ശബരിമല വിഷയത്തിൽ സർക്കാർ നിരീക്ഷക സമിതിയെ നിയോഗിച്ചതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ നിരീക്ഷക സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ശബരിമലയിൽ തീർഥാടകർക്കായി നിലക്കലിലും പമ്പയിലും സന്നിധാനത്തും സർക്കാറും ദേവസ്വം ബോർഡും ഒരുക്കിയ സംവിധാനങ്ങൾ, പോരായ്മകൾ, അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടുന്ന വിശദ റിേപ്പാർട്ട് ഹൈകോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതി തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും.
സർക്കാറിനെയും ദേവസ്വം ബോർഡിനെയും മറികടന്ന് നിരീക്ഷക സമിതിയെ നിയോഗിച്ചതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് സന്നിധാനത്തും പമ്പയിലും നിലക്കലിലും സന്ദർശനം നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ട് സമിതി സമർപ്പിക്കുന്നത്.സമിതിയുടെ പ്രാഥമിക നിരീക്ഷണത്തിൽ സർക്കാറിനെതിരെ കാര്യമായ വിമർശനങ്ങൾ ഉയർത്തിയിരുന്നില്ല.
എന്നാൽ, തീർഥാടകരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച കാര്യങ്ങൾ റിേപ്പാർട്ടിലുണ്ടാവും. കണ്ണിൽ കണ്ട കാര്യങ്ങൾ വിശദമായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ, ഇതുസംബന്ധിച്ച് ഒന്നും പറയാനാവില്ലെന്നും സമിതി അംഗവും ഫയർ ഫോഴ്സ് ഡയറക്ടർ ജനറലുമായ എ. ഹേമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. മിക്കവാറും തിങ്കളാഴ്ച തന്നെ റിപ്പോർട്ട് ഹൈകോടതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ എന്നിവരാണ് മറ്റംഗങ്ങൾ.
അതേസമയം സന്ദർശനവേളയിൽ സർക്കാറും ദേവസ്വം ബോർഡും കെ.എസ്.ആർ.ടി.സിയും ഒരുക്കിയ സംവിധാനങ്ങളിൽ സമിതി സംതൃപ്തി രേഖപ്പെടുത്തിയെങ്കിലും പൊലീസ് നടപടികളിലടക്കം എന്തുനിലപാടായിരിക്കും സ്വീകരിക്കുകയെന്നത് സർക്കാറിന് തലവേദന സൃഷ്ടിക്കും.
നേരത്തെ , ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു .
ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത് . ഹൈക്കോടതിയിലെ ഹര്‍ജികള്‍ ഉടന്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. സര്‍ക്കാരിന്റെ ഈ ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഡിസംബര്‍ 15 മുതല്‍ കോടതി അവധിയാണ്. ശബരിമല യുവതീപ്രവേശം സംബന്ധിച്ച റിവ്യു ഹര്‍ജികളില്‍ ജനുവരി 23-നു വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. നിരീക്ഷക സമിതി സംബന്ധിച്ച സര്‍ക്കാര്‍ ഹര്‍ജി അതിനു മുമ്പു വാദം കേള്‍ക്കുമോ എന്നു വ്യക്തമല്ല.
ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി നടപടി പൊലീസിനും എക്‌സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ആവശ്യമാണെങ്കില്‍ സുപ്രീം കോടതിക്ക് മേല്‍നോട്ട സമിതിയെ നിയോഗിക്കാമെന്നും സര്‍ക്കാര്‍ നിലപാടെടുക്കുന്നു.
ശബരിമലയിൽ യുവതീപ്രവേശത്തിനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനാണ്. എന്നാൽ പല ഘട്ടങ്ങളിലും ഹൈക്കോടതി ഇടപെടുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കാൻ ഹൈക്കോടതി സമിതിയെ നിയോഗിച്ചത് അംഗീകരിക്കാനാവില്ല. യുവതീപ്രവേശത്തെക്കുറിച്ചുള്ള ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നതിനോടും സർക്കാരിനു വിയോജിപ്പുണ്ട്. ഹർജികൾ സുപ്രീം കോടതി തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം .
https://www.facebook.com/Malayalivartha























