ഇടത് രാജവാഴ്ചയുടെ കാലത്ത് പ്രളയകാല ധൂര്‍ത്ത്; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യയാത്ര നടത്താന്‍ മന്ത്രികുടുംബങ്ങള്‍ക്കും എല്‍ഡിഎഫ് നേതാക്കള്‍ക്കും ടിക്കറ്റിനായി സര്‍ക്കാര്‍ ചിലവഴിച്ചത് രണ്ടുലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ: തെളിവുകളുമായി കെ എസ് ശബരീനാഥന്‍ എം എല്‍ എ

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും കൂടാതെ രാഷ്ട്രീയനേതാക്കളും കുടുംബങ്ങളും തിരുവനന്തപുരത്തേക്ക് സ്വകാര്യവിമാനത്തില്‍ മടങ്ങിയതില്‍ ധൂര്‍ത്തെന്ന ആരോപണവുമായി കെ എസ് ശബരീനാഥന്‍ എം എല്‍ എ. ഇടതു രാജവാഴ്ചയുടെ കാലത്ത് പ്രളയകാല ധൂര്‍ത്ത് നടത്തുകയാണെന്ന് എം എല്‍ എ ആരോപിച്ചു.
ഞായറാഴ്ച വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയർ ഫ്‌ളൈറ്റിൽ സഞ്ചരിച്ച് 63 യാത്രക്കാരുടെ ടിക്കറ്റിന് പണം നൽകിയത് സർക്കാർ സ്ഥാപനമാണെന്നാണ് എം.എ.എയുടെ ആരോപണം. തൊഴിൽ വകുപ്പിന് കീഴിലുള്ള സർക്കാർ സ്ഥാപനമായ ODEPC ആണ് ടിക്കറ്റിനായി 2,28,000 രൂപ ചെലവഴിച്ചത്.
എന്നാൽ ഈ 63 യാത്രക്കാരിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും ഇടത് പക്ഷത്തെയും ഡി.വൈ.എഫ്.ഐയിലേയും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നതായി കെ. എസ്. ശബരീനാഥൻ ആരോപിക്കുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ യാത്രചെയ്തപ്പോൾ ODEPC ബില്ലിൽ നൽകിയ അഡ്രസ് വ്യാജമാണ്. പ്രളയകാലത്ത് ഈ ധൂർത്ത് ന്യായീകരിക്കാനാവില്ലെന്നും ശബരീനാഥൻ എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഗോ എയറിൽ യാത്രചെയ്ത വരുടെ ലിസ്റ്റും തെളിവായി അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
ഇന്ന് വൈകുന്നേരം കണ്ണൂർ എയർപോർട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയർ ഫ്ലൈറ്റിൽ ഒറ്റ PNR നമ്പറിൽ ടിക്കറ്റെടുത്ത് സഞ്ചരിച്ചത് 63 യാത്രക്കാർ. ഇതിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കുടുംബവും മന്ത്രിമാരും പരിവാരങ്ങളും ഗൺമാൻമാരും സഖാക്കളും DYFI നേതാക്കളും ഉൾപ്പെടുന്നു. സംശയിക്കേണ്ട, ഈ ശുഭയാത്രയ്ക്ക് Rs 2,28,000 രൂപ ചിലവഴിച്ചത് ODEPC എന്ന തൊഴിൽ വകുപ്പിന് കീഴിലുള്ള സർക്കാർ സ്‌ഥാപനമാണ്. എന്നുമാത്രമല്ല, മുഖ്യമന്ത്രിയുൾപ്പെടെ യാത്രചെയ്തപ്പോൾ ബില്ലിൽ കൊടുത്തിട്ടുള്ള ODEPC അഡ്രസ് പോലും വ്യാജമാണ്. പണ്ട് രാജാക്കന്മാർ നായാട്ടിന്പോകുമ്പോൾ സർവ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാൻമാരുടെ ഈ ധൂർത്ത്. വിപ്ലവാഭിവാദ്യങ്ങൾ.
അതിഗംഭീരമായ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തലസ്ഥാനത്തേക്ക് പറന്നത്. ഒപ്പം കുടുംബാംഗങ്ങളും ഇടതുമുന്നണി നേതാക്കളും സിപിഎം നേതാക്കളുമായ പ്രാദേശിക ജനപ്രതിനിധികളും വിമാനത്തില്‍ കയറി. സിപിഎം സംസ്ഥാന സെക്രട്ടറിക്കും കുടുംബത്തിനും സര്‍ക്കാര്‍ ചിലവില്‍ തന്നെയായിരുന്നു യാത്ര. അറുപത്തിമൂന്ന് പേര്‍ക്കാണ് ഒഡാപെക് ഗോ എയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്തത്.
കഴിഞ്ഞ വ്യാഴ്ചയാണ് ഇത്രയധികം ആളുകള്‍ക്ക് ഗ്രൂപ്പായി ടിക്കറ്റ് ബുക്കിങ് നടത്തിയത്. പലരും വിമാനയാത്ര നടത്താന്‍ വേണ്ടിമാത്രമാണ് തിരുവനന്തപുരത്തേക്ക് പോയത്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ചാണ് ഗോ എയര്‍ തിരുവനന്തപുരത്തേക്ക് ഇന്നലെ പ്രത്യേക സര്‍വീസ് നടത്തിയത്. വിമാനജീവനക്കാരടക്കം 190പേര്‍ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തെത്തി.
https://www.facebook.com/Malayalivartha























