വികസന സ്വപ്‌നങ്ങള്‍ക്ക് പുതുവേഗം കൈവരുത്തുന്ന ചുവട് വയ്‌പ്പ് ; കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ യാത്രാവിമാനമിറങ്ങുമ്പോൾ നാലു വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി നമ്മുടെ കേരളം; വടക്കന്‍ മലബാറിലെ ടൂറിസം മേഖലയില്‍ 700 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്കും തുടക്കമിട്ട് സര്‍ക്കാരും സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികളും
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ യാത്രാവിമാനമിറങ്ങുമ്പോൾ നാലു വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി നമ്മുടെ കേരളം. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട വിമാനത്താവളമാണ് കണ്ണൂരിലേത്. 2300 ഏക്കര്‍ സ്ഥലത്ത് 2350 കോടി രൂപ മുടക്കി നിര്‍മ്മിച്ച വിമാനത്താവളമാണ് മൂര്‍ഖന്‍ പറമ്ബിലേത്. പ്രതിവര്‍ഷം ശരാശരി പ്രവര്‍ത്തനച്ചെലവ് 250 കോടി രൂപ കണക്കാക്കുന്നു.
കണ്ണൂരില്‍ വിമാനത്താവളത്തിനുള്ള ആലോചന 100 വര്‍ഷം മുന്‍പ് തുടങ്ങിയതാണ്. തെക്കേ അറ്റത്ത് തിരുവനന്തപുരത്തായിരുന്നു ആദ്യ അന്താരാഷ്ട്ര വിമാനത്താവളമെത്തിയത്. അതും മുഖം മുനിക്ക് നവീകരിച്ച് കൂടുതല്‍ ആകര്‍ഷകമായിരുന്നു. നെടുമ്ബാശ്ശേരിയിലേത് രാജ്യത്തെ തന്നെ അഭിമാന എയര്‍പോര്‍ട്ടായി മാറിയിട്ടുണ്ട്. കരിപ്പൂരില്‍ പല പ്രശ്‌നങ്ങളുണ്ടെങ്കിലും അവിടേയും വലിയ വിമാനങ്ങള്‍ വീണ്ടും എത്തി തുടങ്ങിയിരിക്കുന്നു.
കണ്ണൂർ വിമാനത്താവളത്തിന്റെ സ്ഥല വിസ്തൃതി ഇപ്പോൾ 2050 ഏക്കർ ആണ്. ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ 2500 ഏക്കർ. എയ്റോ ഓപ്പറേഷൻ കഴിഞ്ഞുള്ള സ്ഥലം കാര്യമായ രീതിയിൽ ഉപയോഗിച്ചാൽ വിമാനത്താവളം ഉപയോഗിച്ച് വരുമാനമുണ്ടാക്കാനാകും.. നേരിട്ടു ഡ്യൂട്ടി ഫ്രീ ഷോപ് നടത്തി പ്രതിവർഷം ശരാശരി 250 കോടി രൂപയാണു കൊച്ചി രാജ്യാന്തര വിമാനത്താവളം ( സിയാൽ) നേടുന്നത്. അനുബന്ധ കമ്പനി രൂപീകരിച്ച് സർക്കാരിന്റെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ ഏറ്റെടുത്തു വരുമാനമുണ്ടാക്കുന്ന സിയാൽ മാതൃകയും കണ്ണൂർ വിമാനത്താവളത്തിനു( കിയാൽ) അനുകരിക്കാവുന്നതാണ്.
വിമാനത്താവളം എന്ന സൗകര്യം ഉപയോഗിച്ച് വിമാനത്താവള കമ്പനി വരുമാനമുണ്ടാക്കുമ്പോള്‍, വിമാനത്താവളം എന്ന സാധ്യതയുപയോഗിച്ചു മലബാറും വികസനത്തിലേക്ക് കുതിക്കും.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ആകെ 1.73 കോടിയായിരുന്നു വിമാന സഞ്ചാരികള്‍. ഇതില്‍ 1.02 കോടിയും കൊച്ചി വഴി യാത്ര ചെയ്തവരാണ്. തിരുവനന്തപുരത്തിനും കരിപ്പൂരിനും കൂടി 73 ലക്ഷത്തില്‍ താഴെ മാത്രം. കണ്ണൂര്‍ വിമാനത്താവളം കൂടി എത്തുന്നതോടെ ഈ കണക്കുകളിൽ മാറ്റമുണ്ടാകും.
കേരളത്തിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുന്നുവെന്നാണു കണക്ക്. കൊച്ചിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 20 ശതമാനമാണു വർധന. കേരളത്തിന്റെ വടക്കൻ ജില്ല കൂടാതെ സംസ്ഥാനത്തിന്റെ അതിർത്തിയോടു തൊട്ടുകിടക്കുന്നു എന്നതുകൊണ്ടും ആഭ്യന്തര സഞ്ചാരികളെ കൂടുതലായും കണ്ണൂരിലേക്ക് ആകർഷിക്കും. അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കണ്ണൂരിനേയും കാസര്‍ഗോഡിനേയും വയനാടിനേയും മാറ്റാൻ കണ്ണൂരിലെ വിമാനത്താവളത്തിന് കഴിയും.
കൊച്ചിയില്‍ വിമാനമിറങ്ങി ആലപ്പുഴ, കോട്ടയം വഴി തിരുവനന്തപുരത്ത് എത്തുകയാണ് കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിപക്ഷവും. ഇതിനും കണ്ണൂര്‍ മാറ്റം വരുത്തും. ഇനി വടക്കോട്ടേക്കും വിദേശ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്യും. ഇത് മനസിലാക്കി. വടക്കന്‍ മലബാറിലെ ടൂറിസം മേഖലയില്‍ 700 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്കാണു സര്‍ക്കാരും സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികളും തുടക്കമിട്ടിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജലാശയങ്ങളും ഗ്രാമങ്ങളും തുരുത്തുകളും കോര്‍ത്തിണക്കിയുള്ള ടൂറിസം പദ്ധതിയും ആവിഷ്‌കരിക്കുന്നുണ്ട്.
രാജ്യാന്തര വിമാനത്താവളത്തിന് ആയിരം ഏക്കറിലധികം സ്ഥലം ആവശ്യമുള്ളതിനാൽ, ഭൂരിപക്ഷം വിമാനത്താവളങ്ങളും നഗരത്തിനു പുറത്താണു നിർമിച്ചിട്ടുള്ളത്. പിന്നീട് വിമാനത്താവള പരിസരം പുതിയ നഗരമായി മാറുന്നതാണു വികസനരീതി. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മൂർഖൻ പറമ്പും പരിസരവും വിമാനത്താവള നഗരമാക്കി വികസിപ്പിക്കുകയെന്ന വെല്ലുവിളി മുൻപിലുണ്ട്.
ടെർമിനലിനു പുറത്ത് എയർപോർട്ട് വില്ലേജ് സ്ഥാപിക്കുമെന്നു കിയാൽ പറയുന്നുണ്ട്. എന്നാൽ റോഡ്, ആശുപത്രി, ഹോട്ടൽ, ഫൈൻ ഡൈനിങ് റസ്റ്ററന്റ്, ക്ലബ്ബ്, തിയറ്റർ, വിദ്യാലയം, ഷോപ്പിങ് കേന്ദ്രം, മൈതാനം, ഫ്ലാറ്റ് സമുച്ചയം എന്നിവയെല്ലാം ഉൾപ്പെടുന്ന ടൗൺഷിപ്പാണ് ഉണ്ടാകേണ്ടതെന്ന ആവശ്യം ഉയരുന്നുണ്ട്.
വടക്കൻ മലബാറിൽ നിക്ഷേപം നടത്തൂ എന്ന പ്രമേയത്തിൽ രണ്ടുവർഷം മുൻപു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച സംഗമത്തിൽ 4000 കോടി രൂപയുടെ നിക്ഷേപ സാധ്യതകളാണു തുറന്നത്. ടൂറിസം, കൃഷി, ഭക്ഷ്യസംസ്കരണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ മുതൽ മുടക്കാമെന്നായിരുന്നു വാഗ്ദാനം.
ഇവന്റ് ടൂറിസം, കോണ്‍ഫറന്‍സ് ടൂറിസം എന്നിവയും പച്ചപിടിക്കും. വ്യവസായ സംരംഭങ്ങള്‍ക്ക് 4000 ഏക്കര്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിയുമായി കിന്‍ഫ്ര അതിവേഗം മുന്നേറുകയാണ്. മൂര്‍ഖന്‍ പറമ്ബിലെ വിമാനത്താവള സാധ്യത പരമാവധി ഉപയോഗിക്കാനാണ് ഇത്. ഐടി പാര്‍ക്ക്, പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് തുടങ്ങിയവ കിന്‍ഫ്രാ പാര്‍ക്കില്‍ ഉണ്ടാകും.സര്‍ക്കാര്‍ തലത്തില്‍ വിമാനത്താവളത്തിനു സമീപം രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രം പ്രാരംഭഘട്ടത്തിലും സ്വകാര്യ മേഖലയില്‍ വിമാനത്താവളത്തിന്റെ 30 കിലോമീറ്റര്‍ പരിധിയില്‍ മൂന്നു മള്‍ട്ടി സ്‌പെഷല്‍റ്റി ആശുപത്രികള്‍ എന്നിവ അന്തിമഘട്ടത്തിലുമാണ്.
വ്യവസായ-സംരംഭകത്വ മേഖലയിൽ നല്ല പേരില്ലാതിരുന്ന കണ്ണൂരിനു 4000 കോടി രൂപയുടെ നിക്ഷേപസാധ്യത തുറന്നത് കണ്ണൂർ വിമാനത്താവളം എന്ന പദ്ധതിയാണ്.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതി 200 കോടി രൂപയുടേതാണ്. ഇതിൽ 11 കോടി രൂപയുടെ പ്രവൃത്തി തുടങ്ങി. കണ്ണൂർ ജില്ലയിലെ പ്രമുഖ തീർഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 63 കോടി രൂപയുടെ ടൂറിസം പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. ജില്ലയിലെ മുഴുവൻ പാർക്കുകളും ടൂറിസം കേന്ദ്രങ്ങളും നവീകരിക്കുന്നതിനുള്ള അനുമതി ഘട്ടംഘട്ടമായി നൽകുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിന്റെ വരവോടെ കുടക് ടൂറിസവും സജീവമാകും. ഉത്തരമലബാറിലെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതുവേഗം കൈവരുത്തുന്ന ചുവട് വയ്‌പ്പ് കൂടിയാകും ഇത്.
https://www.facebook.com/Malayalivartha