ബിയര്‍ പാര്‍ലറുകള്‍ വഴി വിദേശനിര്‍മിത മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി; യുഡിഎഫ‌് പ്രചാരണം പച്ചക്കള്ളമാണെന്ന‌് എക‌്സൈസ‌് മന്ത്രി ടി പി രാമകൃഷ‌്ണന്‍

ബിയര്‍ പാര്‍ലറുകള്‍ വഴി വിദേശനിര്‍മിത മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന നിലയില്‍ യുഡിഎഫ‌് നേതാക്കള്‍ നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണെന്ന‌് എക‌്സൈസ‌് മന്ത്രി ടി പി രാമകൃഷ‌്ണന്‍. നിലവില്‍ ലൈസന്‍സുള്ള വിദേശമദ്യശാലകള്‍ വഴിമാത്രമാണ‌് വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കുക. ബിയര്‍ പാര്‍ലര്‍ വഴി വീര്യം കുറഞ്ഞ ബിയറും വൈനും വില്‍ക്കാന്‍ മാത്രമാണ‌് നിലവില്‍ വ്യവസ്ഥയുള്ളതെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
വിദേശനിര്‍മിത വിദേശമദ്യം കേരളത്തില്‍ വില്‍ക്കുന്നതിന‌് 2007 മുതല്‍ അനുമതിയുണ്ട്. വിദേശനിര്‍മിത വിദേശമദ്യം കസ്റ്റംസ് ബോണ്ടഡ് വെയര്‍ ഹൗസില്‍നിന്ന‌് നേരിട്ടുവില്‍ക്കാന്‍ 25000 രൂപ വാര്‍ഷിക ഫീസ് ഈടാക്കി ബാറുകള്‍ക്കും 10000 രൂപ വാര്‍ഷിക ഫീസ് ഈടാക്കി വിദേശനിര്‍മിത ബിയറും വൈനും വില്‍ക്കാന്‍ ബിയര്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കാന്‍ എക്‌സൈസ് കമീഷണര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇതില്‍ ബെക്കാര്‍ഡി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡും ഉള്‍പ്പെടുന്നുണ്ട്.
അതേസമയം വിദേശനിര്‍മിത വിദേശമദ്യം സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന വിഷയം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സജീവമായി പരിഗണിച്ചിരുന്നു. അന്നത്തെ എക്‌സൈസ് മന്ത്രി കെ ബാബു വിദേശനിര്‍മിത മദ്യത്തിന്റെ വില്‍പ്പന ആരംഭിക്കാനും നികുതി ഘടന പരിശോധിച്ച് സമര്‍പ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എക്‌സൈസ് കമീഷണര്‍ സമര്‍പ്പിച്ച ആദ്യനിര്‍ദേശം സംബന്ധിച്ച ചര്‍ച്ചകളും നടന്നു. ഇതിന്റെ തുടര്‍ച്ചയായി ബിവറേജസ‌് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ യുഡിഎഫ‌് സര്‍ക്കാര്‍ പരിഗണിച്ചു. വിദേശനിര്‍മിത വിദേശമദ്യം സംസ്ഥാനത്ത് വില്‍ക്കുന്നതിന് വളരെ വ്യക്തമായ ഉത്തരവ് ഒന്നിലധികം തവണ അന്ന‌് മന്ത്രി കെ ബാബു ബന്ധപ്പെട്ട ഫയലില്‍ നല്‍കി. സര്‍ക്കാരിന് വലിയതോതിലുള്ള നികുതി നഷ്ടവും കെഎസ്ബിസിക്ക് വരുമാന നഷ്ടവും ഉണ്ടാകുന്നത‌് തടയാനാണ‌് എല്‍ഡിഎഫ‌് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊണ്ടത്. മദ്യനയത്തില്‍ ഇക്കാര്യം വ്യക്തമാക്കി. തീരുമാനത്തിനനുസൃതമായ നിയമഭേദഗതി 2018-ലെ ഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്തി.
സബ്ജക്ട‌് കമ്മിറ്റി അംഗീകരിച്ച ബന്ധപ്പെട്ട ധനബില്ലില്‍ പ്രതിപക്ഷം വിയോജനക്കുറിപ്പ‌് രേഖപ്പെടുത്തിയിരുന്നില്ല. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, വിദേശ നിര്‍മിത വിദേശമദ്യം എന്നിവയ‌്ക്കുള്ള നിര്‍വചനങ്ങള്‍ അബ്കാരി നിയമത്തില്‍ ഭേദഗതിയോടെ ഉള്‍പ്പെടുത്തി. വിദേശനിര്‍മിത വിദേശമദ്യത്തില്‍ എക്‌സൈസ് തീരുവ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ അബ്കാരി നിയമത്തില്‍ കൊണ്ടുവന്നു. 2018--19 ലെ ബജറ്റില്‍ വിദേശനിര്‍മിത വിദേശമദ്യ വിപണനം ബിവറേജസ് കോര്‍പറേഷനിലൂടെ നടത്തുന്ന കാര്യം വ്യക്തമാക്കി. ഇതിന് പ്രത്യേക നികുതിഘടനയും പ്രഖ്യാപിച്ചു.
വിദേശനിര്‍മിത വിദേശമദ്യം വിതരണം ചെയ്യാന്‍ ബിവറേജസ് കോര്‍പറേഷന്‍ പരസ്യടെന്‍ഡര്‍ വിളിച്ചിരുന്നു. 17 കമ്പനികൾ ഓഫര്‍ നല്‍കി. എല്ലാ കമ്പനികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ബക്കാര്‍ഡി ഇതില്‍ ഒന്ന് മാത്രമാണ്. കമ്പനികളുടെ പേരുവിവരം രഹസ്യമായി സൂക്ഷിച്ചിട്ടില്ല. നടപ്പ‌് നിയമസഭാ സമ്മേളനത്തില്‍ ഹൈബി ഈഡന്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ ഇക്കാര്യങ്ങള്‍ വിശദമായി സൂചിപ്പിച്ചിട്ടുണ്ട്. മറിച്ചുള്ള എല്ലാത്തരം ആക്ഷേപങ്ങളും വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























