സർക്കാരിനായില്ലെങ്കിലും യുവതികളെ ശബരിമലയിലെത്തിക്കാനൊരുങ്ങി ഫേസ്ബുക്ക് പേജ്; പ്രതിഷേധങ്ങൾക്കിടയിലും യുവതികളെ ശബരിമലയിലെത്തിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ രഹസ്യ നീക്കം

യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലുടനീളം ജനങ്ങളുടെ നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറി. നിരവധി പ്രതിഷേധങ്ങൾക്കിടയിലും സ്ത്രീകൾ ശബരിമലയിലെത്താനായി ശ്രമിച്ചെങ്കിലും അയ്യപ്പ ഭകതർ ഇവരെ മടക്കി അയച്ചു. എന്നാൽ ഇപ്പോൾ അയ്യപ്പ ഭക്തരായ യുവതികളെ ശബരിമലയിലേയ്ക്ക് എത്തിക്കാനായി സമൂഹ മാധ്യമങ്ങളിലൂടെ നീക്കം നടക്കുന്നതായി പ്രമുഖ പത്രം റിപ്പോർട്ട് ചെയുന്നു.
'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിലൂടെ ശബരിമലയില്‍ പോകാന്‍ സന്നദ്ധരായ യുവതികളെ സംഘടിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം യാത്രയ്‌ക്ക് സന്നദ്ധരായ യുവതികള്‍ തങ്ങളുടെ പേര്, വയസ്, ജില്ല തുടങ്ങിയ വിവരങ്ങള്‍ മെസ്സഞ്ചറിൽ മെസേജ് ചെയ്യണമെന്നും തുടര്‍ന്ന് രണ്ട് ടെലഗ്രാം ഗ്രൂപ്പുകളുണ്ടാക്കി യാത്രയെക്കുറിച്ച് തീരുമാനിക്കുമെന്നുമാണ് അറിയിപ്പ്. പേജിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്ന കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
പേജിൽ നൽകിയ പോസ്റ്റിലെ വിവരങ്ങൾ.....
"വളണ്ടിയർമാരുടേയും അംഗങ്ങളുടേയും ശ്രദ്ധക്ക് : നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേജ് അടുത്ത ചുവടു വെക്കുകയാണ് .
ശബരിമല യാത്രക്ക് സന്നദ്ധരായ യുവതികളും ഒന്നിച്ച് യാത്ര ചെയ്യാൻ തയ്യാറായ സന്നദ്ധ പ്രവർത്തകരും അവരവരുടെ പേര് , വയസ്സ് , ജില്ല തുടങ്ങിയ വിവരങ്ങൾ മെസഞ്ജറിൽ അറിയിക്കുക .
തുടർന്ന് രണ്ട് ടെലഗ്രാം ഗ്രൂപ്പുകളുണ്ടാക്കി യാത്രയെക്കുറിച്ചുള്ള തീരുമാനം രൂപപ്പെടുത്താം .. "
രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന പേജിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അതേസമയം ശബരിമല വിഷയത്തില്‍ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച എഴുത്തുകാരി ലക്ഷ്‌മി രാജീവ് അടക്കമുള്ളവരുടെ പിന്തുണ ഇക്കാര്യത്തിൽ നൽകിയിട്ടുണ്ടെന്നും പ്രമുഖ പത്രത്തിൽ പറയുന്നുണ്ട്.
പിന്നണിയില്‍ ആരാണെന്ന് വ്യക്തമാക്കാതെ ഇത്തരം ഗ്രൂപ്പുകള്‍ തുടങ്ങി ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കുന്നതിന് പിന്നിലെ ലക്ഷ്യവും വ്യക്തമായിട്ടില്ല. മണ്ഡലകാലത്ത് യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ പോലും ശ്രമിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാകുന്നത്.
അതേസമയം ശബരിമലയില്‍ യുവതികള്‍ കയറാന്‍ ശ്രമിച്ചാല്‍ ശക്തമായ രീതിയില്‍ പ്രതിഷേധിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുള്ള സംഘപരിവാര്‍ ശക്തികള്‍ക്ക് അവസരമൊരുക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്ന ആക്ഷേപവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























