ബ്രൂവറിയ്ക്ക് പിന്നാലെ മദ്യ വിൽപനയിൽ അഴിമതി;പ്രളയത്തിന്റെ മറവില്‍ സംസ്ഥാനത്ത് മദ്യ കുംഭകോണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ

വിദേശ നിര്‍മ്മിത ശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബ്രൂവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിര്‍മ്മിത വിദേശ മദ്യം ബിയര്‍ പാര്‍ലറുകള്‍ വഴിയും ബിവറേജസ് ഔട്ടലറ്റുകള്‍ വഴിയും കൊടുക്കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷത്തിന്‍റെ ആരോപണം.
പ്രളയത്തിന്റെ മറവില്‍ സംസ്ഥാനത്ത് മദ്യ കുംഭകോണമാണ് നടന്നതെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. വിദേശ നിര്‍മ്മിത മദ്യം ബാറുകളില്‍ അനുവദിക്കുക വഴി സര്‍ക്കാര്‍ നടത്തിയത് വന്‍ അഴിമതിയാണ്. സുപ്രീം കോടതി വിധി സര്‍ക്കാര്‍ അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു.
വിദേശത്ത് നിന്നുളള മദ്യ മാഫിയയെ കേരളത്തില്‍ കൊണ്ടുവരുന്നതിനായി വഴിവിട്ട നടപടികളാണ് സര്‍ക്കാര്‍ നടത്തിയത്. 17 കമ്പനികളെ കേരളത്തിലേക്ക് വിളിച്ചുവരുത്തി. കേരളത്തില്‍ മദ്യമൊഴുക്കാന്‍ വിദേശ മദ്യമുതലാളിമാര്‍ക്ക് അവസരം ഒരുക്കി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണം. ഇതില്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെയുള്ള തീരുമാനം ധൃതിപിടിച്ചുള്ള തീരുമാനമായിരുന്നു. കേരളത്തെ മദ്യത്തില്‍ മുക്കാനാണ് ശ്രമം. നിയമസഭയില്‍ നല്‍കിയ ചോദ്യത്തില്‍ പോലും സര്‍ക്കാര്‍ കളളം പറഞ്ഞെന്നും പ്രതിപക്ഷം ആരോപിച്ചു. തീരുമാനം പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.വിദേശ കമ്പനികളുമായി മുന്‍കൂട്ടി പറഞ്ഞുറപ്പിച്ചതിന് ശേഷമാണ് ബില്ല് സര്‍ക്കാര്‍ പാസാക്കിയതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























