ശബരിമലയില്‍ സര്‍ക്കാരിനും പൊലീസിനും പ്രതിഷേധക്കാര്‍ക്കും കനത്ത തിരിച്ചടി, സന്നിധാനത്തും പരിസരത്തും പ്രതിഷേധം പാടില്ല, നിരോധനാജ്ഞ നിലനില്‍ക്കും, പൊലീസിന്റെ ഏകപക്ഷീയമായ ഉത്തരവുകള്‍ റദ്ദാക്കി, ജഡ്ജിമാര്‍ ഉള്‍പ്പെടെ മൂന്നംഗ നിരീക്ഷണ സമിതി, യുവതികളെത്തിയാല്‍ എന്ത് ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും പ്രതിഷേധര്‍ക്കാര്‍ക്കും ഹൈക്കോടതിയുടെ ചൂരല്‍ക്കഷായം. സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. നിരോധനാജ്ഞ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. അതേസമയം പൊലീസിന് മാന്യമായി പരിശോധന നടത്താമെന്നും ഇതുവരെയുള്ള പൊലീസ് ഇടപെടല്‍ ഭക്തര്‍ക്ക് നീതികരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാത്രമല്ല ശബരിമലയിലെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ രണ്ട് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതിയെ കോടതി നിയമിക്കുകയും ചെയ്തു. ജസ്റ്റിസ് സി.ആര്‍ രാമചന്ദ്രമേനോന്‍, ജസ്റ്റിസ് സിരിജഗന്‍, ഡി.ജി.പി ഹേമചന്ദ്രന്‍ എന്നിവരാണ് നിരീക്ഷണ സമിതി അംഗങ്ങള്‍. ഇവരെ ഈ തീര്‍ത്ഥാടന കാലത്തേക്കാണ് നിയമിച്ചത്.
നിലയ്ക്കലിലും പമ്പലിയും സന്നിധാനത്തും ആവശ്യത്തിന് സൗകര്യങ്ങള്‍ വേണമെന്ന് കോടതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടു. ടോയ്‌ലറ്റ്, കുടിവെള്ളം, 24 മണിക്കൂറും ഭക്ഷണം, കെ.എസ്.ആര്‍.ടി.സിയുടെ തുടര്‍ച്ചയായുള്ള സര്‍വ്വീസ്, ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശബരിമലയിലെ സുരക്ഷക്രമീകരിക്കുന്നതിന് വനിത ഐ.പി.എസ് ഓഫീസറെ നിയമിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും പിന്നീട് അതേക്കുറിച്ചൊന്നും പറഞ്ഞില്ലെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
പമ്പയില്‍ ഭക്തര്‍ക്ക് താമസസൗകര്യങ്ങള്‍ കുറവാണ്. ഏത് സാഹചര്യത്തിലെ പമ്പയിലെ മുറികളും മറ്റും പൂട്ടിയതെന്നും കോടതി ചോദിച്ചു. ഏകപക്ഷീയമായ പൊലീസിന്റെ നടപടികളെല്ലാം കോടതി റദ്ദാക്കി. നാമജപം പാടില്ല തുടങ്ങിയ ഉത്തരവുകളാണ് റദ്ദാക്കിയത്. നടപ്പന്തലില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും മാത്രം കഴിഞ്ഞാല്‍ മതി എന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ചകളുണ്ടായി. പ്രത്യേകിച്ച് ഹൈക്കോടതി ജഡ്ജിയെ തന്നെ തടയുന്ന സാഹചര്യമുണ്ടായി. ജഡ്ജി പറഞ്ഞത് കൊണ്ട് മാത്രമാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കാത്തതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭക്തര്‍ക്ക് വേണ്ടിയാണ് പൊലീസിനെ നിയോഗിച്ചത്, അല്ലാതെ അവരെ ബുദ്ധിമുട്ടിക്കാനല്ലെന്നും കോടതി പറഞ്ഞു. ഒരു പൊലീസുകാരനെയും കയറൂരി വിടരുതെന്നും കോടതി പറഞ്ഞു.
യുവതികള്‍ വന്നാല്‍ എന്ത് ചെയ്യണമെന്നും സുരക്ഷ ഏത് രീതിയില്‍ ഒരുക്കണമെന്നും സംബന്ധിച്ച് റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ നല്‍കണമെന്നും കോടതി എ.ജിയോട് ആവശ്യപ്പെട്ടു. തുടക്കത്തില്‍ യുവതീപ്രവേശനത്തിന് അനുകൂലമായി നിന്ന സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍മാറിയതായി കോടതിയുടെ ചില പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാണ്. ആദ്യം ഐ.പി.എസ് ഓഫീസറെ നിയമിക്കുമെന്ന് പറഞ്ഞ സര്‍്ക്കാര്‍ അതില്‍ നിന്ന് പിന്‍മാറിയെന്നാണ് മനസിലാക്കുന്നതെന്ന് കോടതി പറഞ്ഞത് അതിന് ഉദാഹരണമാണ്.
https://www.facebook.com/Malayalivartha

























