ മുതിർന്നവർക്കായി പ്രത്യേക പദ്ധതികളുണ്ടാവുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. തങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന ആത്മവിശ്വാസത്തോടെ മുതിർന്നവർ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























