യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയെ വെല്ലുവിളിച്ച് അക്രമം നടത്തിയ കെ സുരേന്ദ്രന് വീരനായക പരിവേഷം; അഴിക്കുള്ളിൽ ഇപ്പോഴും നിറകണ്ണുകളുമായി രഹന ഫാത്തിമയും; മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് സംസാരിച്ച് സുരേന്ദ്രന്‍ ജയില്‍വാസം മുതലെടുക്കുമ്പോൾ, വനിതാസംഘടനകൾ പോലും രഹനയെ കണ്ടില്ലെന്ന് നടിക്കുന്നു

22 ദിവസം നീണ്ടുനിന്ന ജയില്‍ വാസത്തിനൊടുവിലാണ് നിലയ്ക്കലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത സുരേന്ദ്രന് കോടതി ശനിയാഴ്ച്ച ജാമ്യം അനുവദിച്ചത്. ഇടത് തോളില്‍ ഇരുമുടി കെട്ടുമായി ജയിലിന് പുറത്തേയ്ക്കിറങ്ങിയ സുരേന്ദ്രനെ കണ്ട ആവേശത്തില്‍ ഭക്തരും, അണികളും ശരണം വിളികള്‍ മുഴക്കിയും, തുറന്ന ജീപ്പിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടു കൂടെ ഗംഭീര വരവേൽപ്പായിരുന്നു മുതിർന്ന നേതാക്കളടക്കമുള്ളവർ സുരേന്ദ്രന് ഒരുക്കിയത്.
ജയില്‍ മോചിതനായി പുറത്തുവന്ന സുരേന്ദ്രന് ഹിന്ദു ജനനായക പരിവേഷം നല്‍കാനുള്ള തിരക്കാണ് ബിജെപിക്കിടയിൽ. തനിക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് സംസാരിച്ച് സുരേന്ദ്രന്‍ തന്റെ ജയില്‍വാസം ഗംഭീരമായി മുതലാക്കാൻ ശ്രമിക്കുന്നുണ്ട്. തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലാണ് കര്‍ശന ഉപാധികളോടെ കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. പല തവണ ജാമ്യം നിഷേധിക്കപ്പെട്ടതിനു ശേഷമാണ് ബിജെപി നേതാവിന് ജയിലിനു പുറത്ത് ഇറങ്ങാന്‍ സാധിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് സുരേന്ദ്രന്‍ മോചിതനായത്.
കര്‍ശന ഉപാധികളോടെ പുറത്തു വന്ന സുരേന്ദ്രന് ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാനാകില്ല. അതേസമയം കേസിന്റെ വലിപ്പം വച്ച് സുരേന്ദ്രന് ഇപ്പോള്‍ ജാമ്യം അനുവദിക്കാന്‍ പാടുണ്ടോയെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രത്യേകിച്ചും ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് സുരേന്ദ്രന്റെ കേസെന്നതിനാല്‍.
വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നാണ് കേസ് പരിഗണിച്ച റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആദ്യം അറിയിച്ചത്. ചിത്തിര ആട്ട വിശേഷ സമയത്ത് തൃശൂര്‍ സ്വദേശി ലളിതാ ദേവി എന്ന സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് സുരേന്ദ്രനെതിരായ കേസ്. ഇതുകൂടാതെയും നിരവധി കേസുകള്‍ സുരേന്ദ്രന്റെ പേരിലുണ്ട്. ഈ പശ്ചാത്തലം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ജാമ്യത്തിലിറങ്ങിയ സുരേന്ദ്രന്‍ ജനനായകനാകാന്‍ പരിശ്രമിക്കുന്നത്. ശബരിമല സമരത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളാണ് സുരേന്ദ്രന്‍. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രിം കോടതി ഭരണഘടന ബഞ്ച് വിധി അംഗീകരിക്കില്ലെന്നു വാശി പിടിക്കുന്നവരാണ് സുരേന്ദ്രനും കൂട്ടരും. അതിന്റെ പേരിലാണ് അക്രമങ്ങള്‍.
അതേ സമയം സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയാണ് രഹന ഫാത്തിമ. അവര്‍ അതിന് പോലീസിന്റെ സഹായം തേടുകയും ചെയ്തു. ശബരിമല ദര്‍ശനത്തിന് സാധിച്ചില്ലെന്നതു മാത്രമല്ല, രഹന ഇപ്പോള്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ശബരിമലയില്‍ പ്രവേശിച്ചതല്ല രഹനയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുറ്റം. ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ്. സുപ്രിം കോടതി ഉത്തരവുണ്ടായതിന് പിന്നാലെ താന്‍ ശബരിമലയില്‍ പോകാന്‍ തയ്യാറെടുക്കുന്നുവെന്ന് കാണിച്ച് കറുത്ത വസ്ത്രവും മാലയുമണിഞ്ഞ് നില്‍ക്കുന്ന ഒരു ചിത്രമാണ് അവര്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ അവരുടെ കാല് കാണുന്നുവെന്നതാണ് അയ്യപ്പ ഭക്തന്മാരെ പ്രകോപിതരാക്കിയത്. എന്നാല്‍ ഈ ചിത്രം ഏത് വിധത്തിലാണ് മതനിന്ദ സൃഷ്ടിക്കുന്നതെന്ന് കേസ് കൊടുത്തവര്‍ പറയുന്നില്ല.
ശബരിമല ദര്‍ശനത്തിനെത്തിയ 52-കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതാണ് സുരേന്ദ്രനെതിരെയുള്ള കേസ്. അതായത് ശബരിമലയില്‍ പ്രതിഷേധക്കാരുടെ വിശ്വാസമനുസരിച്ച് എത്തിയ സ്ത്രീയെയാണ് ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. ഗൂഢാലോചന തെളിയിക്കുന്നതിന്റെ തെളിവായി വീഡിയോ ദൃശ്യങ്ങളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ റാന്നി കോടതിയില്‍ വാദിച്ചത്. ഈ തെളിവുകള്‍ കണ്ടാണ് അന്ന് ജാമ്യം നിഷേധിച്ചതും.
എന്നാല്‍ ഹൈക്കോടതി ഈ തെളിവുകളെല്ലാം പരിശോധിച്ച് സുരേന്ദ്രന് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും സുരേന്ദ്രനെ എക്കാലവും തടവിലിടാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ഭരണഘടനാപരമായി തനിക്കുള്ള അവകാശം നിഷേധിക്കരുതെന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍ മറ്റുള്ളവരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കാന്‍ ഹര്‍ജിക്കാരനും അവകാശമില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.
രഹന ഫാത്തിമയ്ക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. സുപ്രീം കോടതി വിധി അനുസരിച്ച് അവര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. അത് പ്രഖ്യാപിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്? ഇവിടുത്തെ വനിത സംഘടനകള്‍ പോലും രഹനയെ അവഗണിക്കുകയാണ്. സംയുക്ത പ്രസ്താവനകള്‍ രഹനയ്ക്ക് വേണ്ടി ഉയരുന്നില്ല. സര്‍ക്കാരും രഹ്നയുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സുപ്രീം കോടതിയെ വെല്ലുവിളിച്ച് അക്രമം നടത്തിയ കെ സുരേന്ദ്രന് വീര നായക പട്ടം ഒരുക്കുന്ന സമൂഹത്തിനു മുന്നില്‍ തന്നെയാണ് രഹന ഫാത്തിമ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നത്.
ശബരിമല ദര്‍ശനത്തിനുപോയ രഹന ഫാത്തിമ പിന്നാലെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് കേസായത്. പത്തനംതിട്ട പൊലീസാണ് കൊച്ചിയില്‍ നിന്ന് രഹനയെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോന്‍റെ പരാതിയിലാണ് അറസ്റ്റ്. ഇതേ കേസില്‍ ഹൈക്കോടതി രഹനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങവേയായിരുന്നു അറസ്റ്റ്.
ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമ ശബരിമലയില്‍ പോയത് വലിയ വിവാദമായിരുന്നു. ബിഎസ്എന്‍എല്‍ വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് രഹനയ്ക്ക് സ്ഥലം മാറ്റ ഉത്തരവ് കൈമാറിയത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായല്ല രഹന ശബരിമലയില്‍ പോയതെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരുന്നു. ഓഫിസിനു പുറത്തെ രഹനയുടെ പ്രവൃത്തികളില്‍ സ്ഥാപനത്തിന് ഉത്തരവാദിത്തമില്ലെന്നായിരുന്നു ബിഎസ്എന്‍എല്‍ നിലപാട്.
https://www.facebook.com/Malayalivartha























