ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് രാജസ്ഥാനില്‍ കോൺഗ്രസ്സ് മുന്നേറ്റം; സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കെ.സി.വേണുഗോപാല്‍ രാജസ്ഥാനിലേക്ക്

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകളിൽ കോണ്‍ഗ്രസിന് മുന്‍തൂക്കം. രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് മുന്നേറ്റം തുടരുമ്പാള്‍ നിര്‍ണായകമായ മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
രാജസ്ഥാനില്‍ ബി.ജെ.പിക്ക് അടിപതറുന്നതാണ് തുടക്കത്തില്‍ കണ്ട കാഴ്ച. വാശിയേറിയ പോരാട്ടത്തിനു ശേഷം രാജസ്ഥാനിൽ ബിജെപിയെ വീഴ്ത്തി കോൺഗ്രസ് മുന്നേറി. ലീഡ് നിലകൾ മാറി മറിയുമെങ്കിൽ പോലും കോൺഗ്രസ്സ് തന്നെ അധികാരത്തിലേറും എന്നാണ് വ്യക്തമാകുന്നത്. വിജയസൂചന പുറത്തുവന്നതോടെ തുടർന്നുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചിരിക്കുകയാണ് നേതൃത്വം.
മധ്യപ്രദേശിൽ ലീഡുനില മാറിമറിയുന്നു, ബിജെപിയെ കൈവിട്ട് ഛത്തീസ്ഗഡും, രാജസ്ഥാനും.
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ജയ്പൂരിൽ എത്തിയ കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന് ഒറ്റയ്ക്കുതന്നെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കരുതുന്നത്. ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
നിലവില്‍ അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം കോണ്‍ഗ്രസിന് അനുകൂലമാണ്. തെലങ്കാനയില്‍ ടിആര്‍എസ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ബാക്കി എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് ലീഡ് ചെയുന്നത്. വ്യക്തമായ ആധിപത്യത്തോടെ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തിയത് ബിജെപി ക്യാമ്പില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കോൺഗ്രസ് വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ബിജെപി കഴിഞ്ഞ തവണ ജയിച്ച 14 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇതിനു പുറമെ അഞ്ച് സീറ്റിംഗ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തമായ ആധിപത്യത്തോടെയാണ് കോണ്‍ഗ്രസ് രാജസ്ഥാന്‍ പിടിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെയ്ക്കുന്ന രീതിയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മൽസരമാണ് നടന്നതെന്ന് വ്യക്തം. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് മുൻ നിരയിലേക്കെത്തുകയായിരുന്നു. സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
1993നു ശേഷം രാജസ്ഥാനില്‍ അധികാരത്തുടർച്ച രാഷ്ട്രീയ പാർട്ടികൾക്ക് സ്വപ്നം മാത്രമായിരുന്നു. അതുകൊണ്ടുതന്നെ രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ നേരിട്ടത് അഗ്നിപരീക്ഷയാണ് എന്ന കാര്യത്തിൽ തർക്കമില്ല. രാജസ്ഥാനിൽ വൻ ജനപങ്കാളിത്തമാണ് ബിജെപിയുടെ പര്യടനങ്ങൾക്ക് ലഭിച്ചത്. മോദിയും അമിത് ഷായും താരപ്രചാരകരായിരുന്നു. പക്ഷേ, വോട്ടർമാർ കോൺഗ്രസിനൊപ്പം നിന്നുവെന്നാണ് ഫലസൂചനകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി 12 ഉം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒൻപതും പൊതുയോഗങ്ങളിൽ പങ്കെടുത്തിരുന്നു.
2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 75.23 ശതമാനം വോട്ടു രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഇത്തവണ അത് 74.12 ശതമാനമായി കുറഞ്ഞു. എക്സിറ്റ് പോളുകൾ കോൺഗ്രസിനൊപ്പം നിന്നെങ്കിലും ചങ്കിടിപ്പോടെയാണ് കോൺഗ്രസ് ഫലം കാത്തിരുന്നത്.
https://www.facebook.com/Malayalivartha























