കോൺഗ്രസിൽ യുവപ്രാതിനിധ്യത്തിന് സമ്മർദ്ദം ശക്തം; ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ചെറുപ്പക്കാർക്ക് അവസരം വേണമെന്ന നിലപാടിൽ യൂത്ത് കോൺഗ്രസ്
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർഥികളായി കൂടുതല്‍ ചെറുപ്പക്കാർക്ക് അവസരം വേണമെന്ന നിലപാടിൽ യൂത്ത് കോൺഗ്രസ്. പാർട്ടിയ്ക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ലഭ്യമാകുന്ന അവസരങ്ങൾ, വിജയസാധ്യത പരിഗണിച്ചുകൊണ്ട്, സാധ്യമായ എല്ലാ സാഹചര്യങ്ങളും ഉപയോഗിച്ചുകൊണ്ട്, കൂടുതൽ ചെറുപ്പക്കാരെ സ്ഥാനാർഥികളാക്കണം എന്ന വലിയ സമ്മർദ്ദം ഞങ്ങൾ കഴിഞ്ഞ കുറച്ചുദിവസമായി ഉയർത്തിക്കൊണ്ടുവരികയാണ് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിന് ഇടുക്കി സീറ്റ് ലഭിച്ചുവെങ്കിലും ജയിക്കാനായില്ല.
ഏതെങ്കിലും ഒരു സീറ്റ് ഓപ്പണായാൽ, ഏതെങ്കിലും ചെറുപ്പക്കാരന് അവിടെ മത്സരിയ്ക്കാനുള്ള സാഹചര്യം ഒരുക്കപ്പെട്ടാൽ, അതിനോട് നേതൃത്വം കണ്ണടയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകുന്ന രാഹുൽ ഗാന്ധിയുടെ ശൈലി സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലും കൊണ്ടുവരണമെന്ന നിലപാടിലാണ് യുവ നേതൃത്വം. മുതിർന്ന നേതാക്കൾ പതിവായി കൈവശം വെക്കുന്ന ചാലക്കുടി, തൃശൂർ സീറ്റുകളിലടക്കം യുവ നേതാക്കൾ അവകാശവാദം ഉന്നയിക്കും.
ഡീന്‍ കുര്യാക്കോസും മാത്യു കുഴൽനാടനുമടക്കമുള്ളവരെ ഇടുക്കിയിലോ ചാലക്കുടിയിലോ നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും. മുതിർന്ന നേതാവിന്‍റെ പിടിവാശി മൂലം കഴിഞ്ഞ തവണ ചാലക്കുടിയും തൃശൂരും നഷ്ടമായ സാഹചര്യം ആവർത്തിയ്ക്കാതിരിക്കാൻ പുതുമുഖ പരീക്ഷണം വേണമെന്നാണ് യുവനേതാക്കളുടെ ആവശ്യം. വടകരയും വയനാടുമടക്കമുള്ള മണ്ഡലങ്ങളിലും യുവനേതാക്കൾ അവസരം ആവശ്യപ്പെടും.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഒരുക്കങ്ങളുടെ തുടര്‍ച്ചയായി കേരളത്തിലും കാര്യപരിപാടികള്‍ ആരംഭിച്ചു. താഴെത്തട്ടിൽ നിന്നുതന്നെ പ്രവർത്തനം ഊർജിതമാക്കാനൊരുങ്ങി കെ.പി.സി.സി. ജനങ്ങളുമായി ഇടപഴകേണ്ട താഴെത്തട്ടിലുള്ള നേതാക്കളെ സജ്ജരാക്കുന്നതിനുള്ള കർമപരിപാടിക്കാണ് പാർട്ടി രൂപം നൽകിയിരിക്കുന്നത്. പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. കൊച്ചിയില്‍ വന്‍ സമ്മേളനനവും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.
ഓരോ 25 വീടുകൾക്കും ഒരു കോ-ഓർഡിനേറ്റർ വീതം, ബൂത്തുകളിൽ പത്ത് കോ-ഓർഡിനേറ്റർമാർ വേണമെന്നാണ് പാർട്ടി മണ്ഡലം കമ്മിറ്റികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ബൂത്തുകളിൽ കാര്യപ്രാപ്തിയുള്ള ബി.എൽ.ഒമാരെ കണ്ടെത്തേണ്ട ചുമതലയും മണ്ഡലം കമ്മിറ്റികൾക്കാണ്.
ബൂത്തുകളിലും മണ്ഡലങ്ങളിലും പ്രവർത്തിക്കുന്നവരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പിന് സജ്ജമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പാർട്ടിയുടെ അംബാസഡർമാരായി ജനങ്ങളുടെ അടുത്തേക്ക് പ്രവർത്തകരെ നയിക്കുന്ന മണ്ഡലം പ്രസിഡന്റുമാർക്കായി പ്രവർത്തന മാർഗരേഖ തന്നെ പാർട്ടി ഉണ്ടാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ ശില്പശാല നടത്തി മണ്ഡലം പ്രസിഡന്റുമാർ എങ്ങനെ പ്രവർത്തിക്കണമെന്ന് പഠിപ്പിക്കുക്കകയാണ്. പാർട്ടിയുടെ നേതൃത്വം നേരിട്ട് പങ്കെടുക്കുന്ന മൂന്ന് മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിച്ചാണ് മണ്ഡലം പ്രസിഡന്റുമാരെ ശാക്തീകരിക്കുന്നത്. ഞായറാഴ്ച കോഴിക്കോട് നടക്കുന്ന മലബാർ മേഖലാ ശില്പശാലയോടെ പഠന പരിപാടി സമാപിക്കും. ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള മാർഗരേഖ കോൺഗ്രസ് നേരത്തെ തന്നെ നൽകിക്കഴിഞ്ഞിട്ടുണ്ട്. ഇതിനായി അവർക്കു വേണ്ടി മാത്രം ഇന്ദിരാ ഭവനിൽ ശില്പശാല സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha