കാലിക്കറ്റ് സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ച; അന്വേഷണത്തിനായി സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍

കാലിക്കറ്റ് സർവ്വകലാശാലയിൽ മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല ആഭ്യന്തര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ കെ.മുഹമ്മദ് ബഷീര്‍.
അന്വേഷണത്തിനിയായി സിന്‍ഡിക്കറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി. ചോദ്യപേപ്പർ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഈ പരീക്ഷ മാറ്റിവക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമുള്ളതാണെന്നും കൃത്യമായി അന്വേഷണം നടത്തുമെന്നും വി.സി. കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസും അന്വേഷിക്കും.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നേരത്തെ ഈ പരീക്ഷ മാറ്റിവച്ചതായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തവര്‍ പരീക്ഷാഭവനിലേക്ക് നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് നടത്തിയ മാര്‍ച്ചിലും പൊലിസുമായി ഉന്തും തള്ളുമുണ്ടായി.
https://www.facebook.com/Malayalivartha























