പിറവം പള്ളിയിൽ സംഘർഷാവസ്ഥ ; വിധി നടപ്പാക്കാനെത്തിയ പോലീസിനെ തടഞ്ഞു യാക്കോബ സഭ ; സഭയുടെ മുന്നിൽ കൈതൊഴുത് പോലീസ് ; ആത്മഹത്യാ ഭീഷണി മുഴക്കി വിശ്വാസികൾ

യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷം.സുപ്രീം കോടതി വിധി നടപ്പാക്കാനായിയെത്തിയ പോലീസിനെ പള്ളി പരിസരത്ത് പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു.ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ പള്ളിക്ക് മുകളില്‍ നില്‍ക്കുകയാണ്. പൊലീസ് പിന്‍വാങ്ങിയില്ലെങ്കില്‍ താഴേക്ക് ചാടുമെന്നാണ് ഇവരുടെ ഭീഷണി.പോലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും.
വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും വിശ്വാസികള്‍ രൂക്ഷമായി പ്രതിഷേധിക്കുകയാണ്.വന്‍ പൊലീസ് സന്നാഹം പള്ളിക്ക് മുന്‍പില്‍ നിലയുറപ്പിച്ചിട്ടുണ്ട്. വിശ്വാസികള്‍ അകത്ത് നിന്ന് പൂട്ടിയ പള്ളിഗേറ്റിന്റെ താഴ് തകര്‍ത്ത് അകത്തുകയറാനുള്ള ശ്രമത്തിലാണ് പൊലീസ്.
വലിയ പള്ളിയെ സംബന്ധിച്ച സുപ്രീം കോടതി വിധി സമയ ബന്ധിതമായി നടപ്പാക്കുന്നതിന് ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാ നേതൃത്വങ്ങള്‍ സഹകരിക്കണമെന്ന് കലക്ടര്‍ മുഹമ്മദ് സഫിറുല്ല നേരത്തെ ആവശ്യപ്പെട്ടിരുന്നു. രണ്ടു വിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിലായിരുന്നു കലക്ടറുടെ പ്രതികരണം. വിധി നടപ്പാക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 11ന് വിശദീകരണം നല്‍കണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.
സുപ്രീം കോടതി വിധി വന്നിട്ട് 7 മാസത്തോളമായതായി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബാലിശമായ വാദങ്ങള്‍ നിരത്തി വിധി നടപ്പാക്കുന്നത് ഇനിയും വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. തങ്ങള്‍ സംഘര്‍ഷത്തിനില്ലെന്നും സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍ വിശദമാക്കിയിരുന്നു.
ഒരു കാരണവശാലും പള്ളിയില്‍ നിന്ന് ഇറങ്ങിക്കൊടുക്കില്ല എന്നാണ് യാക്കോബായ സഭയുടെ നിലപാട്. വിശ്വാസികളില്‍ ഭൂരിഭാഗവും ഞങ്ങളുടെ പക്ഷത്താണ്. വൈകാരികമായ പ്രശ്‌നമാണ്. അതുകൊണ്ട് ഈ നിലപാടാണ് സഭാനേതൃത്വം സ്വീകരിച്ചിരിക്കുന്നതും യാക്കോബായക്കാര്‍ വ്യക്തമാക്കി. നാളെ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നതുവരെ പൊലീസ് നടപടി നിര്‍ത്തിവെയ്ക്കണമെന്നും വൈദികള്‍ ആവശ്യപ്പെട്ടു.
അതേ സമയം സുപ്രീം കോടതി വിധിയില്‍ അധികാര കൈമാറ്റം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശമില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി. പൊലീസ് തിരക്കിട്ട് ബലപ്രയോഗത്തിലൂടെ തങ്ങളെ പുറത്താക്കുന്നതിനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് സഭാ സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ് പറഞ്ഞു.
https://www.facebook.com/Malayalivartha























