ദീപാനിഷാന്തിന്റെ കവിതാ മോഷണത്തിൽ സിപിഎം പിടിച്ച പുലിവാല്; ഇനി എത്രയെണ്ണം ഇതുപോലെ ഉണ്ടെന്ന് സോഷ്യൽ മീഡിയ

ദീപാ നിശാന്ത് എന്ന പേര് മലയാളികള്‍ക്കിടയില്‍ ശ്രദ്ധയമായത് ബീഫ് ഫെസ്റ്റിവലിന് പിന്നാലെയാണ്. ബീഫ് നിരോധനത്തിന് പിന്നാലെ കേരള വര്‍മ്മ കോളേജില്‍ നടന്ന ബീഫ് ഫെസ്റ്റിവല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധയമായി. ബിജെപിയുടെ ബീഫ് നിരോധനത്തിനെതിരെ എസ്എഫ്‌ഐ നടത്തിയ ഫെസ്റ്റിവലിനു പിന്നാലെ ഏറ്റവും നേട്ടമുണ്ടാക്കിയത് അധ്യാപികയായ ദീപ നിശാന്തായിരുന്നു.
ഇവിടെ നിന്നാണ് യഥാര്‍ത്ഥത്തില്‍ കവിതാ വിവാദം വരെ എത്തി നില്‍ക്കുന്ന സാംസ്‌കാരിക നായികയായി ദീപയുടെ വളര്‍ച്ച. പെട്ടെന്നുള്ള വളര്‍ച്ച പോലെ തന്നെയായി കവിതാ കോപ്പിയടിയില്‍പ്പെട്ട് പെട്ടെന്നുള്ള വീഴ്ചയും. ഈ വീഴ്ചയില്‍ കൂടെ വീണിരിക്കുന്നത് സിപിഎം ആണ്. പാര്‍ട്ടിയുടെ നാവായി നവമാധ്യമങ്ങളിലുയര്‍ന്നു വന്ന ദീപയെ പെട്ടെന്ന് തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലായി പാര്‍ട്ടി. ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ടു ചേരി രൂപപ്പെട്ടു കഴിഞ്ഞു.
സിപിഎം ജില്ലാ കമ്മറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്റെ ഭാര്യയും കേരള വര്‍മ്മ കോളേജിലെ അധ്യാപികയുമായ ആര്‍ ബിന്ദുവടക്കമുള്ള നിരവധിപ്പേര്‍ ദീപയ്‌ക്കെതിരെ പരസ്യമായി രംഗത്തു വന്നപ്പോള്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, പുരോഗമന കലാസാഹിത്യ അശോകന്‍ ചെരുവില്‍ എന്നിവര്‍ ദീപയെ പരസ്യമായി ന്യായീകരിച്ചു. ദീപയെ ഉയര്‍ത്തികൊണ്ടു വന്നതോടെ ബിന്ദുവടക്കം പലര്‍ക്കും സ്ഥാനം നഷ്ടമായിരുന്നു.
ഇതിന് തിരിച്ചടിക്കാനുള്ള അവസരമായും കോപ്പിയടി മാറി. എന്നാല്‍ ദീപ പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്ന എസ്എഫ്‌ഐ തങ്ങളുടെ അധ്യാപികയുടെ വിവാദത്തില്‍ മൗനം തുടരുകയാണ്. മുതിര്‍ന്ന നേതാക്കളും ഡിഎഫ്‌ഐയും യാതൊരു പ്രതികരണത്തിനും തയ്യാറാകാതെ ഒഴിഞ്ഞു മാറുകയാണ്. ദീപ പരസ്യമായി മാപ്പു പറഞ്ഞതോടെ കൂടുതല്‍ വിവാദം വേണ്ടെന്ന നിലപാടിലാണ് നേതാക്കള്‍. ഇവരുമൊക്കെയായി അടുത്ത ബന്ധമുണ്ട് ദീപയ്ക്ക്.
കവിതാ വിവാദത്തിന് പിന്നാലെ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായി ദീപാ നിശാന്തിനെ പങ്കെടുപ്പിക്കുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു, എന്നാല്‍ ഇതിനെ അവഗണിച്ച് അവര്‍ വിധി കര്‍ത്താവായെത്തി. പിന്നാലെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഉദ്ഘാടകയുമായി. ഇതോടെ ദീപയ്‌ക്കൊപ്പമാണെന്ന സൂചന പാര്‍ട്ടി നല്‍കി കഴിഞ്ഞു.
നവംബര്‍ അവസാനമാണ് സിപിഎം നിയന്ത്രണത്തിലുള്ള കോളേജ് അധ്യാപക സംഘടനയായ കെപിസിടിഐയുടെ ജേര്‍ണലില്‍ 'അങ്ങനെയിരിക്കെ' എന്ന പേരില്‍ ദീപയുടെ ഫോട്ടോയുള്‍പ്പെടെ കവിത പ്രസിദ്ധീകരിച്ചത്. കവി എസ് കലേഷ് 2011 മാര്‍ച്ചില്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍-നീ' എന്ന ഈ കവിത ദേശീയ ശ്രദ്ധ നേടിയിരുന്നു.
ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറിലും പ്രസിദ്ധീകരിച്ചിരുന്നു. ഇത് സുഹൃത്ത് ശ്രീചിത്രന്‍ ദീപയ്ക്ക് നല്‍കുകയായിരുന്നു. കോപ്പിയടി തെളിഞ്ഞതോടെ ഇരുവരും കുടുങ്ങി. ദീപയില്‍ നിന്ന് എകെപിസിടിഐ വിശദീകരണം ആവശ്യപ്പെട്ടു. ടീച്ചര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെപിസിടിഎ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്തു നല്‍കി. ദീപയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയിലും ശക്തമാണ്.
https://www.facebook.com/Malayalivartha























