കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും, വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് നിർവഹിച്ചു; ചരിത്രം സൃഷ്‌ടിച്ച ബുക്കിങ്ങിനിടയിൽ ആദ്യ വിമാനം പറന്നുയർന്നു

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. രാവിലെ 10.7 നാണ് ആദ്യവിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിര്‍വഹിച്ചത്. 186 യാത്രക്കാരുമായി അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ആദ്യം കണ്ണൂരില്‍ നിന്ന് പറന്നത്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയും വ്യോമയാനമന്ത്രിയും നിലവിളക്കുകൊളുത്തി നിര്‍വഹിച്ചു.
രാവിലെ പത്ത് പത്തോടെ കണ്ണൂരില്‍ നിന്ന് അബുദാബിയിലേയ്ക്ക് ആദ്യ സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.
തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ കൂടി അയാളപ്പെടുത്തിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയർന്നത്. പദ്ധതിയുടെ ഉദ്ഘാടന നിമിഷങ്ങൾ വന്‍വിജയമാക്കാന്‍ ആവേശകരമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും ഉത്സവപ്രതീതിയായിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും വിപുലമായ സന്നാഹങ്ങളാണൊരുക്കിരുന്നത്. മലബാറിന്റെ വികസന കുതിപ്പിന് പുതുവേഗം നല്‍കാന്‍ പോന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ലക്ഷങ്ങളാണ് എത്തിയിരുന്നത്.
അതേ സമയം മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചിരുന്നു. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാർച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വിമാനത്താവളത്തിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിരുന്നത്.
1996 ഡിസംബര്‍ 20നാണ് കണ്ണൂരില്‍ രാജ്യാന്തര വിമാത്താവളം സ്ഥാപിക്കുമെന്ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സി.എം ഇബ്രാഹിം പ്രഖ്യാപനം നടത്തിയത്. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രഖ്യാപനം യാഥാർഥ്യമായപ്പോൾ കണ്ണൂര്‍ ഉത്സവലഹരിയിലാണ് . ഇബ്രാഹിമിന്റെ പ്രഖ്യാപനത്തെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ പിന്തുണച്ചതോടെ കാര്യം ഗൗരവത്തിലായി. തൊട്ടു പിന്നാലെ 97 ഓഗസ്റ്റ് 26ന് എയര്‍പോര്‍ട്ട് സാധ്യതാ പഠനത്തിനായി കേന്ദ്രസംഘം കണ്ണൂരിലെത്തി. 98 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിന് ഭരണാനുമതിയും നല്‍കി. ആ വര്‍ഷം തന്നെ സ്ഥലമേറ്റെടുപ്പിനുള്ള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ നിയമിച്ചു. 98 മെയ് മാസത്തിലാണ് ഒന്നാം ഘട്ട ഭൂമിയേറ്റെടുക്കല്‍ ആരംഭിക്കുന്നത്. 2001ല്‍ 198.18 ഏക്കര്‍ ആദ്യ ഘട്ടമായി ഏറ്റെടുത്തു.
2004 ഡിസംബര്‍ 21ന് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ ഇടപെടലോടെയാണ് ഇടക്കാലത്ത് നിലച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കുന്നത്. 2005 മാര്‍ച്ച് 30ന് കെ.കേശവനെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. 2007 മാര്‍ച്ച് 29ന് പ്രതിരോധവകുപ്പ് പദ്ധതിക്ക് അനുമതി നല്കി. 2008 ജനുവരി 17ന് വിമാനത്താവളത്തിന് കേന്ദ്രാനുമതി. 2009 ഡിസംബര്‍ മൂന്നിന് കിയാല്‍ നിലവില്‍ വന്നു. 2010 ഡിസംബര്‍ 17ന് വിമാനത്താവള പ്രവര്‍ത്തിക്ക് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ടു. 2018 സെപ്റ്റംബര്‍ 20ന് പരീക്ഷണ പറക്കല്‍ നടന്നു.
https://www.facebook.com/Malayalivartha























