നിയമസഭയിൽ മുഖ്യമന്ത്രി 45 മിനിറ്റോളം സംസാരിച്ചത് അസാധാരണ നടപടി;എട്ടര മുതല്‍ 10 വരെയാണ് ചോദ്യോത്തര വേള;ആരേയും ചോദ്യം ചോദിക്കാന്‍ അനുവദിച്ചില്ല;മുഖ്യമന്ത്രിയുടെ ആരോഗ്യം തെളിയിക്കാനുള്ള വേദിയല്ല നിയമസഭ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച്പ്രതിപക്ഷ നേതാവ്

ശബരിമല പ്രശ്നത്തിൽ നിയമസഭയിൽ പ്രതിഷേധം കനക്കുന്നതിനിടെ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് ആരോപിച്ച് സഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിഷേധം.
നിയമസഭയിൽ മുഖ്യമന്ത്രി 45 മിനിറ്റോളം സംസാരിച്ചത് അസാധാരണ നടപടിയാണെന്നും സഭാ നടപടികൾക്ക് വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ പറയാനുള്ള ആരോഗ്യം ഉള്ളത് കൊണ്ടാണ് ഇത്രയും നേരം സംസാരിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ആരോഗ്യം തെളിയിക്കാനുള്ള വേദിയല്ല നിയമസഭയെന്ന് തിരിച്ചടിച്ചായിരുന്നു ചെന്നിത്തല ഇതിനെ നേരിട്ടത്.
കേരളത്തിലെ പ്രളയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്കെല്ലാം ഒരുമിച്ച് മറുപടി പറഞ്ഞതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
എട്ടര മുതല്‍ 10 വരെയാണ് ചോദ്യോത്തര വേള. അംഗങ്ങളുടെ അവകാശം കവര്‍ന്നെടുത്ത് മുഖ്യമന്ത്രി 45 മിനിട്ട് സംസാരിച്ചു. ആരേയും ചോദ്യം ചോദിക്കാന്‍ അനുവദിച്ചില്ല. ഇങ്ങനെയാണോ സഭ നയിക്കേണ്ടതെന്ന് സ്പീക്കര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി അംഗങ്ങളുടെ അവകാശം കവര്‍ന്നെടുത്തുവെന്നും പ്രതിപക്ഷം ആരോപിച്ചു. ആരേയും ചോദ്യം ചോദിക്കാനനുവദിക്കാതെ മുഖ്യമന്ത്രി മുക്കാല്‍ മണിക്കൂറോളം സംസാരിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ചോദ്യങ്ങള്‍ ക്ലബു ചെയ്ത് ആരേയും ചോദ്യങ്ങള്‍ ചോദിക്കാനനുവദിക്കാതെ മുഖ്യമന്ത്രി സംസാരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ടത് നിയമസഭയിലല്ല. ചെന്നിത്തല ആഞ്ഞടിച്ചു.
എന്നാൽ നാല് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഒരുമിച്ച് മറുപടി പറയുമെന്ന് അറിയിച്ചപ്പോൾ പ്രതിപക്ഷം എതിർത്തില്ലെന്ന് സ്പീക്കർ വ്യക്തമാക്കി . സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ ബഹളമായതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനെതിരെ ഭരണപക്ഷ എം.എൽ.എമാർ കൂടി രംഗത്തെത്തിയതോടെ സഭ ബഹളത്തിൽ മുങ്ങി. ഇരുപക്ഷത്തെയും സ്പീക്കർ അനുനയിപ്പിച്ച് ഇരിപ്പിടങ്ങളിലേക്ക് അയച്ചെങ്കിലും മുഖ്യമന്ത്രി വീണ്ടും സംസാരിക്കാൻ എഴുന്നേറ്റതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി.
അതേസമയം, പ്രളയത്തിൽ അസാമാന്യ കേരളം കാണിച്ച അസാമാന്യ സാമുദായിക ഐക്യം പരമാവധി തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ചോദ്യോത്തര വേള തടസപ്പെടുത്തി അംഗങ്ങളുടെ അവകാശങ്ങൾ തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രളയക്കെടുതിയിൽ കേന്ദ്രസർക്കാർ നൽകിയത് വെറും 600 കോടി രൂപയുടെ സഹായം മാത്രമാണ്. കൂടുതൽ സഹായം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോര്‍ജ് എം.എല്‍.എയും ബി.ജെ.പി അംഗം ഒ.രാജഗോപാലും സഭയിലെത്തിയത്. ശബരിമല പ്രശ്നത്തില്‍ നിയമസഭയില്‍ ഒ. രാജഗോപാലും പി.സി. ജോര്‍ജും യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























