ഭരണഘടനാ ധാര്‍മികതയെ ആശ്രയിച്ച് വിധി പുറപ്പെടുവിക്കുന്നത് അപകടകരം; സുപ്രീം കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍
പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രംഗത്ത്. ശബരിമല പോലൊരു വിധി പുറപ്പെടുവിക്കുമ്പോള്‍ കോടതി ഭരണഘടനാ ധാര്‍മ്മികതയെ ആശ്രയിക്കരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ജെ. ദാദാചഞ്ചി മെമ്മോറിയല്‍ ടിബേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ ധാര്‍മ്മികതയുടെ ഉപയോഗം വളരെ അപകടകരമാണ്. അത് നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്ന് നമുക്ക് ഉറപ്പില്ല. അതു കൊണ്ട് ഭരണഘടനാ ധാര്‍മികത അതിന്റെ ജനനത്തോടെ തന്നെ മരിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ചീഫ് ജസ്റ്റിസ് അടക്കം അഞ്ചു പേരടങ്ങിയ ബെഞ്ചില്‍ 4:1 അനുപാതത്തിലായിരുന്നു ശബരിമല വിധി പുറത്തുവന്നത്. ‘ചില ജഡ്ജിമാര്‍ ഭരണഘടനാ ധാര്‍മികതയെ മുന്‍നിര്‍ത്തി ശബരിമലയിലെ സത്രീപ്രവേശനത്തെ അനുകൂലിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ അതേ ഭരണഘടനാ ധാര്‍മികതയെ തന്നെ മുന്‍നിര്‍ത്തി ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് അപകടകരമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇല്ലെന്ന് കോടതി കരുതരുതെന്നും വേണുഗോപാല്‍ പറഞ്ഞു. ‘ജനങ്ങളെയെല്ലാം സാക്ഷരത ഇല്ലാത്തവരായും അവര്‍ക്കു വേണ്ടി ചിന്തിക്കാന്‍ കഴിവില്ലാത്തവരുമായാണോ നിങ്ങള്‍ കാണുന്നത്? സാക്ഷരത കുറവാണെങ്കില്‍ പോലും ഗ്രാമീണര്‍ക്കും മറ്റും അവര്‍ക്ക് നല്ലതെന്താണെന്നുള്ള തിരിച്ചറിവുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിധിയെ പരസ്യമായി എതിര്‍ത്ത് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. ജനവികാരം മാനിക്കണം എന്നായിരുന്നു വിധിയോടുള്ള എ.ജിയുടെ പ്രതികരണം. അറ്റോര്‍ണി ജനറല്‍ ആകുന്നതിന് മുമ്പ് ദേവസ്വം ബോര്‍ഡിന് വേണ്ടി വേണുഗോപാല്‍ ഹാജരായിരുന്നു.
അതേസമയം സന്നിധാനത്ത് അയ്യപ്പന്മാർ നിരോധനാജ്ഞ കാര്യമായി എടുക്കുന്നില്ല. പൊലീസും അയഞ്ഞിട്ടുണ്ട്. യുവതികൾ വന്നാൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി നിലയ്ക്കലിൽനിന്നു തിരിച്ചയയ്ക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. തീർഥാടകരെ നിയന്ത്രിയ്ക്കാനായി വാവരുനടയ്ക്കും മഹാകാണിയ്ക്കയ്ക്കും മുൻപിൽ പൊലീസ് വലിച്ചു കെട്ടിയ വടം നീക്കി. അതേസമയം വടക്കേനട മുതൽ വാവരുനട വരെ സ്ഥാപിച്ചിട്ടുളള ബാരിക്കേഡ് നീക്കിയിട്ടില്ല. ഇതു നീക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യം പൊലീസ് പരിഗണിച്ചിട്ടില്ല.
മണ്ഡല കാലം ആരംഭിച്ചതിനുശേഷമുള്ള വലിയ തിരക്കാണ് വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയും അനുഭവപ്പെട്ടത്. വെള്ളിയാഴ്ച എത്തിയത് 85,126 പേർ. ശനിയാഴ്ച ഉച്ചപൂജ കഴിഞ്ഞു നട അടച്ച ശേഷം തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചില്ല. അതിനാൽ വൈകിട്ട് 3ന് നടതുറന്നപ്പോൾ വലിയ നടപ്പന്തലിൽ 2 വരിയിൽ പടികയറാനുളള ക്യു ഉണ്ടായിരുന്നു. ആദ്യമായാണ് വലിയ നടപ്പന്തലിൽ ക്യു കാണുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ തിരക്കു കൂടുമെന്നാണു കണക്കുകൂട്ടൽ.
ഇതരസംസ്ഥാനങ്ങളിൽ നിന്നുളളവരാണ് തീർഥാടകരിൽ ഏറെയും. മലയാളികൾ തീരെ കുറവാണ്. നെയ്യഭിഷേക ടിക്കറ്റിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. അപ്പം, അരവണ വിൽപനയിലും മാറ്റം വന്നിട്ടുണ്ട്. അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചു. വെള്ളിയാഴ്ച മാത്രം നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി 1057 ട്രിപ്പുകൾ ഓടിച്ചു. പത്തനംതിട്ട,ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കുമളി എന്നിവിടങ്ങളിലേക്കാണു പ്രധാനമായും ദീർഘദൂര സർവീസുകൾ നടത്തിയത്
https://www.facebook.com/Malayalivartha