വികസനങ്ങളുടെ പിതൃത്വം പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു; യു.ഡി.എഫ് മുന്നോട്ടു വച്ച വികസനങ്ങളുടെ പിതൃത്വം അവകാശപ്പെടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്; എല്‍ഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍
എല്‍ഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍.യു.ഡി.എഫ് മുന്നോട്ടു വച്ച വികസനങ്ങളുടെ പിതൃത്വം അവകാശപ്പെടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. നേരത്തെ ഉദ്ഘാടനം കഴിഞ്ഞ വിമാനത്താവളത്തില്‍ ഉദ്ഘാടന മാമാങ്കം നടത്തുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഉദ്ഘാടനത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു ഇതേ തുടര്‍ന്നാണ് മുല്ലപ്പള്ളി രംഗത്ത് എത്തിയത്.
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല വി.എസ്. അച്യുതാനന്ദനെയും സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
ബിജെപി കെ സുരേന്ദ്രനെ പ്രദര്‍ശനവസ്തുവാക്കി മഹത്വവല്‍ക്കരിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അതിനായി സ്പീക്കര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പിൽ ജയസാധ്യത മാത്രമായിരിക്കും സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡമാവുകയെന്ന് വ്യക്തമാക്കിയ കെപിസിസി പ്രസിഡന്റ് കൂട്ടായ്മയോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും വിശദമാക്കി.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. രാവിലെ 10.7 നാണ് ആദ്യവിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിര്‍വഹിച്ചത്. 186 യാത്രക്കാരുമായി അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ആദ്യം കണ്ണൂരില്‍ നിന്ന് പറന്നത്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയും വ്യോമയാനമന്ത്രിയും നിലവിളക്കുകൊളുത്തി നിര്‍വഹിച്ചു.
രാവിലെ പത്ത് പത്തോടെ കണ്ണൂരില്‍ നിന്ന് അബുദാബിയിലേയ്ക്ക് ആദ്യ സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.
തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ കൂടി അയാളപ്പെടുത്തിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയർന്നത്. പദ്ധതിയുടെ ഉദ്ഘാടന നിമിഷങ്ങൾ വന്‍വിജയമാക്കാന്‍ ആവേശകരമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും ഉത്സവപ്രതീതിയായിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും വിപുലമായ സന്നാഹങ്ങളാണൊരുക്കിരുന്നത്. മലബാറിന്റെ വികസന കുതിപ്പിന് പുതുവേഗം നല്‍കാന്‍ പോന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ലക്ഷങ്ങളാണ് എത്തിയിരുന്നത്.
അതേസമയം കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത് സന്തോഷിക്കേണ്ട നിമിഷമാണ്. കണ്ണൂര്‍ വിമാനത്താവളം കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണെന്നും അദ്ദേഹം അറിയിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഉദ്ഘാടനം നടത്തനായി സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സിപിഎം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള നിസഹരണം വിമാനത്താവളത്തിന്റെ നിര്‍മാണങ്ങളില്‍ താമസം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കാലത്ത് സമയക്രമം പാലിച്ചായിരുന്നു വിമാനത്താവളത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ഭരണത്തിലുള്ള ഒരു പഞ്ചായത്തിന്‍റെ നിസഹകരണമാണ് പിന്നീട് നിര്‍മ്മാണം വൈകിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha