മന്ത്രിമാരും നേതാക്കളും ഇനി പറന്ന് കളിക്കും... പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടയില്‍ നിന്നും തിരുവനന്തപുരത്തെത്താന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു എന്ന പേരുദോഷം ഇനി കേള്‍ക്കേണ്ടി വരില്ല; 12 മണിക്കൂര്‍ യാത്ര കേവലം അരമണിക്കൂര്‍ മാത്രം

കണ്ണൂര്‍ വിമാനതാവളം എന്ന സ്വപനം സാക്ഷാത്കരിക്കുമ്പോള്‍ അതേറെ ഗുണകരമാകുന്നത് സി പി എം നേതാക്കള്‍ക്ക്. കണ്ണൂരില്‍ നിന്ന് കേരള മന്ത്രിസഭയിലുള്ള മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഒരു പിടി മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും ഇനി രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പറക്കാം.
പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടയില്‍ നിന്നും തിരുവനന്തപുരത്തെത്താന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു എന്ന ആരോപണം ഇനി മുഖ്യമന്ത്രി കേള്‍ക്കേണ്ടി വരില്ല. ഇ.പി. ജയരാജനെ പോലെ എല്ലാ ആഴ്ചയും കണ്ണൂരിലെത്തുന്ന നേതാക്കള്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളം ഏറെ ഗുണകരം.
മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ചക്കിടയില്‍ കണ്ണൂരിലെത്താറുണ്ട്. തിരുവനന്തപുരത്ത് നിന്നും ട്രെയിനിലാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. എറണാകുളത്ത് നിന്നായാലും അങ്ങനെ തന്നെ. കരിപ്പൂര്‍ വിമാനത്താവളം ഇവര്‍ തെരഞ്ഞടുക്കാറില്ല. കാരണം കരിപ്പൂര്‍ വിമാനതാവളം മലപ്പുറം ജില്ലയിലാണ്. അവിടെ നിന്നും കണ്ണൂരിലെത്തണമെങ്കില്‍ ഏറെ ദൂരം സഞ്ചരിക്കണം. അതിനാല്‍ ട്രെയിനാണ് നേതാക്കള്‍ തെരഞ്ഞടുക്കാറ്.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്ലാ ആഴ്ചയും കണ്ണൂരിലെത്താറുണ്ട്. അദ്ദേഹവും ട്രെയിനിലാണ് സഞ്ചരിക്കാറ്. ഒരു രാത്രി മുഴുവന്‍ സഞ്ചരിച്ചാല്‍ മാത്രമേ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താന്‍ കഴിയുകയുള്ളു.
ഇ.കെ.നായനാരാണ് കണ്ണൂര്‍ വിമാനതാവളത്തിന്റെ ശില്പി. തനിക്ക് കണ്ണൂരില്‍ പറന്നിറങ്ങണം എന്നദ്ദേഹം സ്വപ്നം കണ്ടിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തെ മരണം കവര്‍ന്നെടുത്തു. വിഎസ് മന്ത്രിസഭയുടെ കാലത്ത് കോടിയേരിയാണ് കണ്ണൂര്‍ വിമാനതാവളത്തിന് വേണ്ടി ചരടുവലിച്ചിരുന്നത്. വി എസിന് കണ്ണൂര്‍ വിമാനതാവളത്തോട് പറയത്തക്ക പ്രതിപത്തി ഉണ്ടായിരുന്നില്ല. അന്ന് കോടിയേരി, മന്ത്രിസഭയില്‍ ഇല്ലാതിരുന്നെങ്കില്‍ കണ്ണൂര്‍ വിമാനതാവളം നടക്കുകയില്ലായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കണ്ണൂരിന് വേണ്ടി സമര്‍ദ്ദം ചെലുത്തിയത് കോടിയേരിയാണ്. കോടിയേരിക്ക് ഉമ്മന്‍ചാണ്ടിയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു.
ആധുനികമായ എല്ലാ മാറ്റങ്ങളെയും എതിര്‍ത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍. കമ്പ്യൂട്ടര്‍ വിപ്ലവത്തിനെതിരെ അവര്‍ കൊടി പിടിച്ചു. കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകുമെന്ന് മുറവിളി കൂട്ടി. പിന്നീട് പിണറായി ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം ലാപ് ടോപ്പ് കൊണ്ടു നടക്കുന്ന അവസ്ഥ വന്നു. ഉപയോഗിക്കുന്നത് ഐ ഫോണ്‍ മാത്രമായി. യന്ത്രവത്കൃത കൊയ്ത്ത് തുടങ്ങിയപ്പോള്‍ അതിനെയും എതിര്‍ത്തു. മൊബൈല്‍ ഫോണും എയര്‍ കണ്ടിഷനറുകളും ശരിയല്ലെന്ന് വാദിച്ചു. പക്ഷേ പില്‍ക്കാലത്ത് ഇവര്‍ക്ക് എ. സി. യില്ലാതെ ഉറങ്ങാനാവില്ലെന്നായി.
നെടുമ്പാശേരി വിമാനതാവളത്തില്‍ വിമാനം ഇറങ്ങുന്നത് തന്റെ ശരീരത്തിലൂടെയായിരരിക്കുമെന്ന് പ്രഖ്യാപിച്ച ഒരു നേതാവും നമുക്കുണ്ട്. സിപി എം നേതാവ് എസ്. ശര്‍മ്മ. ഇപ്പോള്‍ ശര്‍മ്മ സ്ഥിരമായി സഞ്ചിരിക്കുന്നത് വിമാനത്തിലാണ്. ഉപയോഗിക്കുന്നത് നെടുമ്പാശേരി വിമാനത്താവളവും. നെടുമ്പാശേരിയിലെ ശര്‍മ്മയുടെ സമര നാടകങ്ങള്‍ ഇന്നും ചരിത്രമാണ്.
പക്ഷേ പിണറായി അത്തരക്കാരനല്ല. റോഡ് വികസനത്തിനെതീരെ സമരം ചെയ്യുന്ന വയല്‍ കിളികളെ അദ്ദേഹം അനുകൂലിക്കാത്തത് അതുകൊണ്ടാണ്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിമാനതാവളങ്ങള്‍ക്ക് തുടക്കം കുറിച്ചത് കെ.കരുണാകരനാണ്. നെടുമ്പാശേരി ഉദാഹരണം. ഇപ്പോള്‍ കണ്ണൂരും അതേ വഴിയെ ചിന്തിക്കുന്നു. ഇ.പി. ജയരാജന്റെ മണ്ഡലത്തിലാണ് മട്ടന്നൂര്‍. വി.എസിനെയും ഉമ്മന്‍ചാണ്ടിയെയും ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതു പോലെ കോടിയേരിയെയും ചടങ്ങില്‍ പ്രസംഗിക്കാന്‍ വിളിച്ചിട്ടില്ല.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടവം വന്‍വിജയമാക്കാന്‍ ആവേശകരമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും ഉത്സവപ്രതീതിയായിരുന്നു.
മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മന്‍ചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാര്‍ച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വിമാനത്താവളത്തിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിരുന്നു.
കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ് പുറപ്പെട്ടത്. ഇന്ന് രാവിലെ പത്തിന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും.
തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.
തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























