ശബരിമല വിഷയത്തിൽ ബി.ജെ.പിയെ പിന്തുണക്കുന്നു...കറുപ്പ് ഷർട്ടും തോളിൽ കറുത്ത ഷാളും അണിഞ്ഞ് പി.സി ജോർജ്; ശബരിമല പ്രശ്നത്തിൽ നിയമസഭയിൽ നടുത്തളത്തിലറങ്ങി പ്രതിഷേധം

ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കകത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. വെള്ളപ്പൊക്ക ദുരിതവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സമ്മേളനത്തിനെത്തിയത്. അതേസമയം ശബരിമല യുവതീപ്രവേശന വിഷയത്തിൽ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്.
കറുപ്പ് ഷർട്ടും തോളിൽ കറുത്ത ഷാളും അണിഞ്ഞാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്. ശബരിമല ഭക്തർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കറുപ്പ് വസ്ത്രം ധരിച്ചത്. ഇന്നുമാത്രമാണ് കറുത്ത വേഷത്തിൽ പ്രതിഷേധിക്കുക. നാളെ മുതൽ എന്തുവേണമെന്ന് പാർട്ടി യോഗം ചേർന്ന് തീരുമാനിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. ശബരിമല വിഷയത്തിൽ ബി.ജെ.പിയെ പിന്തുണക്കുന്നു. കേരള ജനപക്ഷ പാർട്ടിയെ പിന്തുണക്കുന്ന ആരുമായും സഹകരിക്കും. എല്ലാവരും വർഗീയത പറയുന്നുണ്ട്, ബി.ജെ.പിയെ മാത്രം വർഗീയ പാർട്ടിയെന്ന് പറയുന്നതിന്റെ അർഥമെന്താണ്.
സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചുകൊണ്ടിരിക്കയാണ്. കേരളത്തിൽ മാറ്റം വരണം. പൂഞ്ഞാറിൽ എല്ലാ പാർട്ടികൾക്കും എതിരെ 20000ലധികം വോട്ടുകൾക്ക് വിജയിച്ച വ്യക്തിയാണ് താൻ. അത് സംസ്ഥാനത്തിലെ എല്ലാ മണ്ഡലങ്ങളിലും നടപ്പാകണമെന്നാണ് തന്റെ ആഗ്രഹമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. ബി.ജെ.പിയുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പി.സി ജോർജ് വ്യക്തമാക്കിയിരുന്നു. നിയമസഭയിൽ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha

























