കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു; ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഒരുക്കങ്ങളുടെ തുടര്‍ച്ചയായി കേരളത്തിലും കാര്യപരിപാടികള്‍ ആരംഭിച്ചു; ഓരോ 25 വീടുകൾക്കും ഒരു കോ-ഓർഡിനേറ്റർ വീതം, ബൂത്തുകളിൽ പത്ത് കോ-ഓർഡിനേറ്റർമാർ
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഒരുക്കങ്ങളുടെ തുടര്‍ച്ചയായി കേരളത്തിലും കാര്യപരിപാടികള്‍ ആരംഭിച്ചു. താഴെത്തട്ടിൽ നിന്നുതന്നെ പ്രവർത്തനം ഊർജിതമാക്കാനൊരുങ്ങി കെ.പി.സി.സി. ജനങ്ങളുമായി ഇടപഴകേണ്ട താഴെത്തട്ടിലുള്ള നേതാക്കളെ സജ്ജരാക്കുന്നതിനുള്ള കർമപരിപാടിക്കാണ് പാർട്ടി രൂപം നൽകിയിരിക്കുന്നത്. പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. കൊച്ചിയില്‍ വന്‍ സമ്മേളനനവും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.
ഓരോ 25 വീടുകൾക്കും ഒരു കോ-ഓർഡിനേറ്റർ വീതം, ബൂത്തുകളിൽ പത്ത് കോ-ഓർഡിനേറ്റർമാർ വേണമെന്നാണ് പാർട്ടി മണ്ഡലം കമ്മിറ്റികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ബൂത്തുകളിൽ കാര്യപ്രാപ്തിയുള്ള ബി.എൽ.ഒമാരെ കണ്ടെത്തേണ്ട ചുമതലയും മണ്ഡലം കമ്മിറ്റികൾക്കാണ്.
ബൂത്തുകളിലും മണ്ഡലങ്ങളിലും പ്രവർത്തിക്കുന്നവരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പിന് സജ്ജമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പാർട്ടിയുടെ അംബാസഡർമാരായി ജനങ്ങളുടെ അടുത്തേക്ക് പ്രവർത്തകരെ നയിക്കുന്ന മണ്ഡലം പ്രസിഡന്റുമാർക്കായി പ്രവർത്തന മാർഗരേഖ തന്നെ പാർട്ടി ഉണ്ടാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ ശില്പശാല നടത്തി മണ്ഡലം പ്രസിഡന്റുമാർ എങ്ങനെ പ്രവർത്തിക്കണമെന്ന് പഠിപ്പിക്കുക്കകയാണ്. പാർട്ടിയുടെ നേതൃത്വം നേരിട്ട് പങ്കെടുക്കുന്ന മൂന്ന് മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിച്ചാണ് മണ്ഡലം പ്രസിഡന്റുമാരെ ശാക്തീകരിക്കുന്നത്. ഞായറാഴ്ച കോഴിക്കോട് നടക്കുന്ന മലബാർ മേഖലാ ശില്പശാലയോടെ പഠന പരിപാടി സമാപിക്കും.
പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മണ്ഡലം കമ്മിറ്റിക്ക് കെപിസിസി നിര്‍ദേശം നല്‍കി. ശബരിമല വിഷയത്തില്‍ ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് സംഭവിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരെ ഐക്യത്തോടെ കൊണ്ടുപോകാനാണ് നിര്‍ദേശം. പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ തിരിച്ചെത്തിക്കുക എന്ന പ്രധാന ദൗത്യവും മണ്ഡലം കമ്മിറ്റികൾക്ക് പാർട്ടി നൽകിയിട്ടുണ്ട്. നടപടി നേരിട്ട് ഒഴിവാക്കപ്പെട്ടവരായാലും എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ അവരെ തിരിച്ചുകൊണ്ടുവന്ന് പ്രവർത്തനരംഗത്ത് സക്രിയമാക്കണം. പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള പോക്ക് തടയാനും മണ്ഡലം കമ്മിറ്റികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പാർട്ടി നിർദേശിക്കുന്നു. ശബരിമല സംഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്കും മറ്റും വിട്ടുപോകുന്നവരെ തടയാനാണ് നിർദേശം. ഇക്കാര്യത്തിൽ ബുദ്ധിപരമായ ഇടപെടൽ നടത്താനാണ് പാർട്ടി നിർദേശിക്കുന്നത്. ആരാധനാലയങ്ങളിലെ ഭരണസമിതികളിൽ പങ്കാളിത്തമുണ്ടാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മണ്ഡലത്തിലെ കല്യാണവീടുകളിലും മരണ വീടുകളിലുമെല്ലാം കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാവണം.
പാർട്ടിയുടെ കീഴിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായും പാർട്ടിക്ക് കീഴിലാണെന്ന് ഉറപ്പാക്കണം. പാർട്ടിയിൽ അച്ചടക്ക നടപടികൾ കർശനമാക്കാനും കെ.പി.സി.സി. ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്കമില്ലാത്തവരെ പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കരുത്. പാർട്ടി സ്ഥാനങ്ങളിലും പദവികളിലും ഇരുന്നുകൊണ്ട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരെങ്കിലും നടത്തുന്നുണ്ടെങ്കിൽ അവർക്കെതിരേ നടപടിയെടുക്കാൻ മേൽക്കമ്മിറ്റികളോട് ശുപാർശ ചെയ്യണം. പാർട്ടിക്കു വേണ്ടിയുള്ള പിരിവുകളെല്ലാം രസീതുവെച്ചു വേണമെന്നും കെ.പി.സി.സി. നിർദേശിക്കുന്നു.
ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള മാർഗരേഖ കോൺഗ്രസ് നേരത്തെ തന്നെ നൽകിക്കഴിഞ്ഞിട്ടുണ്ട്. ഇതിനായി അവർക്കു വേണ്ടി മാത്രം ഇന്ദിരാ ഭവനിൽ ശില്പശാല സംഘടിപ്പിച്ചിരുന്നു. ഏറ്റവും താഴെത്തട്ടിലുള്ള ഭാരവാഹികളായ സംസ്ഥാനത്തെ ബൂത്ത് പ്രസിഡന്റുമാരെയെല്ലാം ഒന്നിച്ചു വിളിച്ചുചേർത്ത് വിപുലമായ സമ്മേളനം കൊച്ചിയിൽ സംഘടിപ്പിക്കാനും കെ.പി.സി.സി. ആലോചിച്ചിട്ടുണ്ട്. മണ്ഡലം പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശങ്ങള്‍കൈമാറുന്ന മേഖലാ സമ്മേളനങ്ങള്‍ തുടരുകയാണ്. നടപടി നേരിട്ട് നേരത്തെ പുറത്താക്കിയവരെ തിരിച്ചെടുക്കുമ്പോള്‍ നിലവിലെ നേതൃത്വങ്ങള്‍ വിശദമായി ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കല്‍. പാര്‍ട്ടിക്ക് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പാര്‍ട്ടി നിയന്ത്രണത്തിലാണെന്ന് ഉറപ്പിക്കണമെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha