ശബരിമലയിൽ പൊരുതിയ പിണറായിക്ക് പിറവം പള്ളിയിൽ പിഴക്കുന്നു; സുപ്രീം കോടതി വിധി നടപ്പാക്കാൻ എത്തിയ പൊലീസിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിഭാഗം; അതിക്രമിച്ചു കടന്നാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കി വിശ്വാസികൾ

പിറവം വലിയ പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ എത്തിയ പൊലീസിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിഭാഗം. സുപ്രീം കോടതി വിധി നടപ്പാക്കാൻ അനുവദിക്കുകയില്ലെന്നും പൊലീസ് പിന്മാറണമെന്നും അവശ്യപ്പെട്ട് വിശ്വാസികൾ ആത്മഹത്യ ഭീഷണി മുഴക്കി. സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുകയാണ്. സുപ്രീകോടതി വിധി നടപ്പാക്കണമെന്ന് അവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കവേയാണ് സർക്കാരിന്റെ നീക്കം.
പ്രകോപിതരായ ഒരു വിഭാഗം വിശ്വാസികൾ ആത്മഹത്യ ഭീഷണി മുഴക്കി.. സ്ത്രീകൾ ഉൾപ്പടെയുള്ളവർ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുകയും പള്ളിക്ക് മുകളിൽ കയറി നിന്ന് ആത്മഹത്യ ഭീഷണിയും മുഴക്കി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പിറവം ടൗണിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പള്ളി പിടിച്ചടക്കുന്നതിനുള്ള ശ്രമമാണെന്ന് ആരോപിച്ച് യാക്കോബായ വിഭാഗക്കാർ പ്രതിഷേധത്തിലായിരുന്നു. ഞായറാഴ്ച നടന്ന കുർബാനയ്ക്ക് ശേഷവും ആളുകൾ പള്ളിയിൽ തന്നെ തങ്ങിയിരുന്നു.
പിറവം പള്ളിയിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണ നിർവ്വഹണം വേണം എന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വിധിയുടെ പശ്ചാത്തലത്തിൽ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയിൽ കഴിഞ്ഞ മെയ് മാസത്തിൽ പള്ളിയിൽ പ്രവേശിച്ച് കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ കലക്ടർ ചർച്ച വിളിക്കുകയും നിയമോപദേശം തേടിയ ശേഷം വിധി നടപ്പിലാക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഈ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.
പിറവം പള്ളി വിധി നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വിധി നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പ്. ശബരിമലയിൽ ആയിരക്കണക്കിന് പൊലീസുകാരെ അയയ്ക്കുമ്പോൾ എന്തുകൊണ്ട് പിറവം പള്ളിയിൽ 200 പേർക്ക് പൊലീസ് സംരക്ഷണം നൽകുന്നില്ല. പിറവത്ത് സമവായത്തിന് ശ്റമിക്കുമ്പോൾ ശബരിമലയിൽ എന്തുകൊണ്ട് സമവായത്തിന് ശ്റമിക്കുന്നില്ലെന്നും ഹൈക്കോടതി. പിറവം കേസിലെ സുപ്റീംകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പ് എന്ന് കോടതിയുടെ വിമർശനം. ഇത് സർക്കാരിന് കനത്ത പ്രഹരമായിരുന്നു.
പിറവം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന്റെ ന്യായങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്നില്ല. ശബരിമലയുടേയും പിറവം പള്ളിയുടേയും കേസുകളിൽ സർക്കാരിന് എന്തുകൊണ്ടാണ് വ്യത്യസ്ത നിലപാട് എന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
പിറവം പള്ളിയുടെ അവകാശം പൂർണമായി വിട്ടുകിട്ടണം എന്ന് ഓർത്തഡോക്‌സ് സഭ എറണാകുളം കളക്ടർ വിളിച്ച യോഗത്തിൽ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പള്ളിയുടെ ഉടമസ്ഥാവകാശം കൈമാറാൻ ഉത്തരവില്ല എന്നും പൊലീസ് ബലം പ്രയോഗിച്ചു പള്ളി ഒഴിപ്പിക്കരുതെന്നും യോഗത്തിൽ യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. പള്ളി ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ പ്രാർത്ഥന യോഗങ്ങൾ സംഘടിപ്പിക്കുമെന്നും യാക്കോബായ സഭ അറിയിച്ചിരുന്നു.
പിറവം പള്ളിയുടെ കാര്യത്തിലടക്കം തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കണമെന്ന് ഓർത്തഡോക്‌സ് സഭ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഇടപെട്ട് സമവായ ചർച്ച വേണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം
സഭാ തർക്കം പരിഹരിക്കാനുള്ള അവസാന പ്രതീക്ഷയുമായി ആഗോള ഓർത്തഡോക്‌സ്-മലങ്കര സഭാ നേതൃത്വവും ചർച്ച ആരംഭിച്ചിരുന്നു. ലെബനോണിൽ നടന്ന ഓറിയന്റൽ ഓർത്തഡോക്‌സ് സഭാ തലവന്മാരുടെ സമ്മേളനത്തിൽ തർക്ക പരിഹാരം അനിവാര്യതയെന്ന് വിലയിരുത്തി. ചർച്ചയ്ക്ക് പ്രതിനിധികളെ അയയ്ക്കാൻ തീരുമാനിച്ച് യാക്കോബായ സഭ; സുപ്രീംകോടതി അവകാശം നൽകിയ ശേഷം ഇനി എന്തിന് ചർച്ചയെന്ന് ചോദിച്ച് ഓർത്തഡോക്‌സ് സഭയും രംഗത്തെത്തിയിരുന്നു. കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സുകാർക്ക് തുറന്നു കൊടുത്ത ചേലക്കര പള്ളി ഞായറാഴ്ച അടച്ച് അധികൃതർ; തുറന്ന് കിട്ടാൻ വേണ്ടി ഓർത്തഡോക്‌സുകാരും അടച്ചിടാൻ വേണ്ടി യാക്കോബായക്കാരും പള്ളിമുറ്റത്ത്; ചേലക്കര മാത്രമല്ല കോതമംഗലത്തും തുറന്നു തന്നില്ലെങ്കിൽ പള്ളി തുറക്കുമെന്ന മുന്നറിയിപ്പുമായി ഓർത്തഡോക്‌സ് സഭ; മജിസ്‌ട്രേട്ട് കോടതി മുതൽ സുപ്രീംകോടതി വരെ പോയിട്ടും സഭാപ്രശ്‌നം തീരാതെ നീളുന്നു.
ഏപ്രിൽ 19നാണ് പിറവം പള്ളിയിലെ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള സർക്കത്തിൽ സുപ്രീംകോടതിയുടെ വിധി വന്നത്. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പിറവം പള്ളിയിൽ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്നായിരുന്നു വിധി. ഈ വിധി നടപ്പാക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha























