കണ്ണന്റെ ഊരിലെ ആകാശപ്പെരുമ... ലോകോത്തര സൗകര്യങ്ങളോടെ സജ്ജമായ മട്ടന്നൂരിലെ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇനി യാത്രക്കാരുടെ ഒഴുക്ക്; എല്ലാ വെള്ളിയാഴ്ചയും കണ്ണൂരിന് പോകുന്ന മന്ത്രിമാര്‍ക്ക് ഇനി ലാഭിക്കുക ഒരു രാത്രി

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായപ്പോള്‍ കണ്ണൂര്‍ നിവാസികള്‍ക്ക് സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. മന്ത്രിമാര്‍ ഏറ്റവുമധികമുള്ള മലബാര്‍ മേഖലയിലെ മന്ത്രിമാര്‍ക്കും ഏറെ സന്തോഷം. എല്ലാ വെള്ളിയാഴ്ചയും കണ്ണൂരിന് പോകുന്ന മന്ത്രിമാര്‍ക്ക് ഇനി ലാഭിക്കുക ഒരു രാത്രിയാണ്. ഈയൊരു വിജയത്തിന് പിന്നില്‍ വലിയൊരു ചരിത്രമുണ്ട്.
1938 ജനുവരി 18നായിരുന്നു കണ്ണൂരുകാരനായ പോത്തേരി ചെറുവാരി രാമചന്ദ്രന്‍ എന്ന എയര്‍ കമാന്‍ഡര്‍ പി.സി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ കോട്ടമൈതാനത്ത് വിമാനങ്ങള്‍ ഇറക്കിയത്. മുംബൈയില്‍ നിന്നു കൊളംബോയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബോംബെ ഫ്‌ലൈയിങ് ക്ലബ്ബിന്റെ നാലു ടൈഗര്‍മോത്ത് വിമാനങ്ങള്‍ ഇടത്താവളമെന്ന നിലയില്‍ കണ്ണൂരില്‍ ഇറങ്ങിയത്. നാലല്ല, നാല്‍പതിലേറെ വിമാനങ്ങള്‍ ഒന്നിച്ച് ഊഴംകാത്തുകിടക്കുന്ന തിരക്കേറിയ വിമാനത്താവളമെന്ന സ്വപ്നത്തിലേക്കാണ് കണ്ണൂര്‍ ചുവടൂന്നുന്നത്. റണ്‍വേ 4000 മീറ്ററിലേക്കു നീട്ടുന്നതോടെ ദീര്‍ഘദൂര വിമാനങ്ങള്‍ക്ക് കണ്ണൂര്‍ ഇടത്താവളമാകും.
83 വര്‍ഷം മുന്‍പു യാത്രാ വിമാനമിറങ്ങിയ ചരിത്രമുള്ള കണ്ണൂരിനു പക്ഷേ, പുതിയ രാജ്യാന്തര വിമാനത്താവളമെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള വഴി അത്ര സുഗമമായിരുന്നില്ല. ഉത്തര മലബാറിന്റെ വികസന മുരടിപ്പു പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട നാനാവിധ മരുന്നുകളിലൊന്നായി വിമാനത്താവളവും ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളേറെയായി. 1996 ഡിസംബറില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി സി.എം. ഇബ്രാഹിമിന്റെ പ്രഖ്യാപനത്തോടെയാണ് പ്രതീക്ഷയേറുന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന നായനാര്‍ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍, മന്ത്രി പിണറായി വിജയനെ ചുമതല ഏല്‍പ്പിച്ചു. തൊട്ടടുത്ത വര്‍ഷം എയര്‍പോര്‍ട്ട് അതോറിറ്റി സാധ്യതാ പഠനം നടത്തി. ഭൂമി ഏറ്റെടുക്കലിന് 1998 മേയില്‍ മട്ടന്നൂരില്‍ ഓഫിസ് ആരംഭിച്ചു.
കണ്ണൂരില്‍നിന്നുള്ള ആദ്യവിമാന യാത്രക്കാര്‍ക്ക് 10,000 രൂപയുടെ സൗജന്യം
എന്നാല്‍ പുതിയൊരു വിമാനത്താവളം കൂടി ആവശ്യമില്ലെന്ന വാദവുമായി 2001ല്‍ പദ്ധതി പ്രവര്‍ത്തനം മരവിപ്പിക്കുകയും ഭൂമി ഏറ്റെടുക്കല്‍ ഓഫിസ് അടച്ചുപൂട്ടുകയും ചെയ്തു. അപ്പോഴും തളരാതെ ഉത്തരമലബാറുകാര്‍ വിമാനത്താവളത്തിനായി സമ്മര്‍ദം തുടര്‍ന്നുകൊണ്ടിരുന്നു. വിമാനത്താവളം യാഥാര്‍ഥ്യമാക്കുമെന്ന് 2004ല്‍ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ലോക്‌സഭയെ അറിയിച്ചതോടെയാണ് പ്രതീക്ഷകള്‍ക്കു വീണ്ടും ചിറകുമുളയ്ക്കുന്നത്. 2009ല്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) നിലവില്‍ വന്നു. 2010 ഡിസംബറില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തറക്കല്ലിട്ടു. 2014 ഫെബ്രുവരിയില്‍ റണ്‍വേ നിര്‍മാണം ഉദ്ഘാടനം കേന്ദ്രമന്ത്രി എ.കെ. ആന്റണി നിര്‍വഹിച്ചു. 2014 ജൂലൈയില്‍ ടെര്‍മിനല്‍ കെട്ടിടം ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. 2016 ഫെബ്രുവരി 29നു പരീക്ഷണപ്പറക്കല്‍ നടത്തി.
2350 കോടി രൂപ ചെലവിലാണ് ഉത്തരമലബാറിന്റെ സ്വപ്ന പദ്ധതി ഒരുങ്ങിയിരിക്കുന്നത്. 3050 മീറ്റര്‍ റണ്‍വേ, 20 വിമാനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യം, 6 എയ്‌റോബ്രിജുകള്‍, നാവിഗേഷനുവേണ്ടി ഡിവിഒആര്‍, മോശം കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎല്‍എസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റിക്ക് 5 കോടി രൂപ വീതം വിലയുള്ള നാലു ഫയര്‍ എന്‍ജിനുകള്‍ എന്നിവയെല്ലാം കണ്ണൂരിനെ വേറിട്ടുനിര്‍ത്തും. റണ്‍വേ നീട്ടുന്നതോടെ 22 വിമാനങ്ങള്‍ക്കു കൂടി പാര്‍ക്കിങ് സൗകര്യം ലഭ്യമാവും.
ഒരുലക്ഷം സ്‌ക്വയര്‍ മീറ്ററിലേറെ വിസ്തൃതിയിലാണു ടെര്‍മിനല്‍ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ഇതില്‍ 24 ചെക്ക് ഇന്‍ കൗണ്ടറുകള്‍ (ഭാവിയില്‍ 48), 16 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 8 കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവയുണ്ട്. ഇന്‍ലൈന്‍ എക്‌സ്‌റേയും സെല്‍ഫ് ചെക്ക് ഇന്‍ സൗകര്യവും കൂടാതെ സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നുവെന്ന പ്രത്യേകതയും കണ്ണൂരിനുണ്ട്. മണിക്കൂറുകളോളം കാത്തുനിന്നു ചെക്ക് ഇന്‍ ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ബാഗേജ് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടിയും വരില്ല. 700 കാറുകളും 200 ടാക്‌സികളും 25 ബസുകളും ഒരേസമയം പാര്‍ക്ക് ചെയ്യാം.
35 ശതമാനമാണു കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരി. ഭാരത് പെട്രോളിയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയ്ക്കും ഓഹരികളുണ്ട്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെ 6700ലേറെ ഓഹരിയുടമകള്‍. പ്രതിവര്‍ഷം 250 കോടി രൂപയാണു വിമാനത്താവളത്തിന്റെ നടത്തിപ്പു ചെലവ് പ്രതീക്ഷിക്കുന്നത്.
റണ്‍വേ 4000 മീറ്ററിലേക്കു നീട്ടാനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. എത്ര മണിക്കൂറുകള്‍ പറക്കണം എന്നതിനെ ആശ്രയിച്ചാണു വിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നത്. ഇന്ധനത്തിന്റെ അളവിന് റണ്‍വേയുടെ നീളവുമായി ബന്ധമുണ്ട്. ഇപ്പോള്‍ ജിദ്ദ വരെയോ, ഹോങ്കോങ് വരെയോ ഉള്ള വിമാന സര്‍വീസിനെക്കുറിച്ചു മാത്രമേ കിയാല്‍ ആലോചിക്കുന്നുള്ളൂ. അതിന് ഇപ്പോഴത്തെ 3050 മീറ്റര്‍ റണ്‍വേ പര്യാപ്തമാണ്. എന്നാല്‍ നാളെ യൂറോപ്പിലേക്കോ, അമേരിക്കയിലേക്കോ നേരിട്ടു പറക്കാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കാണണം. അടുത്ത ഘട്ടത്തില്‍ 4000 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയാകുന്നതോടെ അതിനു കഴിയും.
രണ്ടാമത് ഒരു റണ്‍വേയ്ക്കുള്ള സ്ഥലം കൂടി വിമാനത്താവള കമ്പനിയുടെ കൈവശമുണ്ട്. രണ്ടു റണ്‍വേകളുള്ള വിമാനത്താവളത്തില്‍ രണ്ടും തമ്മില്‍ ഒരു കിലോമീറ്റര്‍ അകലം വേണമെന്നാണു മാനദണ്ഡം. അതു കണ്ണൂരില്‍ സാധ്യമാകും. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ വിമാനത്താവളമാണ് കണ്ണൂരിലേത്. സൗരോര്‍ജ പദ്ധതിയും അതിന്റെ ഭാഗമായി വരും. മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത മുഴുവന്‍ സ്ഥലവും സൗരോര്‍ജ പദ്ധതിക്കായി പ്രയോജനപ്പെടുത്താനാണ് ആലോചിക്കുന്നതെന്നു കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.എം. തുളസീദാസ് പറഞ്ഞു.
കുടക് മേഖലയിലുള്ളവര്‍ക്കും ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് കണ്ണൂരിലേത്. മൈസൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്കുപോലും ബെംഗളൂരുവിനേക്കാള്‍ അടുത്തുള്ളത് കണ്ണൂര്‍ വിമാനത്താവളമാണ്. കുടകിന്റെ തനത് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കും വിമാനത്താവളം വലിയ അവസരമൊരുക്കും.
അത്യാധുനിക സൗകര്യങ്ങള്‍കൊണ്ടു മാത്രമല്ല, നിര്‍മാണത്തിലെ സവിശേഷതകൊണ്ടും കാഴ്ചകള്‍കൊണ്ടും കണ്ണൂര്‍ വിമാനത്താവളം യാത്രക്കാരുടെയും സന്ദര്‍ശകരുടെയും മനംകവരും. വടക്കന്‍ മലബാറിന്റെ സാംസ്‌കാരിക പെരുമ കണ്ടറിഞ്ഞേ ഇവിടെ എത്തുന്നവര്‍ക്കു പുറത്തിറങ്ങാന്‍ കഴിയൂ. ചരിത്രമുഹൂര്‍ത്തങ്ങളുടെ പുനരാവിഷ്‌കാരങ്ങളും ചുമര്‍ചിത്രങ്ങളും കാഴ്ചക്കാരെ വിസ്മയിപ്പിക്കും. വിവിധ കലാരൂപങ്ങള്‍, ആഘോഷങ്ങള്‍, പരമ്പരാഗത തൊഴിലുകള്‍ എന്നിവ തനിമ ചോരാതെ അടയാളപ്പെടുത്തിയിട്ടുണ്ട് ഇവിടെ. തെയ്യത്തിന്റെ മുടിയോടു സാമ്യമുള്ളതാണ് ടെര്‍മിനലിനു മുന്നിലെ പൂന്തോട്ടം. കളരിയിലെ 18 അടവുകളും കാഴ്ചക്കാരനു മനസ്സിലാകുംവിധമാണ് ഡിപ്പാര്‍ച്ചര്‍ ഭാഗത്തു ചിത്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.
പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിലെ വിഷ്ണുമൂര്‍ത്തി തെയ്യമാണ് മറ്റൊരു ആകര്‍ഷണം. 35 അടി വീതിയിലും 55 അടി നീളത്തിലുമായി സിമന്റില്‍ പെയിന്റും ലോഹങ്ങളും ഉപയോഗിച്ചാണു ചിത്രം ഒരുക്കിയത്. കലാരൂപങ്ങള്‍, നൃത്തരൂപങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ ചിത്രീകരിച്ചിരിക്കുന്ന ചുമരുകളാണ് അടുത്തത്. ഭഗവതി തെയ്യം, ഗുളികന്‍ തെയ്യം, അമ്പലങ്ങള്‍, കാവുകള്‍ എല്ലാം ജീവന്‍ തുടിക്കുന്ന നിറക്കാഴ്ചയാണ്. കളംവരയ്ക്കല്‍, ചെണ്ടമേളം, മാവിലാക്കാവ് അടിയുത്സവം, പയ്യന്നൂര്‍ പൈതൃകമായ പവിത്രമോതിരം, ലക്ഷംവിളക്ക്, നവരാത്രി ആഘോഷം മുതല്‍ ഓണപ്പൂക്കളം വരെയുണ്ട്.
മേല്‍പാതയിലും പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ പുറംതൂണുകളിലും പ്രവേശന കവാടത്തിനുമെല്ലാം ചെങ്കല്ലിന്റെ ചാരുതയുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള മലബാറിലെ നഗരമാണു മറ്റൊരാകര്‍ഷണം.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ടിക്കറ്റ് വില്‍പനയും രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിലെ അപൂര്‍വതയായി. ബുക്കിങ് തുടങ്ങി ആദ്യ 12 മണിക്കൂറിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിറ്റത് 5153 ടിക്കറ്റുകള്‍. പതിനായിരത്തില്‍ താഴെയാണ് ഓരോ റൂട്ടിലും നിരക്കുകള്‍ നിശ്ചയിച്ചിരുന്നതെങ്കിലും, ഡൈനാമിക് െ്രെപസിങ് സംവിധാനം കാരണം തിരക്കു കൂടുന്നതിനനുസരിച്ച് നിരക്കും ഉയര്‍ന്നു. നിരക്ക് കുത്തനെ കൂടിയിട്ടും പറക്കാന്‍ നിശ്ചയിച്ചവര്‍ പിന്മാറിയില്ലെന്നതും കണ്ണൂരിന്റെ മാത്രം പ്രത്യേകത.
ഉദ്ഘാടന സര്‍വീസായ കണ്ണൂര്‍ – അബുദാബി വിമാനത്തിലെ ടിക്കറ്റുകള്‍ ബുക്കിങ് തുടങ്ങി 55 മിനിറ്റിനകം വിറ്റുതീര്‍ന്നതും മറ്റൊരു ചരിത്രം.
വ്യവസ്ഥകള്‍ തിരിച്ചടിയാവുമെന്നതിനാല്‍ കുറഞ്ഞ ചെലവില്‍ വിമാനയാത്ര സാധ്യമാക്കുന്ന ഉഡാന്‍ പദ്ധതിയില്‍ നിന്നു പിന്മാറാന്‍ നേരത്തേ കണ്ണൂര്‍ വിമാനത്താവള കമ്പനി ആലോചിച്ചിരുന്നു. ഉഡാന്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് റൂട്ടുകള്‍ മൂന്നു വര്‍ഷത്തേക്ക് കുത്തകയായി നല്‍കണമെന്നതും പാര്‍ക്കിങ്, ലാന്‍ഡിങ് നിരക്കുകള്‍ വാങ്ങരുതെന്നുമെല്ലാമുള്ള വ്യവസ്ഥകളില്‍ കണ്ണൂരിനായി ഇളവുവരുത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തയാറായി. ഇതോടെ മണിക്കൂറിന് 2500 രൂപ നിരക്കില്‍ പറക്കാന്‍ കണ്ണൂരിലും അവസരമൊരുങ്ങി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (എടിഎഫ്) പൊതുവില്‍പന നികുതി 10 വര്‍ഷത്തേക്ക് ഒരു ശതമാനം ഈടാക്കിയാല്‍ മതിയെന്നു സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കണ്ണൂര്‍ വഴി ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാന്‍ വിമാനക്കമ്പനികള്‍ക്കു താല്‍പര്യമേറി.
കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ (കിയാല്‍) കൈവശം 2500 ഏക്കറിലേറെ ഭൂമിയുണ്ട് എന്നതു വന്‍ വികസന സാധ്യതയാണു തുറന്നിടുന്നത്. വിമാനത്താവളത്തിനോടു ചേര്‍ന്ന് എയര്‍പോര്‍ട്ട് വില്ലേജ് ആലോചനയിലുണ്ട്. യാത്രക്കാരല്ലാത്ത സന്ദര്‍ശകരെക്കൂടി ഉദ്ദേശിച്ചാണിത്. ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയായി വിമാനത്താവളത്തെ മാറ്റിയെടുക്കുന്ന പദ്ധതിയാകും ഇത്. സ്‌കൂള്‍, ആശുപത്രി, ഹോട്ടല്‍, പാര്‍ക്ക്, മാള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. വിശ്രമത്തിനും ഉല്ലാസത്തിനും ഭക്ഷണത്തിനും ഷോപ്പിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ടാകും. കണ്ണൂരും തലശേരിയും മട്ടന്നൂരും ഉള്‍പ്പെടെ അനുബന്ധ നഗരങ്ങളിലെല്ലാം വലിയ വികസനം വിമാനത്താവളം വഴിയുണ്ടാകും. ഗ്രേറ്റര്‍ കണ്ണൂര്‍ എന്ന പുതിയ വികസന കാഴ്ചപ്പാട് ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു കിയാല്‍.
"
https://www.facebook.com/Malayalivartha























