വനിതാ മതിൽ ചർച്ചയ്ക്ക് ഒരു മതവിഭാഗം വനിതകൾ മാത്രം; മതിൽ പണിയാനായി ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ; ആഞ്ഞടിച്ച് കെ. മുരളീധരന്‍ എംഎല്‍എ

വനിതാമതില്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മതത്തിലെ സമുദായ നേതാക്കളെ മാത്രമാണ് മുഖ്യമന്ത്രി വിളിച്ചതെന്ന് കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ എംഎല്‍എ. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ ഉത്തരമേഖലാ ശില്പശാലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന മുന്നേറ്റങ്ങളിൽ മറ്റു മതങ്ങൾക്ക് പങ്കില്ലാത്തതുകൊണ്ടാണോ ഒരു സമുദായത്തെ മാത്രം വിളിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
വനിതാ മതില് പണിയാനായി സര്‍ക്കാര്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആഞ്ഞടിച്ചു . പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള പണമാണോ അതിന്ഉപയോഗിക്കുന്നത് ?മതിൽ പണിയാനായി വിളിച്ച യോഗത്തിൽ ഒരു നേതാവ് പറഞ്ഞത്, ഇതിൽ പങ്കുചേരാത്തവർ വിഡ്ഢികളാണെന്നാണ്. അദ്ദേഹം വീട്ടിൽപോയി അത് സ്വന്തം മകനോടാണ് പറയേണ്ടത്. കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാൽ മകൻ കേന്ദ്രത്തിനൊപ്പവും അച്ഛൻ സംസ്ഥാന സർക്കാരിനൊപ്പവുമാണ് നിൽക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു
ശബരിമലയിൽ അടിസ്ഥാന സൗകര്യമേർപ്പെടുത്താൻ കഴിയാത്ത സർക്കാർ തീർഥാടകരുടെ എണ്ണം കുറയ്ക്കാനാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസം 5 ലക്ഷം പേർ വീതമെത്തിയിരുന്ന ശബരിമലയിലേക്ക് ഇതുവരെ മൊത്തം 9 ലക്ഷം പേരാണെത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം പോലും വേണ്ടെന്നു വച്ച് ചെലവുചുരുക്കിയവർ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ആർഭാടമാണു കാണിച്ചത്.
ഇതുവരെ സ്കൂൾ കലോത്സവങ്ങൾ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തുവന്നത്. ഇത്തവണ പിണറായി വിജയൻ അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. കവിത കോപ്പിയടിച്ച ആളെയാണ് കുട്ടികളുടെ മത്സരം വിലയിരുത്താൻ സർക്കാർ ഏൽപിച്ചതെന്നും മുരളീധരൻ പറഞ്ഞു.
ഇതിനുപുറമെ വനിതാ മതിലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു . വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും ഇതിനായി ചേര്‍ന്ന യോഗത്തിലോ, പരിപാടിയിലേക്കോ കേരളത്തിലെ മുസ്ലിം സംഘടനകലെയും ക്രൈസ്തവ സംഘടനകളെയും വിളിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു .
ഒരു വിഭാഗം ഹൈന്ദവ സംഘടനകളെ മാത്രം കൂട്ടുപിടിച്ചാണ് മതില്‍ കെട്ടുന്നതെന്നും സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് ഇതില്‍ പങ്കെടുപ്പിക്കാനുളള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യിരുന്നു വ്യക്തമാക്കി.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുളള പരിപാടി ആണിതെങ്കില്‍ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ചരിത്രത്തോടുളള അനീതിയും അവഹേളനവുമാണ് സര്‍ക്കാര്‍ ഇതിലൂടെ കാട്ടുന്നത്. കേരളത്തിന്റെ മതേതര മൂല്യം തകര്‍ക്കും ഈ പരിപാടി.
അധ്യാപകരും അംഗന്‍വാടി ജീവനക്കാരുമടക്കം എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും വനിതാ മതിലില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുളള ശ്രമമാണ് നടക്കുന്നത്. ജീവനക്കാരെ രണ്ട് തട്ടിലാക്കാനെ ഇത് ഉപകരിക്കൂ. വനിതാ മതിലിന് ഉപയോഗിക്കുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണം. നികുതി പണം അനാവശ്യമായി ചെലവഴിക്കുക എന്നത് ഈ സര്‍ക്കാരിന്റെ പതിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീകളായ എല്ലാ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വനിതാ മതിലിൽ പങ്കെടുപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ആശ അങ്കണവാടി വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, സഹകരണ സംഘങ്ങളിലെയും സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വനിതകൾ എന്നിവരെയും പങ്കെടുപ്പിക്കാൻ നിർദേശമുണ്ട്. സാലറി ചലഞ്ച് മാതൃകയിൽ സർവ്വീസ് സംഘടനകൾ വഴി ജീവനക്കാർക്കു മേൽ സമ്മർദം ചെലുത്താനാണ് സർക്കാർ നീക്കമെന്നാണ് വിവരം
ജനുവരി ഒന്നിനാണ് സർക്കാർ വനിതാ മതിൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ ചെലവു പൂർണമായും സർക്കാർ വഹിക്കുമെന്നും തുക അനുവദിക്കാൻ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്. സാമൂഹികനീതി വകുപ്പിനാണ് ആളെ ചേർക്കുന്നതിനും, പ്രചാരണ സന്ദേശങ്ങൾ തയാറാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും ഫണ്ട് ചെലവഴിക്കുന്നതിനുമുള്ള ചുമതല . എല്ലാ വീടുകളിലും ലഘുലേഖകൾ എത്തിക്കാൻ ശിശു വികസന വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്
സംസ്ഥാനതല ഏകോപനത്തിനു മന്ത്രി എ.കെ. ബാലൻ അധ്യക്ഷനും മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ എന്നിവർ അംഗങ്ങളുമായി ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലകളുടെ ഏകോപന ചുമതല വിവിധ മന്ത്രിമാർക്കാണ്.
https://www.facebook.com/Malayalivartha























