ശബരിമലയിലെ ദൃശ്യങ്ങളിൽ കാണുന്നത് ആരുടെ പ്രവർത്തകരാണെന്ന് സർക്കാർ വെളിപ്പെടുത്തണം; ചിത്തിര ആട്ട വിശേഷത്തിനിടെയുണ്ടായ സംഘർഷത്തിനു പിന്നിൽ ഡി.വൈ.എഫ്.ഐ സംഘമെന്ന് കെ.സുരേന്ദ്രൻ

ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനിടെ ഉണ്ടായ സംഘർഷത്തിന് പിന്നിൽ തൃശൂരിൽ നിന്നുള്ള ഡി.വൈ.എഫ്.ഐപ്രവർത്തകരെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.
ശബരിമലയിലെ ദൃശ്യങ്ങളിൽ കാണുന്നത് ആരുടെ പ്രവർത്തകരാണെന്ന് സർക്കാർ വെളിപ്പെടുത്തണം. സന്നിധാനത്ത് പ്രകോപനപരമായി താൻ സംസാരിച്ചിട്ടില്ല. സന്നിധാനത്തു തീർത്ഥാടകയെ തടയുന്നതിനിടയിൽ 'അവളെ കൊല്ലെടാ' എന്ന് ആരോ ആക്രോശിക്കുന്നത് ഓഡിയോയിൽ വ്യക്തമാണ്. ഇതാരാണെന്ന് സർക്കാർ വെളിപ്പെടുത്തണമെന്നും 22 ദിവസങ്ങൾക്ക് ശേഷം ജയിൽ മോചിതനായി വന്ന കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നപ്പോഴുള്ള നിലപാടിൽ നിന്ന് സർക്കാർ വ്യതിചലിച്ചു. യുവതീപ്രവേശനത്തിൽ സർക്കാർ തങ്ങളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. നവോഥാനമൂല്യങ്ങളെ ഉയർത്തിപിടിക്കാനെന്ന പേരിൽ രൂപീകരിച്ച വനിതാ മതിൽ യുവതീപ്രവേശനത്തിനുള്ള ബോധവത്കരണമാണോയെന്ന് സർക്കാർ പറയണം.
സി.പി.എമ്മിനുള്ളിൽ തന്നെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച് ഭിന്നതയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശി മൂലമാണ് കാര്യങ്ങൾ വഷളായത് . യുവതീപ്രവേശനം സാദ്ധ്യമാക്കുമെന്ന് പറഞ്ഞ പിണറായി എന്തുകൊണ്ട് അതിൽനിന്നു പിന്നോട്ട് പോയെന്നു വ്യക്തമാക്കണം.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം അദ്ദേഹം 14 ജില്ലകളിലും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ അജണ്ടയില്‍നിന്നു സര്‍ക്കാരും സിപിഐഎമ്മും പിന്മാറിയോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്താണെങ്കിൽ അതു തുറന്നു പറയാനുള്ള സന്മനസ്സ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് വരുന്ന ഭക്തജനങ്ങളുടെ വികാരത്തെയാണ് സര്‍ക്കാര്‍ മുറിവേല്‍പ്പിച്ചത്. എന്തിനാണ് സര്‍ക്കാര്‍ ശബരിമലയില്‍ 144 പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ഇതിനു പുറമെ യഥാർത്ഥത്തിൽ സന്നിധാനത്ത് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ മാദ്ധ്യമങ്ങൾ ശ്രമിച്ചില്ലെന്ന് സുരേന്ദ്രൻ വിമർശിച്ചു.
തനിക്കെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണ്. സര്‍ക്കാര്‍ കേസെടുത്ത് പീഡിപ്പിക്കുകയാണ്. മുൻകരുതൽ എന്ന പേരിൽ അറസ്റ്റ് ചെയ്ത തന്റെ പേരിൽ പിന്നീട് അഞ്ച് കള്ളക്കേസുകൾ ചുമത്തി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. കേസുകൾ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തനിക്ക് ചായ വാങ്ങിച്ച് തന്നതിന്റെ പേരിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. . . തന്നെ പിണറായി കള്ളക്കേസില്‍ കുടുക്കിയതാണ്. ഹൈക്കോടതിക്ക് അത് വ്യക്തമായതുകൊണ്ടാണ് ജാമ്യം അനുവദിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.ടിപി വധക്കേസിലെ പ്രതികൾക്ക് സർക്കാർ എന്തൊക്കെ ഒത്താശകളാണ് ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയാമെന്നുo സുരേന്ദ്രൻ പറഞ്ഞു.
എൻ.എസ്.എസും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും സമരമുഖത്തേയ്ക്ക് വന്നതിൽ പിന്നെയാണ് സമരത്തിന് ജനകീയ സ്വാഭവം വന്നത്.താൻ ബി.ജെ.പി അദ്ധ്യക്ഷനാകാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന രീതിയുള്ള വാർത്തകൾ ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ 22 ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന സുരേന്ദ്രന് ബിജെപി നേതൃത്വം വന്‍വരവേല്‍പ്പാണ് ഒരുക്കിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും മറ്റു മുതിര്‍ന്ന നേതാക്കളും തിരുവനന്തപുരത്ത് കെ.സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തുവന്ന സുരേന്ദ്രനെ ആരാധകര്‍ തോളിലേറ്റിയാണ് തുറന്ന ജീപ്പിലേയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. കൂടാതെ, ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. 22 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്.
ഇക്കാലയളവിൽ സുരേന്ദ്രന്‍റെ അറസറ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം.
തീർത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിൽ പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന കർശന ഉപാധിയോടെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയത്. കൂടാതെ, 2 ലക്ഷം രൂപയും പാസ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്.ഇതിനുപുറമെ രണ്ടുപേരുടെ ആള്‍ ജാമ്യവും ഉപാധികളില്‍പ്പെടുന്നു.
അതേസമയം, ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതിക്കായി കോടതിയെ സമീപിക്കുമെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha























