കടുത്ത പോരാട്ടത്തിനൊടുവിൽ കിരീടം ചൂടി പാലക്കാട്; 60-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് വേദിയാകും...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. മുന്‍ ചാമ്ബ്യന്‍മാരായ കോഴിക്കോടിനെ 3 പോയിന്റിന് പിന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്. 930 പോയിന്റോടെ പാലക്കാട് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, 927 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനവും 903 പോയിന്റുകള്‍ നേടി തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനത്തും എത്തി.
ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് പാലക്കാടിന്റെ കിരീടനേട്ടം. തുടര്‍ച്ചയായ 12 വര്‍ഷങ്ങള്‍ക്കൊടുവിലാണ് ആലപ്പുഴയുടെ മണ്ണില്‍ കോഴിക്കോടിന് കിരീടനഷ്ടമുണ്ടായത്.
സ്വര്‍ണ കിരീടം സമ്മാനിക്കാതെയും സമാപന സമ്മേളനം ഇല്ലാതെയും ആണ് ആലപ്പുഴ മേള കൊടി ഇറങ്ങിയത്. പ്രളയത്തെ തുടര്‍ന്ന് ആദ്യം ഉപേക്ഷിച്ച മേള പിന്നെ മൂന്നു ദിവസം കൊണ്ട് നടത്തുകയായിരുന്നു. 60-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് വേദിയാകും.
പോയിന്റ് നില;
1. പാലക്കാട്- 930
2. കോഴിക്കോട്-927
3. തൃശ്ശൂര്‍- 903
4. കണ്ണൂര്‍- 901
5. മലപ്പുറം-895
6. എറണാകുളം-886
7. ആലപ്പുഴ- 870
8.കൊല്ലം- 862
9. തിരുവനന്തപുരം- 858
10. കാസര്‍കോട് -839
11.വയനാട്-834
12.കോട്ടയം- 829
13.പത്തനംതിട്ട-770
14. ഇടുക്കി-706
2007 സ്കൂള്‍ കലോത്സവം മുതലാണ് കോഴിക്കോടിന്‍റെ തുടര്‍ച്ചയായ തേരോട്ടം തുടങ്ങിയത്. ശക്തമായ മത്സരം നടന്ന 2015ല്‍ കോഴിക്കോടും പാലക്കാടും കിരീടം പങ്കിട്ടു.
ഒരു വ്യാഴവട്ടക്കാലത്തെ കോഴിക്കോടന്‍ ആധിപത്യമാണ് ആലപ്പുഴയില്‍ പാലക്കാട് തിരുത്തിക്കുറിച്ചത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങോ സമാപന ചടങ്ങോ പുരസ്ക്കാര വിതരണമോ ചാമ്ബ്യന്‍ പട്ടമോ ഒന്നുമില്ലെങ്കിലും പ്രതിഭകളുടെ തിളക്കം കൊണ്ട് കലോത്സവ വേദികള്‍ സന്പന്നമായിരുന്നു.
കലോത്സവത്തിന്റെ അവസാനദിവസമായ ഇന്നലെ ഓരോ മണിക്കൂറിലും ലീഡുകള്‍ മാറിമറിഞ്ഞു. സംസ്‌കൃതം കലോത്സവത്തില്‍ 90 പോയിന്റ് വീതം നേടിയ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളാണ് ഒന്നാമത്. അറബിക് കലോത്സവത്തില്‍ പാലക്കാട്, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകള്‍ 95 വീതം പോയിന്റുമായി ഒന്നാം സ്ഥാനം പിടിച്ചു.
യുവജനോൽസവം അവസാന ദിനത്തിൽ മൽസരങ്ങൾ കാണാനെത്തിയവരെക്കൊണ്ട് വേദികൾ നിറഞ്ഞു കവിഞ്ഞിരുന്നു. മൊഞ്ചത്തിപ്പെൺകുട്ടികളുടെ ഒപ്പനമൽസരം കാണാൻ വേദി ഒന്നിലും സംഘനൃത്തം കാണാൻ വേദി മൂന്നിലും തടിച്ചു കൂടിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്റ്റുഡന്റ് കേഡറ്റ്സിനു കഴിയാതെ വന്നതോടെ പൊലീസ് സാന്നിധ്യം വേണ്ടിവന്നു. അവധി ദിവസം ആയതും കലാ സ്നേഹികൾക്ക് സൗകര്യമായി. ആലപ്പുഴയ്ക്കു പുറത്തു നിന്നുള്ള നിരവധി കലാ പ്രേമികളാണ് മൂന്നാം ദിനം വിവിധ വേദികളിൽ തടിച്ചു കൂടിയത്. ചെലവു ചുരുക്കുന്നതിനായി സർക്കാരും സംഘാടകരും തീരുമാനിച്ചപ്പോൾ ഏഴു ദിവസം നടന്നു വന്ന കലോൽസവം മൂന്നു ദിവസത്തിലേയ്ക്ക് ചുരുങ്ങിയപ്പോഴും എതിർശബ്ദങ്ങൾ അധികം ഉയരാതെ പരമാവധി മനോഹരമായാണ് കലയുടെ ഉൽസവത്തിനു ആലപ്പുഴയിൽ തിരതാഴുന്നത്. കഴിഞ്ഞ തവണ കലോൽസവ ചെലവ് ഒരുകോടി കവിഞ്ഞിരുന്നെങ്കിൽ ഇത്തവണ അത് 40 ലക്ഷത്തിൽ താഴെ നിർത്താൻ സംഘാടകസമിതിക്ക് സാധിച്ചിട്ടുണ്ട്.
സംഘാടക സമിതിയുടെയും അധ്യാപകസംഘടനകളുടെയും പൊലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തിനും കഠിനാധ്വാനത്തിനും എത്ര നന്ദിപറഞ്ഞാലും മതിയാവാത്തത്ര മികച്ച സേവനമാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ അവർ കാഴ്ചവച്ചത്. ഭക്ഷണപ്പുരകളെല്ലാം നിറഞ്ഞു കവിഞ്ഞിട്ടും ഭക്ഷണത്തിന് കുറവുണ്ടായില്ലെന്നു മാത്രമല്ല, അധികസമയം കാത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കേണ്ട സാഹചര്യവും കുറവായിരുന്നു. കുടിവെള്ളവും നാരങ്ങാവെള്ളവും ചുക്കുകാപ്പിയുമെല്ലാമായി പൊലീസ് അസോസിയേഷൻ പ്രവർത്തകർ വേദി ഒന്നിനു സമീപം കർമ നിരതരായി. അതുകൊണ്ടുതന്നെ പെരും ചൂടിൽ കുടിവെള്ളം തേടി വേദിയിലെത്തിയവർക്ക് അലയേണ്ടി വന്നില്ല. പൊലീസ് യൂണിഫോമുകളും ചരിത്രരേഖകളുമെല്ലാമായി സംഘടിപ്പിച്ച എക്സിബിഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അതേസമയം കൂടിയാട്ടം പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ മൽസരത്തിൽ വിധികർത്താവായി വന്നത് സ്കൂൾ കലോൽസവ വേദിയേ സംഘർഷത്തിലെത്തിച്ചു. മൽസരത്തിനെത്തിയ ഒരു ടീമിനെ പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ വിധികർത്താവായി വന്നതാണ് പ്രശ്നത്തിനു കാരണമായത്. ഇതേത്തുടർന്ന് പതിനഞ്ചു ടീമുകൾ മത്സരിക്കാൻ തയാറാകാതെ വേദിയിൽ കയറി പ്രതിഷേധിച്ചു. മത്സരാർഥികള്‍ റോഡ് ഉപരോധിക്കുവാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. ഒന്നാം വേദിയിലേയ്ക്ക് പ്രകടനവുമായി പോയ ഇവെര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും വിദ്യാർഥികളുമായി വാക്കേറ്റമുണ്ടായി.
കിരീടം വരെ ധരിച്ച് കുട്ടികള്‍ മല്‍സരത്തിന് തയാറെടുത്തതിനാല്‍ ആരോപണ വിധേയനായ വിധികർത്താവിനെ മാറ്റി മല്‍സരം ഇന്നുതന്നെ നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കിരീടം ധരിച്ചു കഴിഞ്ഞാല്‍ കൂടിയാട്ടം അവതരിപ്പിക്കാതെ കിരീടം അഴിക്കരുെതന്നാണ് വിശ്വാസം. ഉച്ചക്ക് രണ്ടുമണി മുതലാണ് മത്സരം ക്രമീകരിച്ചിരുന്നത്. വിധികർത്താവിനുപകരം മത്സരം മാറ്റിയതാണ് പ്രശ്നം കൂടുതൽ സങ്കീർണമാക്കിയത്. ഒടുവിൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ ആരോപണവിധേയനായ വിധികർത്താവിനെ മാറ്റി ഞായറാഴ്ച രാവിലെ 10ന് മത്സരം നടത്താമെന്ന് തീരുമാനമായി. വേദി പിന്നീട് അറിയിക്കും. മൽസരത്തിനെത്തിയ വിദ്യാർഥികളുടെ രക്ഷിതാക്കൾ പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിക്കാൻ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha























