ശബരിമലയിൽ നിരോധാജ്ഞ നീട്ടാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ...

ശബരിമലയിൽ നിരോധാജ്ഞ നീട്ടാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർ അവസരത്തിനായി കാത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് നിരോധനാജ്ഞ നീട്ടിയതെന്നും കടകംപള്ളി ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം നേരത്തേ ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസ്സമുണ്ടാക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് നട തുറന്നപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിക്കുകയും നീക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് നേരത്തേ നിരോധനാജ്ഞ നീട്ടിയത്. അതേസമയം, സന്നിധാനത്ത് മഹാകാണിക്കക്ക് മുന്നിലെ പൊലീസ് വടം മാറ്റി. വടം നീക്കണമെന്ന ദേവസ്വം ബോർഡ് ആവശ്യപ്രകാരമാണ് നടപടി. എന്നാൽ വാവര് നടക്ക് മുന്നിലെ ബാരിക്കേഡ് മാറ്റിയിട്ടില്ല. പമ്പയിലും നിലയ്ക്കലും നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.
ഇതിനിടെ ബി ജെ പി സംസ്ഥാന ഉപാധ്യാക്ഷൻ എസ് ശിവരാജന്‍റെ നേതൃത്വത്തിൽ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു. ഇന്ന് സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ്. വെള്ളിയാഴ്ച 76000 തീർത്ഥാടകരാണ് മല ചവിട്ടിയത്. അവധി ദിവസങ്ങളായതിനാൽ കൂടുതൽ തീർത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണിൽ ഏറ്റവുമധികം തീർത്ഥാടകർ വന്നത്. 79190 പേരായിരുന്നു അന്ന് എത്തിയത്.
അതേസമയം ശബരിമലയില്‍ ഭക്തരെ തടയുന്ന രീതിയില്‍ നിരോധനാജ്ഞ ഇല്ലെന്നും ക്രിമിനലുകള്‍ക്ക് മാത്രമാണ് നിരോധനാജ്ഞ ബാധകമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. നേരത്തെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും പൊലീസ് എടുത്തു കളഞ്ഞിട്ടുണ്ട്. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഇപ്പോള്‍ 24 മണിക്കൂറും ബസ് സര്‍വ്വീസുണ്ട്. പമ്യിപല്‍ നിന്നും സന്നിധാനത്തേക്ക് മുഴുവന്‍ സമയവും തീര്‍ത്ഥാടകരെ അനുവദിക്കുന്നുണ്ട്. സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി മടങ്ങുന്ന ഭക്തരെ ഇന്നലെ മുതല്‍ നടപ്പന്തല്‍ വഴി മടങ്ങിപ്പോകാനും പൊലീസ് അനുവദിച്ചു.
കര്‍ശന നിയന്ത്രണങ്ങളില്‍ പൊലീസ് വിട്ടുവീഴ്ച കാണിച്ചു തുടങ്ങിയതോടെ സന്നിധാനത്തേക്കുളള യാത്രയിലെ അനിശ്ചിതത്വവും അവസാനിച്ച മട്ടാണ്. നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അവിടെ നിന്നും സുഗമമായി സന്നിധാനത്തേക്ക് വരാന്‍ സാധിക്കുന്നു. ഇപ്പോൾ നല്ല തിരക്കാണ് പമ്പയിലും സന്നിധാനത്തും അനുഭവപ്പെടുന്നത്. ശബരിമല യുവതീപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ലെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തിന്‍റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് വനിതാ മതില്‍ എന്നും കോൺഗ്രസും ബിജെപിയും വനിതാ മതിലിനെ ഭയപ്പെടുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാരിന് മുന്‍ഗണന നൽകുന്നത്. എന്നാല്‍ ശക്തി തെളിയിക്കാനുള്ള ശ്രമമായുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിന് സര്‍ക്കാര്‍ പിന്തുണയ്ക്കില്ല.
വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ എത്തിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഭക്തരായുള്ള ആളുകൾ വന്നാൽ അവർക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. സർക്കാർ നിയമ വിധേയമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ്. അതുകൊണ്ടാണ് വരുന്ന സ്ത്രീകൾക്ക് സുരക്ഷാ നൽകുന്നത്.
https://www.facebook.com/Malayalivartha























