പോലീസ് അടിച്ചൊതുക്കാൻ ശ്രമിക്കുംതോറും ശബരിമല സമരം ആളിക്കത്തുന്നു...

പോലീസ് അടിച്ചൊതുക്കും തോറും കൈവിട്ട ശബരിമല സമരം വീണ്ടും തിരിച്ചുപിടിക്കാൻ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരഹാര സത്യാഗ്രഹമനുഷ്ടിക്കുന്ന എ.എന്‍.രാധാകൃഷ്‌ന്റെ ജീവന്‍ രക്ഷിക്കുന്നതിന് ഇടപെടല്‍ നടത്തണമെന്നാവശ്യപെട്ട് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയതും, സംഘർഷത്തിനിടെ വനിതാ പ്രവർത്തകർ അടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ഇതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തതും.
മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയില്‍ പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങള്‍ സംഘര്‍ഷഭരിതമായിരിക്കുമെന്നാണ് തുടക്കത്തില്‍ തന്നെ കരുതിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ശബരിമല ശാന്തമാകുന്ന കാഴ്ചയാണ് കാണാനായത്. ശബരിമലയില്‍ നടത്താനിരുന്ന സമരം വിജയിക്കുന്നില്ലെന്നത് മാത്രമല്ല ബിജെപിയുടെ പിന്മാറ്റത്തിന് കാരണമായാത്. ഭക്തരുടെ വികാരം ചൂഷണം ചെയ്ത് ഇനിയും ഈ സമരത്തെ മുമ്പോട്ട് കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവ് കൂടിയാണ്.
അയ്യപ്പഭക്തരുടെ വികാരം പരമാവധി ഉപയോഗപ്പെടുത്തി ശബരിമലയെ കേരളത്തിലെ അയോധ്യയാക്കാമെന്നും അതിലൂടെ അധികാരം നേടാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു തുടക്കം മുതല്‍ ബിജെപി. അതുകൊണ്ടാണ് തുടക്കം മുതല്‍ നിലപാടുകള്‍ മാറ്റി അവര്‍ ശബരിമല വിഷയത്തില്‍ നിന്നും പുറത്തുകടക്കാതിരിക്കാന്‍ ശ്രമിച്ചതും. ഇതിനിടയിലായിരുന്നു ശബരിമലയില്‍ ബിജെപിയുടെ തീപ്പൊരിയായിരുന്ന കെ സുരേന്ദ്രന്‍ ജയിലിലായത്.പിന്നീട് ശബരിമലയില്‍ പോയി സമരം ചെയ്യാന്‍ ബിജെപി നേതാക്കള്‍ മടിച്ചു.
ശബരിമലയിലേക്ക് പോകാന്‍ നേതാക്കളൊന്നുമില്ലാതായതോടെ സന്നിധാനം ശാന്തമായ അവസ്ഥയിലായിരുന്നു. സുരേന്ദ്രന്റെ അറസ്റ്റിന് ശേഷം ശബരിമലയിലെ സമരം ദുര്‍ബലമായതും സുരേന്ദ്രന് വേണ്ടി ശബ്ദമുയര്‍ത്താത്തതും ബിജെപിക്കുള്ളില്‍ ഗ്രൂപ്പ് വഴക്ക് ശക്തമാകാന്‍ കാരണമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നേരിട്ട് തന്നെ പല നേതാക്കളും രംഗത്തെത്തുകയും ചെയ്തു. കെ പി ശശികലയെ ശബരിമലയില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി സുരേന്ദ്രന് വേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്നായിരുന്നു ആരോപണം. തുടർന്ന് ശബരിമലയില്‍ അടിതെറ്റിത്തുടങ്ങിയപ്പോള്‍ ബിജെപി സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിഷേധ സമരം സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് മാറ്റിപിടിച്ചു.
ഇതിനിടെ കെ.സുരേന്ദ്രന് തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിൽ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം പുതിയ സമരമുറകളുടെ ഒരു ചുവടുവയ്പ്പായിരുന്നു.ഇതിനിടെ ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരഹാര സത്യാഗ്രഹമനുഷ്ടിക്കുന്ന എ.എന്‍.രാധാകൃഷ്‌ന്റെ ജീവന്‍ രക്ഷിക്കുന്നതിന് ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ചിതറി ഓടിയ പ്രവര്‍ത്തകര്‍ പിന്നീട് പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വീണ്ടും സംഘടിച്ചെത്തുകയായിരുന്നു. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. നിരവധി സ്ത്രീകളും സമരത്തിനെത്തി. പോലീസിന് നേർക്കുണ്ടായ കല്ലേറിൽ സമരത്തിനെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha























