സുരേന്ദ്രനെ പൂട്ടാൻ ഇന്നലെ പൊടി തട്ടി എടുത്തത് ആറ് കേസുകൾക്കുള്ള വാറണ്ട്; സുരേന്ദ്രനെ തെക്കുവടക്ക് ചുമന്ന് തീർക്കുന്നതിങ്ങനെ

ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനു നേരെയുള്ള കുരുക്ക് മുറുക്കാനുറച്ച് പൊലീസ്. ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിലയ്ക്കലിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയ സുരേന്ദ്രന് ലഭിച്ചത് പഴയ ആറ് കേസുകളുടെ പ്രൊഡക്ഷൻ വാറണ്ടുകളാണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ സ്‌റ്റേഷനുകളിൽ മുൻപ് രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടിക്കായുള്ള വാറണ്ടുകളാണ് ഇപ്പോൾ അയച്ചിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി പഴയ കേസുകൾ പൊലീസ്വീണ്ടും പൊക്കിക്കൊണ്ട് വരുമ്പോൾ വിവിധ ജില്ലകളിലെ കോടതികളിലേക്ക് സുരേന്ദ്രനെയും കൊണ്ടുള്ള യാത്രകൾ തുടരാനുള്ള സാദ്ധ്യത വർധിക്കുന്നു.
രണ്ട് ദിവസം മുൻപാണ് കൊട്ടാരക്കര സബ് ജയിലിൽ നിന്നും സുരേന്ദ്രനെ കണ്ണൂർ കോടതിയിലെത്തിച്ചിരുന്നത്. ഇവിടെ നിന്നും തിരികെ കൊട്ടാരക്കര കോടതിയിലും അവിടെ നിന്നും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലും എത്തിക്കുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തന്നെ കസ്റ്റഡിയിൽ വച്ച് അപായപ്പെടുത്താൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
കൊട്ടാരക്കര സബ്ജയിലില്‍ നിന്നും വൈകിട്ട് ആറുമണിയോടെ പൂജപ്പുരയിലെത്തിച്ച സുരേന്ദ്രനെ കാണാന്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് തടിച്ച് കൂടിയത്. നാമജപങ്ങളും മുദ്രാവാക്യങ്ങളുമുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ കെ സുരേന്ദ്രനെ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha

























