തലസ്ഥാനത്ത് ബിജെപി ഹർത്താൽ തുടങ്ങി; നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിന് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു; പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ ഹർത്താൽ തുടരും

ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണു നേതൃത്വം ഹർത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
അതേസമയം ഹര്‍ത്താലിനിടെ രാവിലെ നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്ന് വന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ്സിന് നേരെയാണ് നെയ്യാറ്റിൻകര പത്താം കല്ലിന് സമീപത്ത് ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസ്സിന്റെ മുൻ ഗ്ലാസ്സ് തകർന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.
ഇന്നലെ ബിജെപിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ യുവമോർച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇതേതുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലും പ്രയോഗിക്കുകയായിരുന്നു. അതേസമയം പൊലീസ് ലാത്തി വീശിയതിനെത്തുടർന്ന് സ്ത്രീകൾക്കടക്കം പരിക്കേറ്റത് അണികളെ കൂടുതൽ ചൊടിപ്പിക്കുകയായിരുന്നു. ബിജെപി, മഹിളാമോർച്ച പ്രവർത്തകർക്കുനേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിലുള്ള സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ സമരപന്തലിന് സമീപത്താണ് പ്രതിഷേധം നടന്നത്. സർക്കാർ സമരം ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നില്ല എന്നതിനെ ചൊല്ലിയായിരുന്നു പ്രതിഷേധക്കാരുടെ മാർച്ച്.
ശബരിമലയിലെ ആചാരാനുഷ്ടാങ്ങൾ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കണം ഭകതരെ അടിച്ചമർത്തിയ പോലീസുകാർക്കെതിരെ നടപടിയെടുക്കണം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഎൻ രാധാകൃഷ്ണന്‍ സമരം തുടർന്ന് വന്നിരുന്നത്. അതേസമയം നിരാഹാര സമരത്തിലായിരുന്നു എ എൻ രാധാകൃഷ്ണനെ ഇന്നലെ ആരോഗ്യ നില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിഷയത്തിൽ തുടർച്ചയായി എട്ടാം ദിവസമായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിൽ എ എൻ രാധാകൃഷ്ണൻ നിരാഹാര സമരമിരുന്നത് .രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാൽ സമരം ഉടൻ അവസാനിപ്പിക്കണമെന്ന് രാധാകൃഷ്‌ണനോട് ഇന്നലെ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനെ വക വയ്ക്കാതെ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ആരോഗ്യനില മോശമായത്.
അതേസമയം ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് ജില്ലയില്‍ നടത്താനിരുന്ന ഹൈസ്കൂള്‍ പരീക്ഷകള്‍ 21 -ാം തിയതിയിലേക്ക് മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ എല്ലാ ജില്ലകളിലേതും ഡിസംബർ 21 ലേക്ക് മാറ്റിവച്ചു.
https://www.facebook.com/Malayalivartha























