ഇനി എങ്ങനെ ജീവിക്കും എന്ന് എനിക്കറിയില്ല; രണ്ട് മക്കളെ എങ്ങനെ വളർത്തും? നീതി കിട്ടും വരെ സമരം ചെയ്‌തേ പറ്റുവെന്ന അവസ്ഥയിലാണ് ഞാനും കുടുംബവും; ഞങ്ങൾ ഇപ്പോൾ എങ്ങനെയാണ് ജീവിക്കുന്നതെന്നെങ്കിലും സർക്കാർ കാണണം- കണ്ണ് തുറക്കാത്ത സർക്കാരേ... കൊല്ലപ്പെട്ട സനലിന്റെ കുടുംബം സമരത്തനിറങ്ങുന്നു...
നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്തു സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ കുടുംബം അനിശ്ചിതകാല സമരത്തിലേക്ക്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരവും ജോലിയും നല്‍കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ റിലേ സമരം ആരംഭിക്കുമെന്ന് സനലിന്റെ ഭാര്യ വിജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സമരം. അടിയന്തര സഹായമായി അനുവദിച്ച 10,000 രൂപ പോലും ഇതുവരെ ലഭിച്ചില്ല. രണ്ട് മക്കളെ വളര്‍ത്താന്‍ മറ്റുള്ളവരോട് കൈ നീട്ടേണ്ട സ്ഥിതിയാണ്. വീട് വച്ചതുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയുടെ കടബാദ്ധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മക്കളുമായി മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനെത്തിയെങ്കിലും വൈകിട്ടാണ് കണ്ടത്. 3 മന്ത്രിമാര്‍ വീട്ടിലെത്തി സഹായവും ജോലിയും വാഗ്ദാനം ചെയ്‌തെങ്കിലും നീതി ലഭിച്ചില്ല. ജോലിയും നഷ്ടപരിഹാരവും കിട്ടുന്നത് വരെ സമരം നടത്താനാണ് വിജിയുടെയും കുടുംബത്തിന്റെയും തീരുമാനം. സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും വിജി പ്രതികരിച്ചു.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സനല്‍ മരിച്ചതോടെ ദൈനംദിന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ ദുരിതത്തിലാണ് മാതാവും സനലിന്റെ ഭാര്യയും,കുട്ടികളും. സനലിന്റെ മരണത്തിനു ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചര്‍ച്ചയ്‌ക്കെടുത്തില്ല. തുടര്‍ന്ന്‌ചേര്‍ന്ന മൂന്ന് മന്ത്രിസഭാ യോഗങ്ങളില്‍ മറ്റ് പലര്‍ക്കും സഹായം നല്‍കുന്നത് പരിഗണിച്ചെങ്കിലും സനലിന്റെ കുടുംബത്തെ തഴഞ്ഞു. നെയ്യാറ്റിന്‍കര എംഎല്‍എ കെ.അലന്‍സിയര്‍ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ക്ക് വേണ്ടി രംഗത്തുണ്ടെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയാണ് തടസം നിന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. നീതി വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സനലിന്റെ കുടുംബവും താനും മുഖ്യമന്ത്രിയെ കാണാന്‍ രാവിലെ എട്ടിന് നിയമസഭയില്‍ എത്തിയെങ്കിലും രാത്രി ഏഴരയ്ക്കാണ് കാണാന്‍ അനുവാദം കിട്ടിയതെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖര്‍ പറഞ്ഞു.
നവംബര്‍ അഞ്ചിന് രാത്രി കൊടങ്ങാവിളയിലെ വനിത സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഡി.വൈ.എസ്.പി ബി. ഹരികുമാര്‍. വീട്ടില്‍ നിന്ന് ഇറങ്ങി കാര്‍ എടുക്കാന്‍ എത്തിയപ്പോഴാണ് സനലിന്റെ വാഹനം സമീപത്ത് നിര്‍ത്തിയിട്ടത് കണ്ടത്. ഇതോടെ കാര്‍ മാറ്റി തരാന്‍ ഡി.വൈ.എസ്.പി സനലിനോട് ആവശ്യപ്പട്ടു. സിവില്‍ ഡ്രെസ്സിലായിരുന്ന ഡി.വൈ.എസ്.പിയെ സനലിന് തിരിച്ചറിയാനായില്ല. തുടര്‍ന്ന് വാഹനം മാറ്റാന്‍ പറഞ്ഞു കൊണ്ടു സനലിനോടു കയര്‍ക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ സനലിനെ മനഃപൂര്‍വം കാറ് വരുന്നത് കണ്ട് റോഡിലേയ്ക്ക് തള്ളിയിടുകയും വാഹനം ഇടിക്കുകയായിരുന്നു. പരുക്കേറ്റ സനലിനെ ആശുപത്രിയില്‍ കൊണ്ടുപോകാതെ സംഭവ സ്ഥലത്ത് നിന്ന് ഹരികുമാര്‍ തന്ത്രപൂര്‍വം മുങ്ങുകയായിരുന്നു. തുടര്‍ന്ന് എസ് ഐയും സംഘവും ഇവിടേയ്ക്ക് എത്തുകയായിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലേക്കാണ്. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടി മാറാനാണ് വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയത്.
അതീവഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് സനലിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് രാത്രി 10.23ന്. ആന്തരികരക്തസ്രാവം മനസിലാക്കിയ ഡോക്ടര്‍ സനലിനെ വേഗം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പൊലീസിനോടും കൂടെയുള്ള സുഹൃത്തിനോടും ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ സുഹൃത്തിനെ ഒഴിവാക്കി പൊലീസ് ആംബുലന്‍സിലുള്ള സനലുമായി നേരേ പോയത് ആശുപത്രിയിലേക്കായിരുന്നില്ല. മെ!ഡിക്കല്‍ കോളജിലേക്ക് പോകാന്‍ ടി.ബി. ജംഗ്ഷന്‍ വഴി പേകേണ്ടതിന് പകരം ആംബുലന്‍സ് പോയത് പൊലീസ് സ്‌റ്റേഷനിലേക്കുള്ള ആലുംമൂട് റോഡിലേക്കായിരുന്നു. നെയ്യാറ്റിന്‍കര ഗേള്‍സ് ഹൈസ് സ്‌കൂളിന്റെയും എസ് .ഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പൊലീസ് സ്‌റ്റേഷന്‍ റോഡിലേക്ക് 10.25ന് ആംബുലന്‍സ് തിരിയുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിന് തെളിവാണ്. 10.27 കഴിഞ്ഞ് ആംബുലന്‍സ് പൊലീസ് സ്‌റ്റേഷന്‍ റോഡില്‍ നിന്ന് പുറത്തേക്ക് വരുന്നത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് നിമിഷം നേരം കൊണ്ട് ദേശീയപാതയിലൂടെ മെഡിക്കല്‍ കോളജിലേക്ക് പോകാം.
എന്നാല്‍ ആംബുലന്‍സ് പൊലീസ് സ്‌റ്റേഷനിലേക്ക് പോയതോടെ നിര്‍ണായകമായ അഞ്ചുമിനിറ്റാണ് നഷ്ടമായത്. സംഭവത്തില്‍ ഡിവൈഎസ്പിയെയും നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സനലിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ പോലീസുകാര്‍ ആദ്യം തയ്യാറായിരുന്നില്ല. അര മണിക്കൂറോളം റോഡില്‍ കിടന്ന സനലിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതിന് ശേഷമാണ് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയത്. സംഭവത്തില്‍ ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമ്പോഴാണ്, ഒളിവില്‍ കഴിഞ്ഞിരുന്ന ഡിവൈഎസ്പി ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടില്‍ ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha