അതിരുകളില്ലാത്ത ആകാശത്തേയ്ക്ക് കണ്ണൂർ പറന്നുയർന്നപ്പോൾ അതിന്റെ പിന്നിൽ ആദ്യം വിയർപ്പൊഴുക്കിയത് മലയാളികളുടെ പ്രിയങ്കരനായിരുന്ന മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ

ഉത്തരകേരളത്തിന്റെ വികസന സ്വപ്നങ്ങളെ വാനോളമുയര്‍ത്തിയ കണ്ണൂര്‍ വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നാടിന് സമർപ്പിച്ചപ്പോൾ ഇതിന്റെ രാജശില്‍പിയെ പലരും വിസ്മരിച്ചിരിക്കുയാണ്. ഐ.കെ ഗുജ്റാള്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കേന്ദ്ര വ്യോമയാനവകുപ്പ് മന്ത്രിയായിരുന്ന സി.എം ഇബ്രാഹിമിന്റെ സഹകരണത്തോടെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരാണ് കണ്ണൂര്‍ വിമാനത്താവളം എന്ന സ്വപ്‌നപദ്ധതിക്ക് സാങ്കേതിക അനുമതി നേടിയെടുത്തത്. തുടക്കത്തില്‍ ക്യാബിനറ്റ് അംഗീകാരം പ്രതിസന്ധിയിലായപ്പോള്‍ സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സുര്‍ജിതിനെ നായനാര്‍ നേരിക്കണ്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
1996 ജനുവരി 19ന് കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രി ഇ.കെ. നായനാരും സര്‍ക്കാരും അത് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ചു. അന്ന് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി കര്‍മ്മ സമിതി രൂപീകരിച്ചെങ്കിലും അത് ചാപിള്ളയായി. മട്ടന്നൂരിനടുത്ത് മൂര്‍ഖന്‍ പറമ്പില്‍ സ്ഥലവും കണ്ടെത്തിയിരുന്നു. കേന്ദ്രമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും അനുമതി നല്‍കുന്നതില്‍ അലംഭാവം കാട്ടി. അങ്ങനെ നായനാര്‍ മന്ത്രിസഭയുടെ കാലാവധി തീരുംവരെ പ്രഖ്യാപനമല്ലാതെ മറ്റൊന്നും നടന്നില്ല.
എ.കെ ആന്റണി മുഖ്യമന്ത്രിയായി വന്നപ്പോള്‍ വിമാനത്താവളമെന്ന സ്വപ്‌നത്തിന്റെ ചിറകരിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. കണ്ണൂരില്‍ ഒരു എയര്‍പോര്‍ട്ടിന്റെ ആവശ്യമില്ലെന്നും ഇതിനായി ഏറ്റെടുത്ത ഭൂമി പാട്ടത്തിനു കൊടുക്കണമെന്നുമായിരുന്നു ആന്റണിയുടെ നിലപാട്. 2005 ഏപ്രില്‍ 29ന് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കി. തുടര്‍ന്ന് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 192 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. തുടര്‍ന്ന് ഭരണത്തില്‍ അധികാരത്തിലേറിയ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലിനു കിന്‍ഫ്രയെ ഏര്‍പ്പെടുത്തി. ഫാസ്റ്റ് ട്രാക്കില്‍ 2000 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 2010 ഡിസംബര്‍ 17ന് ഇതിന്റെ തറക്കല്ലിടല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു. ആ ഘട്ടത്തില്‍ പോലും നായനാരെ ആരും അനുസ്മരിച്ചില്ല. കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
2011-ല്‍ കിയാല്‍ ഓഹരി വില്‍പ്പന ആരംഭിച്ചു. വിദേശമലയാളികളും ധാരാളമായി ഓഹരിയെടുക്കാന്‍ അപേക്ഷിച്ചു. ചുരുങ്ങിയത് 10 ലക്ഷം രൂപയുടെയെങ്കിലും ഓഹരി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥയോട് പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുയര്‍ന്നു. സെബിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടല്ല ഓഹരിവിതരണമെന്ന് പറഞ്ഞ് വില്‍പ്പന ചോദ്യം ചെയ്യപ്പെട്ടു.
അപ്പോഴേക്കും കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങി. യു.ഡി.എഫ്. സര്‍ക്കാറിന്റെ തലവനായി ഉമ്മന്‍ചാണ്ടി അധികാരമേറ്റു. കണ്ണൂരില്‍ നിന്നുള്ള കെ.സി.ജോസഫ് മന്ത്രി. വിമാനത്താവള വികസനത്തിനായി ഒരു കമ്മിറ്റി രൂപവത്കരിച്ച് വിവാദങ്ങള്‍ തണുപ്പിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ശ്രമം തുടങ്ങി. പേക്ഷ അപ്പോഴും പലരുടെയും ഓഹരിക്കായുള്ള അപേക്ഷകള്‍ കിയാല്‍ മടക്കിയയച്ചുകൊണ്ടിരുന്നു.
കണ്ണൂരില്‍ പ്രവര്‍ത്തിച്ചുവന്ന കിയാലിന്റെ പ്രോജക്ട് ഓഫീസ് 2012-ല്‍ മട്ടന്നൂരിലേക്ക് മാറ്റി. പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലേക്ക്. എന്നാല്‍ അടുത്തവര്‍ഷം കിയാലിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം രാജിവെച്ച് തുളസീദാസ് ഒമാന്‍ എയറിലേക്ക് ചേക്കേറി. നേരത്തെ എയര്‍ ഇന്ത്യയിലുണ്ടായിരുന്നപ്പോള്‍ ഉയര്‍ന്ന ചില ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാജി.
2013 ജൂണില്‍ പുതിയ എം.ഡി.യായി ചന്ദ്രമൗലി ചുമതലയേറ്റു. രണ്ട് ഘട്ടങ്ങളിലായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമായി. സ്ഥലം നിരപ്പാക്കി റണ്‍വേ നിര്‍മാണവും എയര്‍ ടാക്‌സി വേയുമായിരുന്നു ഒന്നാംഘട്ടം. ടെര്‍മിനല്‍ ബില്‍ഡിങ്, എ.ടി.സി. ടവര്‍ എന്നിവയുടെ നിര്‍മാണവും ഏയ്റോ ബ്രിഡ്ജുകളുമായിരുന്നു രണ്ടാംഘട്ടം.
നവംബറില്‍ ഒന്നാംഘട്ടത്തിന്റെ നിര്‍മാണക്കരാര്‍ എല്‍ ആന്‍ഡ് ടി ക്ക് നല്‍കി. 2014 ഡിസംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി റണ്‍വെ നിര്‍മാണം ഉദ്ഘാടനം ചെയ്യുന്നു. 2015 ജൂലായ് അഞ്ചിന് ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉദ്ഘാടനം ചെയ്തു. റണ്‍േവ 3400 മീറ്ററായി വികസിപ്പിക്കുമെന്ന പ്രഖ്യാപനവും അന്നുണ്ടായി.
വീണ്ടും കേരളം ഒരു തിരഞ്ഞെടുപ്പിലേക്ക് അടുക്കാറായിരുന്നു അപ്പോഴേക്കും. അതിനുമുമ്പ് കണ്ണൂര്‍ വിമാനത്തവളത്തിലെ ആദ്യത്തെ പരീക്ഷണ പറക്കല്‍ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം എന്നപേരില്‍ 2016 ഫിബ്രുവരി 29-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പ്രതിഷേധ സൂചകമായി പ്രതിപക്ഷം വിമാനത്താവളത്തിന്റെ പടിക്കല്‍ സമരം നടത്തി.
കേരളത്തില്‍ വീണ്ടും ഇടതുമുന്നണി അധികാരത്തിലെത്തി. മുഖ്യമന്ത്രിയായി പിണറായി വിജയനും. സ്വന്തം നാട്ടിലെ വിമാനത്താവളത്തിനായി പിണറായി വിജയന്റെ ഇടപെടലുകള്‍ കാര്യങ്ങള്‍ക്ക് വേഗംകൂട്ടി. ജില്ലാ കളക്ടറായിരുന്ന ബാലകിരണ്‍ ഇതിനിടയില്‍ വിമാനത്താവളത്തിന്റെ ചുമതലക്കാരനായി രംഗത്തെത്തിയിരുന്നു. ബാലകിരണിനുപകരം വീണ്ടും വി.തുളസീദാസ് മാനേജിങ് ഡയറക്ടറായി എത്തി.
രണ്ടുവര്‍ഷത്തിനകം വിമാനം പറന്നുയരുമെന്ന പ്രഖ്യാപനം ഒടുവില്‍ ഇന്ന് രാവിലെ പത്ത് പത്തോടെ കണ്ണൂരില്‍ നിന്ന് അബുദാബിയിലേയ്ക്ക് 186 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നതോടെ യാഥാര്‍ഥ്യമായി. ലോകശ്രദ്ധ നേടി കണ്ണൂരിൽ നിന്ന് ആദ്യ വിമാനം കുതിച്ചുയർന്നപ്പോൾ ആദ്യമേ ഓർക്കേണ്ട പേരാണ് മുൻ മുഖ്യ മന്ത്രിയായിരുന്ന ഇ കെ നായനാരുടേത്. നായനാറിനോടുള്ള നന്ദിസൂചകമായാണ് അദ്ദേഹത്തിന്റെ ജന്മദിനം തന്നെ തന്നെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസമായി തെരഞ്ഞെടുത്തത്.
കണ്ണൂരിന് സി.എന്‍.എന്‍. എന്ന അന്താരാഷ്ട്ര വ്യോമയാന കോഡ് ലഭിച്ചതോടെ വിമാനക്കമ്പനികള്‍ കണ്ണൂരിലേക്ക് കണ്ണെറിഞ്ഞു തുടങ്ങി. മൂന്നുപതിറ്റാണ്ടിലേറെയായി കണ്ണൂരും ഉത്തരമലബാറും കാത്തിരുന്ന ആ മുഹൂര്‍ത്തമാണ് ഇന്ന് ചിറകടിച്ചുയർന്നത്.
https://www.facebook.com/Malayalivartha























